പിണറായി വിജയന് മുഖ്യമന്ത്രിയായി 2016 മെയ് 25 ന് സ്ഥാനമേറ്റപ്പോള്‍ ജനങ്ങള്‍ ശക്തനായൊരു ഭരണാധികാരിയെ ലഭിച്ചു എന്ന ധാരണയിലായിരുന്നു. ദീര്‍ഘകാലം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിപുണതയാര്‍ന്ന പ്രകടനവും നിശ്ചയദാര്‍ഢ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളും അസൂയാവഹമായിരുന്നു.
പാര്‍ട്ടിയില്‍ ഏകീകരണമുണ്ടാക്കുകയും വിഎസിന്റെ ‘വിഭാഗീയ ചിന്താഗതികളെ’ സംഘടനയില്‍നിന്നും സമ്പൂര്‍ണമായി തുടച്ചുനീക്കുകയും ചെയ്തു. തന്റെ അസാധാരണമായ സംഘടനാ മികവ് നല്ല ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനുള്ള അവസരമായി പിണറായി ഉപയോഗിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. ഈ വിശ്വാസം സാധാരണ ജനങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടായി.
ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ ഇത് ശരിയാണെന്ന് തോന്നിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരോട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ സൂചന നല്‍കിയിരുന്നു. ഓരോ ഫയലിന്റെ പിറകിലും ഒരു ജീവിതവും ഒഴുകുന്ന കണ്ണീരും ഉണ്ടെന്ന് ജീവനക്കാരെ ഓര്‍മിപ്പിച്ചു. തന്റെ നിയോജകമണ്ഡലമായ ധര്‍മ്മടത്തില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റ് അധികം കഴിയുന്നതിന് മുന്‍പുതന്നെ ഒരു ബിജെപി പ്രവര്ത്തകന് വധിക്കപ്പെട്ടു. കേസിലെ പ്രതികളെല്ലാം മാര്‍ക്സിസ്റ്റുകാരായിരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ഒരപരാധത്തിലും ചേര്‍ത്തുവച്ച് പ്രചാരണം നടത്താന്‍ കഴിയാത്തവണ്ണം നിരപരാധിയും.
സാധാരണഗതിയില്‍ കൊല്ലപ്പെടുന്ന ബിജെപിക്കാരന് സദാചാര കേസിലും മറ്റും പങ്കുള്ളതായി പ്രചരിപ്പിക്കും. എന്നിട്ട് കൊലപാതകം ‘ഇക്കാരണത്താല്‍ ജനങ്ങള്‍ നടത്തിയതാണെ’ന്ന് വരുത്തിത്തീര്‍ക്കുകയാണ് പതിവ്. ഇത്തവണ അതിനുള്ള അവസരംപോലും ലഭിച്ചില്ല. പക്ഷെ പിറ്റേന്ന് മുതല്‍ ബിജെപിക്കാര്‍തന്നെയാണ് ഇദ്ദേഹത്തെ കൊന്നതെന്ന് പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും പ്രചാരണമാരംഭിച്ചു. കുടുംബയോഗങ്ങള്‍ വ്യാപകമായി വിളിച്ചുചേര്‍ത്ത് വമ്പന്‍ പ്രചാരണം അഴിച്ചുവിട്ടു. കമ്യൂണിസ്റ്റുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന തന്ത്രം. പക്ഷെ അദ്ഭുതകരമെന്ന് പറയട്ടെ, പിണറായി വിജയന് മറിച്ചൊരു തീരുമാനമെടുത്തു. അദ്ദേഹം പ്രാദേശിക നേതൃത്വത്തെ നിയന്ത്രിച്ചു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റാകട്ടെ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്നു. കൊലപാതകത്തിന്റെ പ്രേരണ രാഷ്ട്രീയവിരോധമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പിണറായി വിജയന് മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് തെളിയിച്ച അപൂര്‍വ സന്ദര്‍ഭമായിരുന്നു അത്. പക്ഷെ അന്നുകാണിച്ച ആ നീതിബോധവും ശരിയായ ദിശയും ഇന്ന് പാലിക്കുന്നുണ്ടെന്ന് പറയാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ ആരംഭശൂരത്വത്തില്‍ അവസാനിക്കുകയാണോ? പാര്‍ട്ടി അദ്ദേഹത്തെ വരുതിയിലാക്കിയോ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏതെങ്കിലും ഒരു കാര്യത്തില്‍ ശരിയായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ഒരു പാര്‍ട്ടിയല്ല. പരാജയപ്പെട്ട റഷ്യന്‍ മോഡല്‍ കമ്യൂണിസത്തിന്റെ വക്താക്കളായ പാര്‍ട്ടി പ്രത്യയശാസ്ത്ര പരാജയങ്ങളെ ഇതുവരെ വേണ്ടതുപോലെ വിലയിരുത്തിയിട്ട് പോലുമില്ല. ഇന്ന് അവര്‍ വച്ചുപുലര്‍ത്തുന്ന സമീപനങ്ങള്‍ നേരത്തെ ഉണ്ടായിരുന്നവയുടെ നേര്‍വിപരീതമാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവും. തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ ഭൂമി കയ്യേറി മാഫിയ ഭരണം നടത്തുന്ന അക്കാദമി മാനേജ്മെന്റിന്റെ കൂടെയായിരുന്നു പാര്‍ട്ടി. ജിഷ്ണു പ്രണോയിയെ വധിച്ച കേസില്‍ കോളജ് മാനേജ്മെന്റിന്റെ ഭാഗത്തായിരുന്നു . മൂന്നാര്‍ ഭൂമി കയ്യേറ്റത്തില്‍ കയ്യേറ്റ മാഫിയയുടെ ഭാഗത്തായിരുന്നു. എവിടെ നോക്കിയാലും പാര്‍ട്ടി ഇന്ന് വേട്ടക്കാരന്റെ കൂടെയാണ്; ഇരകളുടെ കൂടെയല്ല. ഇരകളുടെ കൂടെനിന്ന് ആര്‍ജിച്ച സമര ചരിത്രമുള്ള പാര്‍ട്ടി മാഫിയ ഭരണത്തിന് നേതൃത്വം കൊടുക്കുന്നതിലാണ് ചെന്നെത്തിയിരിക്കുന്നത്.
എം.എം. മണി കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത് 2012 മെയ് അവസാനം നടത്തിയ ‘വണ്‍ ടു ത്രീ’ പ്രസംഗത്തോടുകൂടിയാണ്. വണ്‍ ടു ത്രീ എന്നിങ്ങനെ നമ്പറുകളിട്ട് കുത്തിക്കൊന്നതും വെടിവച്ചുകൊന്നതുമായ രാഷ്ട്രീയ എതിരാളികളെ സൂചിപ്പിക്കുകയായിരുന്നു മണി. ഈ പ്രസംഗത്തിന്റെ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്. 2012 മെയ് നാലിനാണ് വടകരയില്‍ ടി.പി. ചന്ദ്രശേഖരന് അതിക്രൂരമായി വധിക്കപ്പെടുന്നത്. നേരത്തെ സിപിഎമ്മുകാരനായ ചന്ദ്രശേഖരന് പാര്‍ട്ടിവിട്ട് പാര്‍ട്ടിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി. അച്യുതാനന്ദന്റെ അനുയായിയായി അറിയപ്പെട്ടിരുന്ന ചന്ദ്രശേഖരന്റെ കൊലപാതകം അച്യുതാനന്ദനെയും അസ്വസ്ഥനാക്കി.
51 വെട്ടുകള്‍ വെട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിയോഗിച്ച സംഘം ചന്ദ്രശേഖരനെ വകവരുത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അക്കാലത്ത് പിണറായി വിജയനായിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും പ്രതികളായി. ഇതിന്റെ പേരില്‍ കേരളമാകെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. (ക്രൂരമായ ഈ കൊലപാതകം സച്ചിദാനന്ദനെപ്പോലുള്ള സാഹിത്യകാരന്മാരില് ഒരു ചലനവും ഉണ്ടാക്കിയില്ല എന്നത് പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്).
ഈ അവസരത്തില്‍ അച്യുതാനന്ദന്‍കൂടി കേരള ജനതയോടൊപ്പം ചേര്‍ന്നു. ഇതോടെ കൊലപാതകരാഷ്ട്രീയം പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരുന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സ്റ്റാലിനിസ്റ്റ് നേതൃത്വം ഒറ്റപ്പെട്ടു. ഈ ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു എന്നും സ്ഥാപിക്കാനുമുള്ള അടവായിരുന്നു എം.എം. മണിയുടെ ‘വണ്‍ ടു ത്രീ’ പ്രസംഗം. ഈ പ്രസംഗം ഭാഗികമായി ഗുണം ചെയ്തു. പെട്ടെന്നുതന്നെ ടിപി വധ ചര്‍ച്ച മാധ്യമരംഗത്തുനിന്ന് മണിയുടെ പ്രസംഗത്തിലേക്ക് മാറി. പക്ഷെ ഉദ്ദേശിച്ച ഫലം പ്രസംഗത്തിനുണ്ടായില്ല.
പ്രസംഗത്തിന്റെ ഉദ്ദേശ്യം വിഎസ് ആയിരുന്നു. വിഎസ് സെക്രട്ടറിയായിരിക്കുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിരുന്നുവെന്ന് സ്ഥാപിച്ച് അച്യുതാനന്ദന്റെ രാഷ്ട്രീയം അവസാനിപ്പിക്കുകയായിരുന്നു അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. അത് സാധിച്ചില്ല. എന്നിരുന്നാലും ചന്ദ്രശേഖരന് വധചര്ച്ച തല്‍ക്കാലത്തേക്കെങ്കിലും വഴിതിരിക്കാന്‍ ഈ പ്രസംഗത്തിന് സാധിച്ചു.
വണ്‍ടുത്രീ പ്രസംഗം പിണറായി അടങ്ങുന്ന ഉന്നത നേതാക്കളുടെ മുന്‍കൂര്‍ പദ്ധതിയനുസരിച്ചായിരുന്നു. അതുകൊണ്ടാണ് പ്രസംഗം കഴിഞ്ഞ ഉടന്‍ കണ്ണില്‍ പൊടിയിടാനുള്ള ‘നടപടികള്‍’ക്കുശേഷം എം.എം. മണി കേരള നേതാവായത്. ഈ പ്രവര്‍ത്തനം മുഴുവന്‍ നോക്കിയാല്‍ പിണറായിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ മണി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവെന്ന് കാണാം. നാടകങ്ങളില്‍ കാണുന്ന കോമാളിയുടെ വേഷമാണ് മണി അണിയുന്നത്. പക്ഷെ ഇദ്ദേഹത്തിന്റെ റോള്‍ അത്ര ‘കോമാളി’ ഒന്നുമല്ല. പാര്‍ട്ടിക്ക് അസുഖകരമായ ചര്‍ച്ചകളില്‍നിന്നും പൊതുജനശ്രദ്ധയും മാധ്യമ കേന്ദ്രീകരണവും മാറ്റാനുള്ള ശ്രദ്ധതിരിക്കല്‍ തന്ത്രമാണ് പയറ്റുന്നത്.
കമ്യൂണിസ്റ്റുകാര്‍ അവരുടെ രാഷ്ട്രീയ നയരേഖകളില്‍ സൈനികമായ പദങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് കാണാം. ‘അടവ്’, ‘തന്ത്രം’ എന്നിവ ഈ വിഭാഗത്തില്‍പ്പെട്ടതാണ്. തന്ത്രപരമായ ലക്ഷ്യം നേടുന്നതിനുപയോഗിക്കുന്ന താല്‍ക്കാലിക നയങ്ങളാണ് ‘അടവ്.’ അടവ് പലപ്പോഴും തന്ത്രങ്ങളുടെ പ്രത്യക്ഷ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി തോന്നും. ഉദാഹരണമായി ഒരു സൈന്യദളം ‘പിന്‍വാങ്ങുന്നു’ എന്നുപറഞ്ഞാല്‍ ചിലപ്പോള്‍ പിന്‍വാങ്ങല്‍ പ്രത്യക്ഷത്തിലുള്ള ഒരു ‘അടവ്’ മാത്രമായിരിക്കും; ശത്രുവിനെ തങ്ങളിലേക്ക് ആകര്‍ഷിച്ച് അപായപ്പെടുത്തുവാന്‍. ഇതേപോലെ സൈന്യം ഉപയോഗിക്കുന്ന ഒരു പരിപാടിയാണ് ശ്രദ്ധതിരിക്കല്‍ അടവ്. ഈ അടവ് ഫലപ്രദമായി പല യുദ്ധങ്ങളിലും ഉപയോഗപ്പെടുത്തിയതായി ചരിത്രപുസ്തകങ്ങളില്‍ വായിക്കാം. ഇവിടെ പിണറായിയുടെ സ്വന്തം വിശ്വസ്ത സേവകനായ മണി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഉപയോഗിച്ച ഒരു ശ്രദ്ധതിരിക്കല്‍ തന്ത്രമാണ് ഏപ്രില്‍ 22 ന് അദ്ദേഹം നടത്തിയ മൂന്നാര്‍ വിവാദ പ്രസംഗം.
ഈ പ്രസംഗത്തിന്റെ സന്ദര്‍ഭവും നമ്മള് ശ്രദ്ധിക്കേണ്ടതാണ്. മൂന്നാര്‍ കുടിയൊഴിപ്പിക്കലുകള്‍ റവന്യു വകുപ്പ് ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന സംഘടന കൈവശംവച്ചതായി പറയപ്പെടുന്ന ആയിരക്കണക്കിന് ഏക്കറും കുരിശും റവന്യു സംഘം ഒഴിപ്പിക്കുന്നു. ക്രിസ്ത്യന്‍ പുരോഹിത്മാരില്‍ മിക്കവരും ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. ഭൂമി കയ്യേറ്റത്തിനുള്ള മറയായി കുരിശിനെ ഉപയോഗിക്കുന്നതിനെ അവര്‍ ന്യായീകരിക്കുന്നില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തുവരുന്നത്. കുരിശ് നീക്കിയത് ഒരു തക്കമായി കരുതി റവന്യു ഉദ്യോഗസ്ഥന്മാരെ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും കയ്യേറ്റം ഒഴിപ്പിക്കലിനെ അനുകൂലിക്കുമ്പോള്‍ കയ്യേറ്റ മാഫിയയുടെ തര്‍ക്കമറ്റ ദല്ലാളായി പിണറായി പ്രത്യക്ഷപ്പെടുന്നു. വിചിത്രവും ന്യായീകരിക്കാന്‍ കഴിയാത്തതുമായ ഈ സന്ദര്‍ഭത്തില്‍ തനിക്കെതിരെ പൊതുജനരോഷം ഇരമ്പിവരുന്നത് തടയാന്‍ ഉപായങ്ങളന്വേഷിക്കുന്നു. വിശ്വസ്തനായ മണിയെ ഒരു ശ്രദ്ധതിരിക്കല്‍ തന്ത്രത്തിന് പിണറായി ഏര്‍പ്പാട് ചെയ്തു എന്നു വ്യക്തമായി അനുമാനിക്കാം. അത് വളരെ ഭംഗിയായാണ് മണി നിര്‍വഹിച്ചത്. തിരഞ്ഞെടുത്ത അശ്ലീലപദങ്ങളുപയോഗിച്ചാണ് ‘പെമ്പിളൈ ഒരുമൈ’യെ മണി ചീത്ത വിളിച്ചത്.
വാസ്തവത്തില്‍ ‘പെമ്പിളൈ ഒരുമൈ’ ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. പിന്നെ എന്തിനാണ് ഈ വിഷയം പ്രസംഗത്തില്‍ കൊണ്ടുവന്നത്? മാധ്യമശ്രദ്ധ വിട്ടുപോവാതിരിക്കാന്‍ മാധ്യമക്കാരെയും കണക്കിന് അസഭ്യം പറഞ്ഞു, ആരോപണങ്ങളും നിരത്തി. മാധ്യമങ്ങള്‍ ഈ പ്രസംഗം വിട്ടുപോവരുത്, പ്രശ്നം ഉണ്ടാകണം എന്ന വാശിയോടെയായിരുന്നു ഈ പ്രസംഗം. അത് വിജയിക്കുകയും ചെയ്തു. വമ്പന്‍ വിജയമാണെന്ന് തന്നെ പറയണം. വളരെ ഫലപ്രദമായൊരു ശ്രദ്ധതിരിക്കല്‍ തന്ത്രം. വിജയന് രക്ഷപ്പെട്ടു. കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി. വന്‍കിട മാഫിയയെ വിജയന് രക്ഷപ്പെടുത്തി. മണിയെപ്പോലുള്ള കോമാളിവേഷക്കാരുടെ സേവനങ്ങളുപയോഗിച്ച് രക്ഷപ്പെടേണ്ടുന്ന ഗതികേടിലായിരിക്കുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: