ഇക്കഴിഞ്ഞ പ്രഭാതത്തില്‍ നമ്മുടെ പ്രമുഖപത്രാധിപന്മാരുടെ ട്വീറ്റുകളിലൂടെ കണ്ണോടിച്ചപ്പോള്‍ അത്ഭുതം തോന്നി. കമ്മ്യൂണിസ്റ്റ് ഭീകരന്മാര് നമ്മുടെ ഇരുപത്തിയഞ്ച് ധീരസൈനികരെ ദാരുണമായി കൊലചെയ്തതിനേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് ബാബാ രാംദേവിന്റെ ആംല ജ്യൂസ് സൈനിക കാന്റീനുകളില്‍ നിരോധിച്ച വാര്‍ത്തയ്ക്കായിരുന്നു. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ വിഷംതുപ്പുന്ന ഒരു മതേതര ചാനല്‍ അതേ പ്രഭാതത്തില്‍ എന്നെ വിളിച്ചു-“മാലേഗാവ് സ്ഫോടനകേസില്‍ സാധ്വി പ്രജ്ഞക്ക് ക്ളീന്‍ ചിറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താങ്കള്‍ക്കു പങ്കെടുക്കാമോ? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചത്തീസ്ഗഢില്‍ വിതയ്ക്കുന്ന വിനാശങ്ങളെക്കുറിച്ചോ വീരമൃത്യു വരിച്ച സൈനികരെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അവര്‍ക്കു പ്രധാനം സംഘപരിവാറിനെ കരിവാരിത്തേക്കുന്ന വാര്‍ത്തകള്‍ മെനയുന്നതിലാണ്.
മാര്‍ക്സില്‍നിന്നും മാവോയില്‍ നിന്നും ലെനിനില്‍ നിന്നും ആവേശം നേടുന്ന, ഇടതുപ്രത്യയശാസ്ത്രപ്പോരാളികളായ മാവോയിസ്റ്റുകളുടെയോ നക്സലുകളുടെയോ ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ ഒരു ട്വീറ്റോ ഫേസ്ബുക്ക് പോസ്റ്റോപോലും ഈ മാധ്യമ തമ്പുരാക്കന്മാര് ഇടാറില്ല. ഇതേ പ്രത്യയശാസ്ത്രം പിന്തുടരുന്ന സഖാക്കളാണ് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കുന്നത്. ഇതേ പ്രത്യയശാസ്ത്രത്തിന്റെ ആള്‍ക്കാരാണ് പോണ്ടിച്ചേരി കേന്ദ്രസര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറുടെ അനുമതിയോടെ എബിവിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഡോ.അംബേദ്കര്‍ ശ്രദ്ധാഞ്ജലി പരിപാടി തടയാന്‍ ശ്രമിച്ചതും.
ഐഎസിനെപോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും അവരുടെ പോഷകസംഘടനകളും അഭിപ്രായസ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സൈനികരെ കൊലപ്പെടുത്തുക, പുസ്തകങ്ങള്‍ കത്തിക്കുക, എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുക, സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തുക, ഭീകരവാദികളെ സ്വാതന്ത്ര്യസമരപ്പോരാളികളായി ഉയര്‍ത്തിക്കാട്ടുക എന്നിവയ്ക്കെല്ലാം പിറകില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി കൂട്ടുകെട്ടാണുള്ളത്.
എന്റെ രാഷ്ട്രത്തിനും ജനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച എന്റെ വാക്കുകളെ വളച്ചൊടിച്ച് പാര്‍ലമെന്റില്‍ അട്ടഹസിച്ചവര്‍, എന്നെ ഹിറ്റ്ലര്‍ എന്നു വിളിച്ചവര്‍ കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ അഗാധമൗനം പാലിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം സൈനികരുടെ ബലിദാനത്തേക്കാള്‍ വലുത് താത്കാലിക രാഷ്ട്രീയനേട്ടങ്ങളാണ്.ഇന്ത്യയിലുള്‍പ്പെടെ ലോകമെങ്ങും തിരസ്കരിക്കപ്പെട്ടു കഴിഞ്ഞെങ്കിലും ഇടതുപ്രത്യയശാസ്ത്രം ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ നിന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിച്ചു തീവ്രവാദം പ്രചരിപ്പിക്കുകയാണ്. മാവോയിസ്റ്റുകള്‍ക്കും നക്സലുകള്‍ക്കും വളംവച്ചുകൊടുക്കുന്ന, സമീപകാലം ദര്‍ശിച്ച വിനാശകാരിയായ ഇടതുപ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടികൊണ്ട് എഴുത്തുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇടതുപക്ഷതീവ്രവാദമെന്നു വിളിപ്പേരുള്ള കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ രാഷ്ട്രസുരക്ഷയ്ക്കു നേരെയുള്ള വലിയ ഭീഷണിയായാണ് ഭാരതസര്‍ക്കാര്‍ കാണുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇടതുതീവ്രവാദത്തെക്കുറിച്ച് പ്രത്യേകം വിവരിക്കുന്നുണ്ട്. ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി 2010 നും 2015 നും ഇടയില്‍ 2162 സാധാരണക്കാരെയും 802 സുരക്ഷാസൈനികരെയുമാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുള്ളത് (http://mha.nic.in/naxal_new).
ഇടതുതീവ്രവാദത്തെക്കുറിച്ച് സര്‍ക്കാര്‍ 2006 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിപ്രകാരമാണ്. ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിച്ചിരുന്ന പീപ്പിള്‍സ് വാര്, ബീഹാറിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ 2004ല്‍ ഒത്തുചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന പുതിയ സംഘടനക്ക് രൂപംനല്കി. സാധാരണക്കാരുടെയും സുരക്ഷാസൈനികരുടെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഈ സംഘടനയാണ്.
ഈ സംഘടനയെയും ഇതിന്റെ അനുബന്ധസംഘടനകളേയും തീവ്രവാദസംഘടനകളുടെ പട്ടികയില്‍പ്പെടുത്തുകയും ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം 1967 ന്റെ പരിധിയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സായുധകലാപത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കണം എന്നുദ്ഘോഷിക്കുന്ന സിപിഐ (മാവോയിസ്റ്റ്)യുടെ നിലപാട് ഇന്ത്യന്‍ ഭരണഘടനയ്ക്കും നിര്‍ദ്ദേശക തത്വങ്ങള്‍ക്കും എതിരാണ്. അക്രമം അവസാനിപ്പിക്കാനും ചര്‍ച്ചയ്ക്കു വരാനും സര്‍ക്കാര്‍ ഇടതുതീവ്രവാദികളോട് ആവശ്യപ്പെട്ടു. പക്ഷെ അവര്‍ തയ്യാറായില്ല.”
http://www.satp.org/satporgtp/countries/india/terroristoutfits/left_wing_extremists.htm എന്ന വെബ്സൈറ്റില്‍ പീപ്പിള്‍സ് ഗറില്ലാ ആര്‍മി, പീപ്പിള്‍സ് വാര് ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) ജനശക്തി എന്നീ അഞ്ച് ഇടതുതീവ്രവാദസംഘടനകളുടെ രൂപീകരണത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദവിവരങ്ങളുണ്ട്.
കശ്മീരിലെയോ ചത്തീസ്ഗഢിലെയോ ഇടതുതീവ്രവാദത്തിന്റെ വാര്‍ത്തകള്‍ മുന്‍പേജില്‍ വരാതിരിക്കാന്‍ നമ്മുടെ മതേതര മാധ്യമങ്ങള്‍ ജാഗരൂകരാണ്. ഇടതു തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രൈംടൈമില് വരാതിരിക്കാന്‍ സാധ്വി പ്രജ്ഞയ്ക്കു കോടതി ജാമ്യം നല്കിയതും തമിള്‍നാട്ടിലെ രാഷ്ട്രീയസംഭവവികാസങ്ങളും ഗോസംരക്ഷകരുടെ അതിക്രമങ്ങളും ചര്‍ച്ചകളിലിടം പിടിക്കും.
വളച്ചൊടിക്കപ്പെട്ട വാക്കുകളാല്‍ എന്നെ തങ്ങളുടെ കാര്‍ട്ടൂണിനു വിഷയമാക്കിയവര്‍ ഒരിക്കലും മാവോയിസ്റ്റുകളെയോ രക്തദാഹിയായ ഇടതു പ്രത്യയശാസ്ത്രത്തെയോ കുറിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് കണ്ടിട്ടില്ല. മോദിയുടെ കീഴില്‍ ഇന്ത്യ മതത്തില്‍ അന്ധമായി വിശ്വസിക്കുന്നവരുടെയും പശുസംരക്ഷകരുടെയും രാജ്യമായി മാറുന്നെന്ന് ഇല്ലാകഥ എഴുതുന്നവരും ഇടതു തീവ്രവാദത്തെകുറിച്ച് ഒരക്ഷരം എഴുതാറില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: