ക്രിസ്ത്വാബ്ദം 1000 മുതല്‍ ഉത്തരേന്ത്യ വിദേശികളുടെ ഭരണത്തിന് കീഴിലായിരുന്നു. ഇത് ഇന്ത്യന്‍ ദര്‍ശനങ്ങള്‍ക്ക് കോട്ടം സംഭവിക്കാന്‍ കാരണമായി. ഹിന്ദുമതത്തിലെയും, ഇസ്ലാം മതത്തിലെയും പുരോഹിതന്മാരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് മൂര്ദ്ധന്യാവസ്ഥയില്നിന്ന ഒരു കാലഘട്ടമായിരുന്നു അത്.
അന്ധവിശ്വാസത്തിലും, മതപുരോഹിതന്മാരുടെ ചൂഷണത്തിനും വിധേയമായി കഴിഞ്ഞിരുന്ന ഒരു ജനതയെ ഉണര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഹിന്ദുമതത്തിന്റെ ചൈതന്യത്തിനു പകരം അനുഷ്ഠാനകര്‍മ്മങ്ങളുടെ കെട്ടും, കോപ്പും, കാഴ്ചയുമാണ് അന്ന് മേല്‍ക്കൈ നേടിയത്. അതിനെതിരായ പ്രതിരോധമായിരുന്നു ഭക്തകവികളുടേത്. 14 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളില്‍ അനവധി കവികള്‍ ഭക്തിയുടെയും, സൗന്ദര്യത്തിന്റെയും, പ്രേമത്തിന്റെയും വക്താക്കളായി ഭാരതീയ സാഹിത്യത്തില്‍ ഉദിച്ചുയര്‍ന്നു.
ഹിന്ദിസാഹിത്യത്തില്‍ സാധാരണ പറഞ്ഞുകേള്‍ക്കുന്ന ഒരു ചൊല്ലുണ്ട്- ”സൂര്‍ദാസ് ഹിന്ദി കവിതാ ശാഖയിലെ സൂര്യനും, തുളസീദാസ് ചന്ദ്രനും, കേശവദാസ് നക്ഷത്രവുമാകുന്നു”. ഭക്തകവിയും, ശ്രീകൃഷ്ണ ഭക്തനുമായ സൂര്‍ദാസ് തന്റെ വ്യക്തിപ്രഭാവംകൊണ്ടും, രചനകള്‍കൊണ്ടും ഹിന്ദി സാഹിത്യത്തില്‍ ഒരു സൂര്യനെപ്പോലെ ഇന്നും ശോഭിക്കുന്നു.
സൂര്‍ദാസിന്റെ ജീവിതകാലമേത്? മറ്റു ഭാരതീയ മഹാകവികളുടെ കാര്യത്തിലെന്നപോലെ സൂര്‍ദാസിന്റെ ജീവിതകാലത്തെക്കുറിച്ചും രേഖകളില്ല. അനുമാനങ്ങളേയുള്ളൂ. 1478 എ.ഡിയില്‍ ഒരു സാരസ്വത ബ്രാഹ്മണകുടുംബത്തിലാണ് സൂര്‍ദാസിന്റെ ജനനം. ദല്‍ഹിയില്‍ നിന്ന് 10 കി.മീ ദൂരെയുള്ള ‘സിഹി’ എന്ന കൊച്ചുഗ്രാമത്തിലാണ് സൂര്‍ദാസ് ഭൂജാതനായത്. ജന്മനാ കാഴ്ചയില്ലാത്ത സൂര്‍ദാസിന് സ്വന്തം വീട്ടില്‍ നിന്ന് അവഗണനയും, അവഹേളനവും മാത്രമാണ് കിട്ടിയത്. ഇതില്‍ മനംനൊന്ത് സൂര്‍ദാസ് വീടുവിട്ടിറങ്ങി.
ജന്മനാ ഏതെങ്കിലും ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ടവര്‍ക്ക്, ദൈവം ഒരു ആറാം ഇന്ദ്രിയം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്‍ദാസിന്റെ കാര്യത്തിലും ഇത് സംഭവിച്ചു. ജന്മനാ കാഴ്ചയില്ലാത്തവനെങ്കിലും, നഷ്ടപ്പെട്ട (കൈമോശം വന്ന) വസ്തുക്കളെ കണ്ടുപിടിക്കാനുള്ള സിദ്ധി സൂര്‍ദാസിന് ലഭിച്ചിരുന്നു. ഒരിക്കല്‍ ഒരു ഗ്രാമത്തലവന്റെ പത്തോളം പശുക്കള്‍ കാണാതായി. അദ്ദേഹം സൂര്‍ദാസിന്റെ സഹായം തേടുകയും, ഏറെ താമസിയാതെ പശുക്കള്‍ എവിടെയുണ്ടെന്ന് പറഞ്ഞുകൊടുക്കാന്‍ സൂര്‍ദാസിന് കഴിയുകയും ചെയ്തു. ഇതില്‍ സന്തുഷ്ടനായ അദ്ദേഹം പാരിതോഷികമായി രണ്ട് പശുക്കളെ സൂര്‍ദാസിന് കൊടുക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സൂര്‍ദാസ് ഇപ്രകാരം മറുപടി പറഞ്ഞു- ”ഞാന്‍ വീടുവിട്ടിറങ്ങിയതുതന്നെ പൂര്‍ണ്ണമായി ഭഗവാനില്‍ വിലയം പ്രാപിക്കാനാണ്. ഈ യാത്രയില്‍ മറ്റൊരു ഭാരം എനിക്ക് വേണ്ട”. സൂര്‍ദാസിന്റെ മറുപടിയില്‍ സന്തുഷ്ടനായ ഗ്രാമത്തലവന് താമസിക്കുവാനായി ഒരു ഗൃഹം നിര്മ്മിച്ചുകൊടുത്തുവത്രെ.
സത്യാന്വേഷണ യാത്രയില്‍ സൂര്‍ദാസിന് പ്രശസ്തരായ അനേകം സംഗീതജ്ഞരെ പരിചയപ്പെടാനും, അവര്‍ക്കൊപ്പം ജീവിക്കാനും അവസരമുണ്ടായി. ഇത് സൂര്‍ദാസിനെ ഒരു നല്ല ഗായകനാകാന്‍ സഹായിച്ചു. ജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു ഗായകനായി സൂര്‍ദാസ് വളര്‍ന്നു.
സൂര്‍ദാസിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ, ജനങ്ങള്‍ അദ്ദേഹത്തെ പ്രശംസകൊണ്ടും, പാരിതോഷികങ്ങള്കൊണ്ടും മൂടുവാന്‍ തുടങ്ങി. ഈ പ്രശസ്തി തന്നെ ലൗകിക ജീവിതത്തിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് തോന്നിയ സൂര്‍ദാസ് ഏകാന്തമായ ഒരിടം അന്വേഷിച്ച് യാത്രതിരിച്ചു. വനത്തിലൂടെയുള്ള യാത്രയില്‍ ഉപയോഗശൂന്യമായ ആള്‍മറയില്ലാത്ത ഒരു കിണറില്‍ വീഴാന്‍ ഇടയായി. ഒരാഴ്ചയോളം ആരാലും രക്ഷിക്കപ്പെടാതെ കിടന്ന സൂര്‍ദാസിനെ വളരെ അത്ഭുതകരമായി ഒരജ്ഞാതന്‍ രക്ഷിച്ചുവെന്നാണ് ചരിത്രം. പില്ക്കാലത്ത് ഈ അജ്ഞാതന്‍ സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന് തന്നെയാണെന്ന് സൂര്‍ദാസ് തിരിച്ചറിഞ്ഞു.
ഏതൊരു സന്യാസവര്യനെപ്പോലെ, സൂര്‍ദാസും വളരെ വിനയാന്വിതനായിരുന്നു. ആ കാലഘട്ടത്തിലെ പ്രശസ്തനായ സന്യാസിവര്യനും, ‘പുഷ്ടിമാര്‍ഗ്ഗ’ത്തിന്റെ വക്താവുമായ വല്ലഭാചാര്യന്‍ സൂര്‍ദാസ് താമസമാക്കിയ ‘ഗൗഗാട്ടില്‍’ എത്തിച്ചേര്‍ന്നു. സൂര്‍ദാസിന്റെ അചഞ്ചല ഈശ്വരവിശ്വാസവും, ഭക്തിയും, വിനയവും മനസ്സിലാക്കിയ വല്ലഭാചാര്യന്‍ സൂര്‍ദാസിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരുദിവസം വല്ലഭാചാര്യന്‍ നടത്തിയിരുന്ന പ്രഭാഷണം കേള്‍ക്കാനായി ഒരു ശ്രോതാവിനെപ്പോലെ സൂര്‍ദാസും സന്നിഹിതനായി. സൂര്‍ദാസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ വല്ലഭാചാര്യന്‍ സൂര്‍ദാസിനോട് ശ്രീകൃഷ്ണനെക്കുറിച്ച് കീര്‍ത്തനം ആലപിക്കുവാന്‍ പറഞ്ഞു. നിമിഷകവിയായ സൂര്‍ദാസ്,
”ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും
തെറ്റുകള്‍ മാത്രം ചെയ്യുന്ന എനിക്ക്
ജഗദീശ്വരനെ പുകഴ്ത്തി പാടുവാന്‍ എന്തധികാരം?” എന്ന വരികള്‍ രചിച്ചു.
ഈ വരികള്‍ കേള്‍ക്കാനിടയായ വല്ലഭാചാര്യന്‍ സൂര്‍ദാസിനോട് സ്വയമേവ തരം താഴ്ത്തരുതെന്ന് പറഞ്ഞു. സൂര്‍ദാസിനെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. പിന്നീട് ശ്രീകൃഷ്ണ ഭഗവാന്റെ ബാലലീലകള്‍ ഗുരുനാഥന് സൂര്‍ദാസിന് സവിസ്തരം പറഞ്ഞുകൊടുത്തു. ഭഗവാന്റെ ലീലകള്‍ സൂര്‍ദാസിന്റെ മനസ്സും, ഹൃദയവും കീഴടക്കി.
‘ഗൗഗാട്ടില്‍’നിന്നും ‘ഗോകുല’ത്തില്‍ എത്തിച്ചേര്‍ന്ന സൂര്‍ദാസ് അല്പനാളുകള്ക്കുശേഷം ഗുരുനാഥന്റെ കൂടെ ‘ഗോവര്‍ദ്ധനി’ല്‍ എത്തിച്ചേര്‍ന്നു. ഗോവര്‍ദ്ധനിലെ ശ്രീനാഥ്ജി (ശ്രീകൃഷ്ണന്)യുടെ ക്ഷേത്രം സൂര്‍ദാസിനെ ഹഠാദാകര്‍ഷിച്ചു. ശിഷ്ടകാലം സംഗീത ഉപാസനയിലൂടെ ശ്രീനാഥ്ജിയെ സേവിക്കാന്‍ സൂര്‍ദാസ് തീരുമാനിച്ചു.
സൂര്‍ദാസിന് ശ്രീകൃഷ്ണന് ചരിത്രപുരുഷനായിരുന്നില്ല. സാക്ഷാല്‍ ഈശ്വരന് തന്നെയായിരുന്നു. സംഗീതസാന്ദ്രമായ ഭാവഗീതങ്ങളായിരുന്നു സൂര്‍ദാസിന്റേത്. നാദത്തെ ബ്രഹ്മമായി കാണുന്ന ഒരു പാരമ്പര്യം ഭാരതത്തിലുണ്ടല്ലോ. നാദോപാസന വഴി ആത്മസാക്ഷാത്കാരം അഥവാ ഈശ്വരദര്‍ശനം എന്ന വിശ്വാസം പ്രബലമായിരുന്നു. വിദ്യാപതിയെയും, മീരയെയും, ത്യാഗരാജനെയുംപോലെ സൂര്‍ദാസ് ഭക്തിയിലൂടെ ഈശ്വരസാക്ഷാത്ക്കാരം തേടുകയും, നേടുകയും ചെയ്തു.
സൂര്‍ദാസ് രചിച്ച കൃതികള്‍ കൊട്ടാരസംഗീതജ്ഞനായ ടാന്സെന് ആലപിക്കുന്നത് കേള്‍ക്കാന്‍ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന് ഒരവസരം ഉണ്ടായി. സൂര്‍ദാസിന്റെ രചനകളില്‍ ആകൃഷ്ടനായ അക്ബര്‍, സൂര്‍ദാസിനെ കൊട്ടാരത്തിലേക്ക് ആനയിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇതറിയാനിടയായ സൂര്‍ദാസിന്റെ മറുപടി ഇപ്രകാരമായിരുന്നു- ”ഞാന്‍ ഇവിടെയിരുന്ന് എന്റെ ഭഗവാനായ ശ്രീകൃഷ്ണനുവേണ്ടി പാടുകയാണ്. ഒരുദിവസംപോലും ശ്രീകൃഷ്ണ ഭഗവാനെ പിരിഞ്ഞിരുന്ന് കൊട്ടാരത്തില്വന്ന് പാടുന്നത് എനിക്ക് ചിന്തിക്കാന്‍പോലും പറ്റില്ല”. സൂര്‍ദാസിന്റെ മറുപടിയില്‍ സന്തുഷ്ടനായ അക്ബര്‍, സൂര്‍ദാസിനെ നേരില്‍ പോയി കാണുവാന്‍ തീരുമാനിച്ചു. ചക്രവര്‍ത്തിയെ എല്ലാ മര്യാദകളും പാലിച്ച് സ്വീകരിച്ചശേഷം, സൂര്‍ദാസ് വളരെ ദൈര്‍ഘ്യമുള്ള ‘സുര്പചീസി’ എന്ന ഗാനം ആലപിച്ചു. ഈ ഗാനം ആസ്വദിച്ച അക്ബര്‍, സൂര്‍ദാസിന് ഉപഹാരങ്ങള്‍ നല്കുവാന് തീരുമാനിച്ചു. ഇതിന് സൂര്‍ദാസ് തന്റെ സ്വതസിദ്ധമായ രചനയിലൂടെ മറുപടി നല്കി.
”എന്റെ ഹൃദയം മുഴുവന്‍ ഈശ്വരചിന്തയാണ്.
അതില്‍ വേറെ എന്തിനാണ് സ്ഥാനം?
നടക്കുമ്പോഴും, പ്രവര്‍ത്തിക്കുമ്പോഴും, ഉറങ്ങുമ്പോഴും
ഈശ്വരന് മാത്രമാണെന് ചിന്തയില്‍.
ഭഗവാന്റെ അഴകാര്‍ന്ന രൂപമാണ് മനസ്സുമുഴുവന്‍
ഈ കണ്ണുകള്‍ ഭഗവാന്റെ സൗന്ദര്യത്തെയല്ലാതെ
മറ്റൊന്നും കാണാന്‍ ഇച്ഛിക്കുന്നില്ല”.
സൂര്‍ദാസിന്റെ മറുപടിക്ക് അക്ബര്‍ ചക്രവര്‍ത്തി ഒരു മറുചോദ്യം ചോദിച്ചു- ”സൂര്, ജന്മനാ നിങ്ങള്‍ കാഴ്ചയില്ലാത്തവനാണ്. പിന്നെ എങ്ങനെ ഈശ്വരന്റെ സൗന്ദര്യത്തെ കാണാന്‍ സാധിക്കും? ഇതിന് സൂര്‍ദാസിന്റെ മറുപടി ഇപ്രകാരമായിരുന്നു- ”നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് പരിമിതികളുണ്ട്. മനസ്സിന്റെ കണ്ണാടിയിലൂടെയും, വിശ്വാസത്തിന്റെ കണ്ണാടിയിലൂടെയുമാണ് ഞാന്‍ ഈശ്വരനെ ദര്‍ശിക്കുന്നത്”. സൂര്‍ദാസിന്റെ വിരക്തിയില്‍ ചക്രവര്‍ത്തി സന്തുഷ്ടനായി.
ഈ ലോകത്തോട് യാത്ര പറയുന്നതിനുമുമ്പ് ഒരു പ്രാവശ്യം സൂര്‍ദാസിന് കാഴ്ചശക്തി തിരിച്ചുകിട്ടിയ സന്ദര്‍ഭവുമുണ്ട്. തന്റെ ഇഷ്ടതോഴിയായ രാധയോട് ഒരിക്കല്‍പോലും തന്റെ പ്രിയഭക്തനായ സൂര്‍ദാസിന്റെ സമീപം വരരുതെന്ന് ശ്രീകൃഷ്ണഭഗവാന് പറയുമായിരുന്നു.
ഇത് ചെവിക്കൊള്ളാതെ ഒരുദിവസം രാധ സൂര്‍ദാസിന്റെ സമീപം പോകാനിടയായി. രാധയുടെ കാലിലെ പാദസരത്തിന്റെ കിലുക്കം തന്റെ ഭഗവാന്റെയാണെന്ന വിചാരത്തില്‍ സൂര്‍ദാസ് ആ പാദസരം കാലില്‍നിന്നും ഊരിയെടുത്തു. രാധ സൂര്‍ദാസിനോട് യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞ് പാദസരം തിരിച്ചു നല്കാന് അഭ്യര്‍ത്ഥിച്ചെങ്കിലും, കാഴ്ചശക്തിയില്ലാത്തതുകൊണ്ട് തനിക്ക് അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സൂര്‍ദാസ് മറുപടി പറഞ്ഞത്.
ഈ രംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന ശ്രീകൃഷ്ണ ഭഗവാന് സൂര്‍ദാസിന് കാഴ്ചശക്തി തിരികെ നല്‍കുകയും, ഒരു വരം ആവശ്യപ്പെടാന്‍ പറയുകയും ചെയ്തു. രാധയുടെ പാദസരം തിരിച്ചുകൊടുത്തുകൊണ്ട് സൂര്‍ദാസ് ഭഗവാനോട് ഇപ്രകാരം പറഞ്ഞു- ”ഈ ജന്മത്തില് ഭഗവാന്റെ നേരിട്ടുള്ള ദര്‍ശനം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. അതിപ്പോള്‍ സഫലമായി. ഇനി ഈ കണ്ണുകള്‍ മറ്റൊന്നും കാണാന്‍ മോഹിക്കുന്നില്ല. അതുകൊണ്ട് എന്നെ വീണ്ടും അന്ധനാക്കിയാലും”. ഭക്തന്റെ ആഗ്രഹം ഭഗവാന് നിറവേറ്റിക്കൊടുത്തു.
സൂര്‍ദാസ് വീണ്ടും കാഴ്ചശക്തി നഷ്ടപ്പെട്ടു. കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും, മനസ്സിന്റെ അകതാരില്‍ ശ്രീകൃഷ്ണന്റെയും, രാധയുടെയും ദര്‍ശനം സൂര്‍ദാസിന് നിത്യേനയെന്നോണം ലഭിച്ചുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: