കൊല്ലം: മന്ത്രിസ്ഥാനത്തിന്റെ മാന്യത മുഴുവന്‍ കളഞ്ഞുകുളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്ന എം.എം.മണിയെ ഇടുക്കിയിലെ ജനങ്ങള്‍ തന്നെ പിടികൂടി ചങ്ങലയ്ക്ക് ഇടുമെന്നും ഊളമ്പാറയിലോ കുതിരവട്ടത്തോ ചികിത്സക്ക് പ്രവേശിപ്പിക്കുമെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന്. കൊല്ലം റോട്ടറി ഹാളില്‍ ബിജെപി സമ്പൂര്‍ണ ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലീമസമായി പ്രസംഗിക്കുന്ന മണിക്ക് എല്ലാ പിന്തുണയും നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം അറപ്പുണ്ടാക്കുന്നതാണ്. മണിയെ കയറൂരി വിട്ടാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അത് മരണമണിയാണെന്ന് കാലം തെളിയിക്കും. പഴയ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ഉയരാത്ത പിണറായി വിജയന് സ്റ്റാലിന്റെ പതിപ്പായി മാറിയിരിക്കുന്നു.
സ്റ്റാലിനെയും കമ്യൂണിസ്റ്റ് റഷ്യയെയും ജനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയപോലൊരു വിധി പിണറായിയെയും കാത്തിരിക്കുന്നുണ്ട്. നിരാഹാരസമരം നടത്തുന്നവരെ ആക്രമിക്കാന്‍ പാര്‍ട്ടിക്കാരെ വിട്ടതിലൂടെ മനുഷ്യത്വം ഇല്ലാത്ത ഭരണകൂടമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി. കുരിശ് കണ്ടാല്‍ സാത്താന്മാര്ക്ക് ഹാലിളകുന്നതുപോലെയായിരുന്നു പാപ്പാത്തിചോലയിലെ കയ്യേറ്റസ്ഥലത്തെ കുരിശ് തകര്‍ത്തപ്പോള്‍ പിണറായിയുടെ പെരുമാറ്റം.
മതചിഹ്നങ്ങളെ ആയുധമാക്കി പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് ബോധ്യമായി. പിണറായിയുടെ ഭരണം പിഴച്ച വഴിയിലാണ്. ആ വഴി ശരിയായ വഴിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ദിനംപ്രതി അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നത്. നിസാരപ്രശ്നങ്ങള്‍ പോലും കൈകാര്യം ചെയ്ത് എത്രമാത്രം വഷളാക്കാമെന്നത് ഈ ഭരണകാലത്തെ സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ആര്‍ക്കും മനസിലാക്കാം. രാഷ്ട്രീയവൈരാഗ്യബുദ്ധിയാണ് സെന്‍കുമാറിനെ പുറത്താക്കിയതിന് പിന്നിലുള്ളത്. സുപ്രിം കോടതി വിധി വന്നിട്ടും പിണറായിക്കും പാര്‍ട്ടിക്കും യാതൊരു കുലുക്കവുമില്ല. കേരളത്തില്‍ എല്ലാ ദിവസവും സമരങ്ങളാണ്. ഇതിന്റെയെല്ലാം മുന്‍നിരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും സി.കെ.പത്മനാഭന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ദക്ഷിണമേഖലാപ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്, ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദേശീയസമിതിയംഗം കെ.ശിവദാസന്‍, പി.സുധീര്‍, സുജിത് സുകുമാരന്‍, ജി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: