തൃശൂര്‍: കൊടിയേറ്റ് ചടങ്ങിലൊതുക്കുമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം പുറത്തു വന്നതോടെ ചര്‍ച്ചകളുടെ ബഹളമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ കൊച്ചിന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്ശന് വരെയുള്ളവര്‍ ഇടപെട്ടുവെങ്കിലും തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലെന്ന നിലപാടില്‍ ദേവസ്വം ഉറച്ചു നിന്നു.
അതിനിടെ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്ശന് പാറമേക്കാവ് ദേവസ്വം പ്രസിഡണ്ടിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായ വാര്‍ത്ത പുറത്തുവന്നു. പൂരം നടത്തിപ്പ് ചടങ്ങ് മാത്രമാക്കിയാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ദേവസ്വം മന്ത്രിയും സര്‍ക്കാരും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പാറമേക്കാവ് ഭരണസമിതിക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സുദര്ശന് ഫോണില്‍ പറഞ്ഞതായി പറയുന്നു.
ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ പിന്നീട് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പത്രക്കുറിപ്പും ഇറക്കി. പൂരത്തിന്റെ ചടങ്ങുകളില്‍ വീഴ്ചവരുത്തുന്നത് അനുവദിക്കാനാവില്ലെന്നും അത്തരം നിലപാടെടുക്കുന്ന ദേവസ്വങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നായിരുന്നു പത്രക്കുറിപ്പിലും പറഞ്ഞത്. എന്നാല്‍ ഇതുവരെയുള്ള ചര്‍ച്ചകളിലൊന്നും ഇടപെടാതിരുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും ഇപ്പോള്‍ ഭീഷണിയുമായെത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം.
വെള്ളിയാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിലായിരുന്നു കൊടിയേറ്റം ചടങ്ങ് മാത്രമാക്കാമെന്ന് ദേവസ്വം തീരുമാനമെടുത്തത്. ഇതിനിടയില്‍ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ലെന്ന വിവരം മന്ത്രി വി.എസ്.സുനില്‍കുമാറിനെ രണ്ട് തവണ ദേവസ്വം ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷവും എക്സ്പ്ളോസീവ് വകുപ്പിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടാവാതിരുന്ന സാഹചര്യത്തിലായിരുന്നു ചടങ്ങ് മാത്രമാക്കുമെന്ന പ്രഖ്യാപനം.
കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കവേ സുനില്‍കുമാര്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രി കലക്ടറെ ബന്ധപ്പെട്ട് വിവരങ്ങളാരാഞ്ഞു. പ്രശ്നം പഠിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: