തൃശൂര്‍:കരാര്‍ ലംഘിച്ചാണ് പാലിയേക്കര ടോള്‍ പിരിവ് നടക്കുന്നതെന്നും കരാര്‍ പൂര്‍ണ്ണമായി പാലിച്ചാണ് കരാര്‍ കമ്പനിയുടെ ടോള്‍പിരിവെന്ന കാര്യം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.തൃശൂര്‍ പൂരം ദേശീയ ടൂറിസം മാപ്പില്‍ സ്ഥാനം പിടിച്ച സാഹചര്യത്തില്‍ പൂരദിനങ്ങളില്‍ ടോള്‍പിരിവ് ഒഴിവാക്കണം.
ആലുവ മുതല്‍ മണ്ണുത്തി വരെയുളള റോഡിന്റെ ടോള്‍ മാത്രമാണ് കരാര്‍ കമ്പനിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍ മെട്രോയുടെ പരിധിയിലുളള ഇടപ്പളളി-ആലുവ റോഡിന്റെ നിരക്ക് കൂടി ചേര്‍ത്താണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. സര്‍വ്വീസ് റോഡ് പൂര്‍ത്തിയാക്കിയശേഷമേ ടോള്‍ പിരിക്കാവൂ എന്നാണ് കരാര്‍ വ്യവസ്ഥ.
എന്നാല്‍ ഇതും പൂര്‍ണ്ണമായി പാലിക്കപ്പെടുന്നില്ല.ഹരിതകേരള മിഷന് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന് ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരണസ്ഥാപനമേധാവികള്, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം മെയ് 6 വൈകീട്ട് 4 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയില്‍ ഇതു വരെ 40 കുടിവെളള കിയോസ്കുകള്‍ സ്ഥാപിച്ചു. കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാനുളള നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കികഴിഞ്ഞു. നാഷണല്‍ ഹൈവേ പട്ടിക്കാട് ഭാഗങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്നത് അന്വേഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.
വേനല്‍കാലത്ത് മൃഗങ്ങള്‍ വെളളം തേടി നാട്ടിലിറങ്ങുന്നത് തടയുന്നതിന് വനപ്രദേശങ്ങളില്‍ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിന് പാലപ്പിളളി, വെളളിക്കുളങ്ങര, റേയഞ്ചുകളില് 5 കുളങ്ങള്‍ കുഴിച്ചുവെന്നും ചെക്കു ഡാമുകള്‍ ഉപയോഗയോഗ്യമാക്കിയെന്നും തൃശൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡി.എഫ്.ഒ മാര്‍ അറിയിച്ചു.
മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ചുളളിക്കാവ്, വെളളക്കാരിതടം മുതല്‍ താമരവെളളച്ചാല്‍ വരെ 7.25 കി.മീ, വളളൂര്‍, യൂക്കാലി ബെല്‍റ്റ്, പുത്തൂര്ചാല്, ചുളളിക്കാവ് വരെ 3 കി.മീ ചളിക്കുഴി മുതല്‍ മയിലാടുംപാറ വരെ 7 കി.മീ എന്നിവിടങ്ങളില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചു.
കാട്ടാന ശല്യമുളള സ്ഥലങ്ങളില്‍ രാത്രികാല പട്രോളിങ്ങ് ഊര്‍ജ്ജിതമാക്കിയെന്നും ഡി.എഫ്.ഒ അറിയിച്ചു. ചാലക്കുടി, അതിരപ്പിളളി യാത്രി നിവാസ് 5 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്നതിന് കെ.ടി.ഡി.സി ഉടമസ്ഥതയിലുളള 50 സെന്റ് കണ്ടെത്തിയിട്ടുണ്ട്. സില്‍ക്കിനാണ് നിര്‍മ്മാണ ചുമതലയെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും ഡി.ടി.പി.സി സെക്രട്ടറി വികസന സമിതിയെ അറിയിച്ചു.
സംസ്ഥാന പദ്ധതി വിഭാഗത്തില്‍ 96.99 ശതമാനവും കേന്ദ്രവിഹിതത്തില്‍ 96.79 ശതമാനവും ഇതര കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി 70.39 ശതമാനവും മാര്‍ച്ച് 31 വരെ ചെലവഴിച്ചത് വികസന സമിതി വിലയിരുത്തി.
എം.എല്‍.എമാരായ അഡ്വ.കെ.രാജന്,കെ.വി.അബ്ദുള്‍ ഖാദര്‍,ഇ.ടി.ടൈസണ്‍,ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്,എ.ഡി.എം സി.കെ.അനന്തകൃഷ്ണന്, ആര്.ഡി.ഒ കെ.അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ യു.ഗീത, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: