കൊച്ചി: ഒഴിവുകള്‍ നികത്തുന്നില്ല, പുതിയ നിയമനമില്ല, പ്രമോഷന് കമ്മിറ്റികള്‍ ചേരുന്നില്ല, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അവതാളത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3200 കോടി രൂപയുടെ നികുതി വരുമാനം ഉണ്ടാക്കിയ വകുപ്പിലെ ജീവനക്കാര്‍ അതിസമ്മര്ദ്ദത്തിലാണ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും പിഎസ്സിയുടെയും ചീഫ് സെക്രട്ടറിയുടെയും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയാണ് ഈ വകുപ്പിന്റെ ബ്രേക്കില്ലാത്ത പോക്ക്.
വാഹന ഗതാഗത വകുപ്പിലെ പ്രധാന ചുമതലയാണ് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടേത്. ഒരു വര്‍ഷമായി ഈ പദവിയില്‍ ആളില്ല. അടുത്ത പ്രധാന പദവിയായ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ (ആര്‍ടിഒ) അഞ്ചും ജോയിന്റ് ആര്‍ടിഒയുടെ പത്തും ജില്ലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഒന്നും ഒഴിവുകള്‍ ജൂണ്‍മാസം വരികയാണ്. ഏഴ് സീനിയര്‍ സൂപ്രണ്ടുമാരുടെയും 10 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഒഴിവുകളും വരും.
നിലവില്‍ 19 സീനിയര്‍ സൂപ്രണ്ടുമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. ജെആര്ടിഒമാരുടെയും (22), എംവിഐ (27) മാരുടെയും ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്.
വകുപ്പുതല പ്രൊമോഷന് പട്ടിക ഓരോ വര്‍ഷവും ഡിസംബര്‍ അവസാനം തയ്യാറാക്കേണ്ടതാണ്. ഇതിന് പ്രൊമോഷന് കമ്മിറ്റി യോഗം ചേരണം. പക്ഷേ നാലുമാസമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതിരുന്നാല്‍ പിഎസ്സിക്ക് നടപടിയെടുക്കാം. പക്ഷേ, പിഎസ്സിയുടെ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിപ്പിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നടപടിയില്ല.
ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് അന്നത്തെ ചീഫ് സെക്രട്ടറി എം. എസ്. വിജയാനന്ദ് അയച്ച സര്‍ക്കുലറില്‍, സ്ഥാനക്കയറ്റവും ഒഴിവുകളും സംബന്ധിച്ച് 2016 ഡിസംബറിലും 2017 ജനുവരിയിലും അയച്ച സര്‍ക്കുലറുകള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പക്ഷേ, ഏപ്രില്‍ മാസം കഴിയുമ്പോഴും കമ്മിറ്റികള്‍ ചേര്‍ന്നിട്ടില്ല. ജീവനക്കാരുടെ അഭാവം, ജോലി സൗകര്യങ്ങളുടെ അഭാവം, അമിത ജോലി ഭാരം തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ക്കു പുറമേയാണ് അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം കിട്ടാത്ത സര്‍വീസ് പ്രശ്നങ്ങളും പലരേയും ബാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: