ലക്നൗ : ലൈംഗീക പീഡനക്കേസില്‍ പ്രതിയായ എസ്പി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നല്കിയ സെഷന്‍സ് കോടതി ജഡ്ജിക്ക് സസ്പെന്ഷന്. അലഹബാദ് ഹൈക്കോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്പെന്റ് ചെയ്തത്. ഇതിനു പുറമെ ജാമ്യം നല്കിയ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് യുപി മുന്‍ മന്ത്രി കൂടിയായ ഗായത്രി പ്രജാപതിക്ക് പോക്സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രജാപതിയുടെ ജാമ്യം റദ്ദാക്കിയത്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം മാര്‍ച്ച് 15നാണ് പ്രജാപതി അറസ്റ്റിലായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നുണ പരിശോധനക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
49കാരനായ മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: