ന്യൂദല്‍ഹി: 2015ല്‍ പാരീസിലുണ്ടായ ഭീകരാക്രമണക്കേസ് അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ). നിര്‍ണ്ണായക കണ്ടെത്തലുകള്‍ നടത്തിയ എന്‍ഐഎയോട് കേസില്‍ സഹകരിക്കാന്‍ ഫ്രഞ്ച് അന്വേഷണ സംഘം അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഐഎയിലെ മലയാളി ഉദ്യോഗസ്ഥന് എ.പി. ഷൗക്കത്തലിയും സംഘവും പാരീസിലെത്തി. രണ്ടു ദിവസം ഇവര്‍ പാരീസിലുണ്ടാകും. ഫ്രഞ്ച് ഭീകരവിരുദ്ധ സ്ക്വാഡ് ജിഐജിഎന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ പങ്കുവയ്ക്കും.
കണ്ണൂരിലെ കനകമലയില്‍ നിന്ന് ഒക്ടോബറില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധമുള്ള ചിലര്‍ക്ക് പാരീസ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. പാരീസ് സ്ഫോടനക്കേസിലെ പ്രതികളുടെ ഫോട്ടോ സുബ്ഹാനി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി ഇയാളെയും മറ്റുള്ള പ്രതികളെയും ചോദ്യം ചെയ്തു.
പാരീസ് ആക്രമണത്തിനു നേതൃത്വം നല്കിയ ഭീകരര്‍ക്കൊപ്പമായിരുന്നു സുബ്ഹാനി ഇറാഖിലെ മൊസൂളില്‍ ഐഎസ് ക്യാമ്പില്‍ പരിശീലനം നേടിയതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കനകമലയില്‍ നിന്ന് സുബ്ഹാനിയെയും മറ്റ് ഐഎസ് ഭീകരരെയും അറസ്റ്റ് ചെയ്തതും ഷൗക്കത്തലിയും സംഘവുമാണ്.
നൂറ്റമ്പതിലേറെ പേര് കൊല്ലപ്പെട്ട 2015 നവംബറിലെ ആക്രമണത്തിന് നേതൃത്വം നല്കിയ അബ്ദുള്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നായിരുന്നു സുബ്ഹാനിയുടെ മൊഴി. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡര്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ ഇയാളെ കാണാനെത്തിയെന്നും സുബ്ഹാനിയുടെ മൊഴിയിലുണ്ട്. തുടര്‍ന്നാണ് ഫ്രഞ്ച് അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്തത്.
ടി.പി. ചന്ദ്രശേഖരന് വധക്കേസ് അടക്കമുള്ള നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ ഷൗക്കത്തലി 1995 എസ്ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: