മക്കളേ, ‘കലിയുഗത്തില്‍ അധര്‍മ്മം വര്‍ദ്ധിക്കുമെന്നും ജനങ്ങളെല്ലാം കഷ്ടപ്പെടുമെന്നുമാണല്ലോ പുരാണങ്ങളില്‍ പറയുന്നത്. അധര്‍മ്മവും കഷ്ടപ്പാടുമെല്ലാം ഈശ്വരനിശ്ചയമാണെങ്കില് അവയെ ഇല്ലാതാക്കാനുള്ള പ്രയത്നം വ്യര്‍ത്ഥമല്ലേ? അതുപോലെതന്നെ, ഓരോ വ്യക്തിയും അനുഭവിക്കുന്ന ദുഃഖങ്ങള്‍ അവരവരുടെ കര്‍മ്മഫലമാണെങ്കില്‍ നമ്മള് അവരെ സഹായിക്കേണ്ട ആവശ്യമെന്ത്?’ എന്ന് ചിലര്‍ ചോദിക്കാറുണ്ട്.
ഓരോ കാലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നതു ശരിതന്നെ. എന്നാല്‍ അതുകൊണ്ട് നമ്മുടെ പ്രയത്നത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ഉദാഹരണത്തിന്, മഞ്ഞുകാലം വരുമ്പോള്‍ തണുപ്പു കൂടും. എന്നാല്‍ ഒരു കമ്പിളി പുതച്ചാല്‍ തണുപ്പില്‍ നിന്നു രക്ഷനേടാം. കുറച്ചു തീ കൂട്ടുകയാണെങ്കില്‍ ചുറ്റുമുള്ള കൂടുതല്‍ പേര്‍ക്ക് തണുപ്പില്‍ നിന്നു രക്ഷനേടാം. കൈ മുറിഞ്ഞാല്‍ നമ്മള് ഓടിച്ചെന്ന് മരുന്നു വെയ്ക്കാറുണ്ടല്ലോ. പേപ്പട്ടി കടിച്ചാല്‍ മരുന്നു കുത്തിവെയ്ക്കുന്നതു വഴി മരണത്തില്‍ നിന്ന് രക്ഷപെടുന്നുമുണ്ട്. ഇങ്ങനെ ഏത് പ്രതികൂല സാഹചര്യവും പ്രയത്നം കൊണ്ട് വ്യത്യാസം വരുത്താമെന്നത് നമ്മുടെ അനുഭവമാണല്ലോ. അപ്പോള്‍ നമ്മുടെ പ്രയത്നത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
എല്ലാം ഈശ്വര നിശ്ചയമാണെങ്കില്‍ മനുഷ്യ പ്രയത്നത്തിനും അതിന്റേതായ ഫലമുണ്ട് എന്നതും ഈശ്വരന് നിശ്ചയിച്ച നിയമമാണ്. ഈശ്വര നിശ്ചയം എന്താണെന്ന് പൂര്‍ണ്ണമായി നമുക്കറിയാത്ത സ്ഥിതിക്ക് ഓരോ സാഹചര്യത്തിനും അനുയോജ്യമായത് നമ്മള് ചെയ്യുക തന്നെ വേണം.
നമ്മുടെ മുന്നില്‍വെച്ച് ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ അയാളെ രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അല്ലാതെ അയാളുടെ വിധിയാണ്, കര്‍മ്മഫലമാണ്, അയാളെ നമ്മള് സഹായിക്കേണ്ട കാര്യമില്ല എന്നു ചിന്തിച്ചാല്‍ അത് നമ്മളിലെ നന്മയെ നാം സ്വയം നശിപ്പിക്കുന്നതിനു തുല്യമാണ്.
മാത്രമല്ല, മറ്റൊരവസരത്തില്‍ നമ്മളും അതേപോലൊരു സാഹചര്യത്തില്‍ പെടാമെന്ന് നമ്മള് ചിന്തിക്കണം. അപ്പോള്‍ നമ്മള് മറ്റുള്ളവരുടെ സഹായം ആശ്രയിക്കുമല്ലോ. ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുന്നതും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതും നമ്മുടെ ധര്‍മ്മമാണ്. അത്തരം സാഹചര്യങ്ങള്‍ ഈശ്വരന് നമുക്ക് കനിഞ്ഞരുളിയ അവസരമായും അവരെ സഹായിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമായും കരുതി അന്യരെ സേവിക്കാന്‍ നമ്മള് തയ്യാറാകണം. അപകടത്തില്‍പ്പെട്ടത് അയാളുടെ കര്‍മ്മഫലമാണെങ്കില്‍ അത്തരമൊരു സാഹചര്യത്തിന് നമ്മള് ദൃക്സാക്ഷിയാകേണ്ടി വന്നതും അവരെ സഹായിക്കാന്‍ ബാദ്ധ്യസ്ഥനായതും നമ്മുടെ കര്‍മ്മഫലമാണെന്ന് ചിന്തിക്കണം.
ഈശ്വരനാണ് മനുഷ്യന്റെ എല്ലാ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമെന്നു ചിന്തിക്കുമ്പോള്‍ ഈശ്വരനോട് നമുക്കു വെറുപ്പും ദേഷ്യവും തോന്നും; നമ്മള് അസ്വസ്ഥരും അശക്തരുമായിത്തീരും. അനീതിക്കും, അക്രമത്തിനും, കഷ്ടപ്പാടുകള്‍ക്കും ഈശ്വരനെ പഴി പറയുന്നതില്‍ അര്‍ത്ഥമില്ല. അതിനു പ്രതിവിധിയായി നമ്മെക്കൊണ്ട് പലതും ചെയ്യാന്‍ കഴിയുമല്ലോ. അത് ചെയ്യുകയാണ് വേണ്ടത്.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ബേക്കറിയില്‍ നിന്ന് ഒരു റൊട്ടി മോഷ്ടിച്ചതിന് ഒരാളെ പോലീസ് പിടികൂടി. അത് കേസായി, ജഡ്ജി അയാള്‍ക്ക് പതിനായിരം രൂപ ശിക്ഷ വിധിച്ചു. വിധികേട്ട് ആ പാവം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, ‘എന്റെ കൈയ്യില്‍ പതിനായിരം രൂപ പോയിട്ട് പത്തുരൂപയുണ്ടായിരുന്നെങ്കില് ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങള്‍ വിശന്ന് കരയുന്നത് കണ്ട് സഹിക്കാനാകാതെയാണ് ഞാന്‍ റൊട്ടി മോഷ്ടിച്ചത്. ഞാന്‍ എങ്ങനെ ഇത്രയും രൂപ അടയ്ക്കും?’ ജഡ്ജി പറഞ്ഞു, ‘ഞാന്‍ വിധി പറഞ്ഞു കഴിഞ്ഞില്ല, നിങ്ങള്‍ കള്ളനാകാന്‍ കാരണം സമൂഹം കൂടിയാണ്.
അതില്‍ എന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ കയ്യില്‍നിന്ന് ഞാന്‍ ആയിരം രൂപ നിങ്ങള്‍ക്കു വേണ്ടി നിക്ഷേപിക്കുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വക്കീലന്മാരെല്ലാവരും അവരുടെ കയ്യില്‍ നിന്ന് കുറേശ്ശെ പണം ഇട്ടു. എല്ലാം കൂടി ഒരു ലക്ഷത്തിലധികം രൂപയായി. അതില്‍ പതിനായിരം രൂപ കോടതിയില്‍ പിഴ അടച്ചു. ബാക്കി പണം റൊട്ടി മോഷ്ടിച്ചയാള്‍ക്ക് കൊടുത്തിട്ട് ജഡ്ജി പറഞ്ഞു, ‘ഇത്രയും പണം കൊണ്ട് സ്വന്തമായി ചെറിയ ഒരു ബേക്കറി തുറക്കൂ. ശരിയ്ക്കു പ്രയത്നിച്ചാല്‍ ഇനി ജീവിതത്തിലൊരിക്കലും നിങ്ങള്‍ക്ക് മോഷ്ടിക്കേണ്ടി വരില്ല’.
അതുപോലെ നമ്മള് ഓരോരുത്തരും വിചാരിച്ചാല്‍ നമുക്കു ചുറ്റുമുള്ള ഈ പട്ടിണിയും, ആത്മഹത്യയും ഇല്ലാതാക്കാന്‍ കഴിയും. അതുകൊണ്ട് ഈശ്വരനെയും മറ്റുള്ളവരെയും പഴി പറഞ്ഞിരിക്കാതെ, നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് നമ്മള് ചിന്തിക്കേണ്ടത്.
നമ്മളാരും ഒറ്റപ്പെട്ട ദ്വീപുകളല്ല; ഒരേ ശൃംഖലയിലെ കണ്ണികളാണ്. ശരിയായ പ്രയത്നം കൊണ്ട് നമ്മെയും മറ്റുള്ളവരെയും ഉദ്ധരിക്കാന്‍ നമുക്കു കഴിയും. അതിനാല്‍ നന്മയുടെയും കാരുണ്യത്തിന്റെയും മാര്‍ഗ്ഗമാണ് നമ്മളെപ്പോഴും സ്വീകരിക്കേണ്ടത്; സ്വാര്‍ത്ഥതയുടെയും അലസതയുടെയും മാര്‍ഗ്ഗമല്ല. ഇരുട്ടിനെ പഴി പറയുന്നതിനു പകരം ഒരു കൊച്ചു കൈത്തിരിയെങ്കിലും നമുക്കു കൊളുത്താന്‍ കഴിഞ്ഞാല്‍ കുറച്ചെങ്കിലും ഇരുട്ട് മാറിക്കിട്ടുമല്ലോ. ഇങ്ങനെ പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ ഭുമിയെ തന്നെ സ്വര്‍ഗ്ഗമാക്കാന്‍ നമുക്കു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: