കല്ലൂര്‍: കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാനുള്ള ഉത്തരവിന്റെ മറവില്‍ വനഭൂമിയിലെ കുന്നിടിച്ച് അനധികൃതമായി മണ്ണ് കടത്തിയിരുന്നത് താല്കാലികമായി നിര്‍ത്തിവെപ്പിച്ചു.
തൃക്കൂര് പഞ്ചായത്തിലെ വെള്ളാനിക്കോടില് നടന്നുവന്നിരുന്ന അനധികൃത മണ്ണെടുപ്പ് നിറുത്തിവെപ്പിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജിയോളജി വകുപ്പാണ് മണ്ണെടുപ്പ് നിറുത്തിവെക്കാന്‍ ഉത്തരവു നല്‍കിയത്.
കൂട്ടിയിട്ടിരുന്ന അയ്യായിരം ക്യുബിക് മീറ്റര്‍ മണ്ണ് കെഎല്‍ഡിസിയുടെ ആവശ്യത്തിനായി കൊണ്ടുപോകാനാണ് ജിയോളജി വകുപ്പില്‍നിന്നു പാസ് നല്‍കിയിരുന്നത്. അനുവദിച്ച അളവിനേക്കാള്‍ മൂന്നു മടങ്ങ് മണ്ണ് ഇവിടെനിന്ന് കടത്തിയതായി ആരോപണമുണ്ട്.
പാറ ഖനനത്തിനിടെ നീക്കിയിട്ട മണ്ണാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. ഖനനത്തിനു ശേഷം മണ്ണ് ഇവിടെത്തന്നെ നിക്ഷേപിച്ച് നിരത്തി കൃഷിഭൂമിയാക്കണമെന്ന വ്യവസ്ഥയിലാണ് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്. ഈ മണ്ണാണ് കൂട്ടിയിട്ട മണ്ണ് എന്ന് ജിയോളജിയെ തെറ്റിദ്ധരിപ്പിച്ച് നീക്കം ചെയ്യുന്നതിന് അനുമതി കൈക്കലാക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി.എന്‍. മുകുന്ദന് ജില്ലാ കളക്ടര്‍ക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെയാണ് ജിയോളജി ഓഫീസര്‍ അനുമതി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞു.
വനഭൂമി പട്ടയഭൂമിയില്‍നിന്ന് അനധികൃതമായി നടന്ന മണ്ണു ഖനനത്തിനെതിരെ അന്വേഷണം നടത്തണമെന്നും മുകുന്ദന് കളക്ടറോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: