ന്യൂദല്‍ഹി: അസഹിഷ്ണുതാ വാദത്തിന്റെ പ്രചാരണകേന്ദ്രമായ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ സംസാരിച്ച അധ്യാപകന്റെ കാര്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു.
സുക്മയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സംസാരിച്ചു മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്.
ജെഎന്‍യുവിലെ പ്രൊഫസറാണ് ഡോ. ബുദ്ധ സിങ്. ആക്രമണം നടത്തിയത് ഇടതു തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. സുക്മയിലെയും കുപ് വാരയിലെയും ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ചടങ്ങില്‍ നൂറുകണക്കിന് പേര് പങ്കെടുത്തതാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.
ആശയ പ്രചാരണത്തിന് എല്ലാവര്ക്കും അവകാശമുണ്ടെന്നും അസഹിഷ്ണുത പാടില്ലെന്നും വാദിക്കുന്നവര്‍ തന്നെ അധ്യാപകന്റെ കാര്‍ തകര്‍ത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നേരത്തെ സുക്മയില്‍ 75 സൈനികര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തില്‍ ആഹ്ലാദിച്ച് മധുര പലഹാര വിതരണം നടന്ന സ്ഥലമാണ് ജെഎന്‍യു സര്‍വ്വകലാശാല. മാവോയിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ സ്വാധീന കേന്ദ്രമാണ് ജെഎന്‍യു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ജെഎന്‍യു മാറിയെന്ന ആരോപണത്തിന് കൂടുതല്‍ ശക്തിപകരുന്ന സംഭവമാണ് ഡോ. ബുദ്ധ സിങിന്റെ കാറിന് നേരേ നടന്ന ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: