ന്യൂദല്‍ഹി: മുസ്ലിം സ്ത്രീകളുടെ ദുരിതത്തിനു കാരണമായ തലാഖ് രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ദൂഷ്യവശങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും മോദി പറഞ്ഞു. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ് ബാസവയുടെ ജന്മവാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
”നമ്മുടെ മുസ്ലിം പെണ്മക്കളെ സംരക്ഷിക്കാന്‍ സമുദായത്തിലെ പരിഷ്കര്‍ത്താക്കള്‍ തന്നെ രംഗത്തുവരണം. മൂന്നുവട്ടം വിളിച്ചു പറഞ്ഞ് വിവാഹമോചനം നേടുന്ന രീതി അവസാനിപ്പിക്കണം. ഈ ആചാരം വേരോടെ പിഴുത് കളയുന്നതിനാകണം ശ്രമം വേണ്ടത്,” മോദി പറഞ്ഞു.
സുപ്രീംകോടതിയുടെ പരിഗണനയിലാണ് തലാഖ് വിഷയം. മെയ് 11ന് കേസിന്റെ വിചാരണ ആരംഭിക്കും. 19 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. തലാഖിനെതിരെയുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. നേരത്തെ, ഒഡീഷയില്‍ സമാപിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയിലും പ്രധാനമന്ത്രി തലാഖിനെതിരെ നിലപാടെടുത്തിരുന്നു.
മുസ്ലിങ്ങളില്‍ നിന്നു തന്നെ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പുറമെ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന നിലപാടാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: