മലപ്പുറം: വാടകക്കെടുത്ത വാഹനം വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി നല്കിയ പരാതിയുടെ അന്വേഷണമാണ് കോടനാട് കൊലപാതകക്കേസിലേക്ക് നീണ്ടത്. വാലില്ലാപ്പുഴ സ്വദേശിയായ ജിതിന് ജോയി(19) ആണ് കാര്‍ വാടകക്കെടുത്തത്. വാടകക്കെടുത്ത കാറിനെ കുറിച്ചറിയാന്‍ ജിതിനെ ചോദ്യം ചെയ്തപ്പോള്‍ അത് മറ്റൊരാളുടെ പക്കലാണെന്ന് പറഞ്ഞു.
ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മോഷണം നടത്താനാണ് കാര്‍ വാടകക്കെടുത്തതെന്ന് സംഘം പോലീസിനോട് പറഞ്ഞു. മൂന്നു കാറുകളിലായിട്ടായിരുന്നു സംഘം സഞ്ചരിച്ചത്. രണ്ടുകാറുകളില്‍ മലയാളികളും ഒന്നില്‍ തമിഴ്നാട്ടുകാരുമായിരുന്നു. ഡ്രൈവറായാണ് ജിതിന് പോയത്. മോഷണം നടക്കുമ്പോള്‍ ജിതിന് വാഹനത്തിലായിരുന്നു. 200 കോടി വിലമതിക്കുന്ന വസ്തുക്കള്‍ എസ്റ്റേറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ച സംഘത്തിന് കാര്യമായൊന്നും ലഭിച്ചില്ല.
തിരികെ സഞ്ചരിച്ച സംഘത്തിലെ ഒരു കാര്‍ കോയമ്പത്തൂരിലേക്കും മറ്റു രണ്ടു കാറുകള്‍ കേരളത്തിലേക്കും പുറപ്പെട്ടു. ഇതിനിടെ രാത്രി പരിശോധനക്കിറങ്ങിയ ഗൂഡല്ലൂര്‍ പോലീസ് ജിതിന് ഓടിച്ച കാറിനെ പിടികൂടി ചോദ്യം ചെയ്തു. ജിതിന് നല്കിയ വിവരം വെച്ച് ഗൂഡല്ലൂര്‍ പോലീസ് മലപ്പുറം പോലീസുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നമ്പര്‍ കൈമാറുകയും ചെയ്തു. പതിനായിരം രൂപ കൈക്കൂലി നല്‍കിയാണ് തമിഴ്നാട് പോലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രതികള്‍ പറഞ്ഞു.
ഗൂഡല്ലൂരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് മോഷണം പോയ കാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജിതിനെ പിടികൂടി തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കേസിലുള്‍പ്പെട്ട എട്ട് മലയാളികളെ കുടി പിടികൂടി വിവരം തമിഴ്നാട് പോലീസിനെ അറിയിക്കുകയായിരുന്നു.
തമിഴ്നാട്ടുകാരനായ പ്രതികളില്‍ ഒരാള്‍ മുമ്പ് കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് മലയാളി സംഘം മോഷണത്തില്‍ പങ്കാളികളാകുന്നത്. കേസില്‍ ഉള്‍പ്പെട്ട മലയാളികളായ രണ്ടുപേര്‍ മുമ്പ് കുഴല്‍പ്പണ ഇടപാടില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ഇവരെ തിരിച്ചറിയാന്‍ സാധിച്ചതും കേസിന് മുതല്‍കൂട്ടായി.ജിതിനെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. വാഹന മോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഏഴുപേരെ തമിഴ്നാട് പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: