കൊട്ടാരക്കര: വേനല്‍കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ജനങ്ങള്‍ ആശങ്കയില്‍. മലിനജലത്തിന്റെ വര്‍ധിച്ച ഉപയോഗമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ജലനിരപ്പ് താഴ്ന്നതോടെ ജലാശയങ്ങള്‍ മലിനമായി കഴിഞ്ഞു. ഈ മലിന ജലത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള ഉപഭോഗമാണ് രോഗങ്ങള്‍ പടര്ത്തുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
പടരുന്ന ഡെങ്കിപ്പനിയും മഞ്ഞപിത്തവും ചിക്കന്‍പോക്സുമെല്ലാം മലിനജലത്തിന്റെ ഉപയോഗം കൊണ്ട് സംഭവിക്കുന്നതാണ്. ഹോട്ടലുകളും ബേക്കറികളും മറ്റ് ഭക്ഷ്യവില്പ്പനകേന്ദ്രങ്ങളുമെല്ലാം വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. ഈ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമില്ല. വെള്ളം വില്പന നടത്തുന്ന സംഘങ്ങള്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സജീവമാണ്. ഇപ്പോള്‍ ശേഖരിച്ച് വില്‍ക്കുന്ന വെള്ളം യാതൊരുവിധ ഗുണനിലവാരപരിശോധനയും നടത്തുന്നതല്ല. കനാല്‍വെള്ളവും പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളവും ഇങ്ങനെ വില്‍ക്കപ്പെടുന്നതായി ആരോപണം ഉണ്ട്. വഴിയോരങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും വില്‍ക്കപ്പെടുന്ന കുപ്പിവെള്ളത്തിലും ശീതളപാനീയങ്ങളിലും വ്യാജന് മാര്‍ സുലഭമാണ്. അംഗീകൃത കമ്പനികളുടെ പേരിലാണ് വ്യാജന്മാര് വില്‍ക്കപ്പെടുന്നത്. ഐഎസ്ഐ മുദ്ര പോലും വ്യാജമായി പതിച്ചുവരുന്നു. ഇക്കാര്യങ്ങളില്‍ യാതൊരുവിധ പരിശോധനകളും നടക്കുന്നില്ല. ചെറുകിട കച്ചവടക്കാര്‍ക്ക് അധികം കമ്മീഷന് ലഭിക്കുമെന്നതിനാല്‍ വ്യാജന്മാരെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.
ചെറുകിട സോഡാകമ്പനികള്പോലും കുപ്പികളില്‍ നിറയ്ക്കാന്‍ മലിനജലം ഉപയോഗിച്ചുവരുന്നു. ബേക്കറികളിലും പെട്ടികടകളിലുമെല്ലാം ഐസ് നിര്‍മ്മാണത്തിന് ഗുണനിലവാരം ഇല്ലാത്ത വെള്ളം ഉപയോഗിച്ചുവരുന്നുണ്ട്. പാനീയങ്ങളില്‍ ഇത് ചേര്‍ത്ത് കഴിക്കുന്നവര്‍ക്ക് രോഗസംക്രമണസാധ്യത കൂടുതലാണ്. ഇത്തരം ഐസ് ഉപയോഗിക്കുന്നവരിലാണ് മഞ്ഞപിത്തം വ്യാപകമാകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കൊട്ടാരക്കര താലൂക്കില്‍ വേനല്‍കാലരോഗങ്ങള്‍ വ്യാപകമായിട്ടും ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും ഒരുവിധ പരിശോധനകള്‍ക്കും തുടക്കം കുറിച്ചിട്ടില്ല. വെള്ളത്തിന്റെ ഉറവിട കേന്ദ്രങ്ങളില്‍ ക്ലോറിനേഷന് നടത്താന്‍പോലും നടപടി ഉണ്ടായിട്ടില്ല. ചന്തകളിലും പൊതുസ്ഥലങ്ങളിലും ശുദ്ധീകരണ പ്രക്രിയകള്‍ ഉണ്ടായിട്ടില്ല. ഈ വിപത്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ബോധവത്കരണം നടക്കുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ ചുമതലകളില്‍നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: