വാഴൂര്‍: തീര്‍ത്ഥപാദപുരം പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാന്യാസം പുണ്യം ബാലഭവനില്‍ നടന്നു. കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജജാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരളത്തിലെ കുടുംബങ്ങളില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു. അന്യരാജ്യത്ത് ജീവിക്കുന്നവര്‍ക്ക് മാതാപിതാക്കളെ കൊണ്ടു പോകാനോ സംരക്ഷിക്കാനോ കഴിയുന്നില്ല, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധര്‍ക്ക് യോഗയും പ്രാര്‍ത്ഥനകളുമൊക്കെയായി മാനസികോല്ലാസം വര്‍ദ്ധിപ്പിക്കണമെന്ന സേവന മനസ്ഥിതിയാണ് പുണ്യം വാനപ്രസ്ഥമെന്ന ആശയത്തിന് പിന്നിലെന്ന് രാഷ്ട്രീയ സ്വയം സേവകസംഘം പൊന്‍കുന്നം സംഘചാലക് പി.രവീന്ദ്രന് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വാനപ്രസ്ഥ കേന്ദ്രത്തിന്റെ ശിലാഫലകം കൊച്ചിന് ഷിപ്പ്യാര്ഡ് ഡയറക്ടര്‍ ബോര്‍ഡംഗം ബി.രാധാകൃഷ്ണമേനോന് അനാച്ഛാദനം ചെയ്തു. മംഗല്യസഹായ നിധിയുടെ ഉത്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു. കൗണ്‍സിലിംഗിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് പുണ്യം ആ ദൗത്യം ഏറ്റെടുത്ത് മാതൃകയാവുന്നതെന്ന് കൗണ്‍സിലിംഗ് കേന്ദ്രത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ച് നടത്തിയ പ്രസംഗത്തില്‍ ഡോ.എന്‍. ജയരാജ്എം എല്‍എ പറഞ്ഞു.
പുണ്യം ട്രസ്റ്റിന്റെ പതിനാലാമത് വാര്‍ഷികത്തിന്റെയും ബാലഭവന്റെ പത്താമത് വാര്‍ഷികത്തിന്റെയും ഉത്ഘാടനം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് നിര്‍വഹിച്ചു. 14വര്‍ഷം കൊണ്ട് സമൂഹത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ ട്രസ്റ്റിന് കഴിഞ്ഞുവെന്ന് പി.ഇ.ബി മേനോന് പറഞ്ഞു. സേവാപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തുകയാണ് പുണ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര് എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണംനടത്തി. സേവനം ഏറ്റുവാങ്ങുന്നവനും കൊടുക്കുന്നവനും മാത്രമായി സമൂഹം മാറിനില്ക്കാന് പാടില്ല. ഓരോവ്യക്തിയും സേവനം ധര്‍മ്മമായി കാണണമെന്ന് അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. വാനപ്രസ്ഥ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള പ്രഥമ സഹായ നിധി വേണു പനയ്ക്കല്‍ പുന്നാംപറമ്പില്‍ നല്കി. ആദ്യ മംഗല്യസഹായ നിധി വാഴൂര്‍മംഗലത്ത് വിജയലക്ഷ്മിക്ക് ശ്രീപാദം ശ്രീകുമാര്‍ നല്കി. പുണ്യത്തിന്റെ തലതൊട്ടപ്പന് എസ്.എസ് ശിവരാമപ്പണിക്കരെ ഗോപാലന് കുട്ടി മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: