പാലക്കാട്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ വധിച്ച കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ ഭാര്യയും മകളും ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചു. രണ്ടാം പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇവ കൊലപാതകങ്ങളാണെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള സംശയം ബലപ്പെട്ടു.
ഒന്നാം പ്രതി സി. കനകരാജ് (36) വെള്ളിയാഴ്ച സേലത്ത് അട്ടൂരില്‍ ബൈക്ക് അപകടത്തിലാണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണാടക രജിസ്ട്രേഷനിലുള്ള കാര്‍ ഇടിക്കുകയായിരുന്നു. 2012 വരെ ജയലളിതയുടെ എസ്റ്റേറ്റ് ഡ്രൈവറായിരുന്നു കനകരാജ്.
ഇന്നലെ പാലക്കാടിനടുത്ത് തൃശൂര്‍ പാതയിലെ കണ്ണാടിയില്‍ കാര്‍, ചരക്ക് ലോറിയിലിടിച്ചാണ് രണ്ടാം പ്രതി കെ.വി. സയനന്റെ (ശ്യാം) ഭാര്യ ഇരിങ്ങാലക്കുട സ്വദേശിനി വിനുപ്രിയയും (30), മകള്‍ നീതുവും (അഞ്ച്) മരിച്ചത്.
സയനന്‍ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോയമ്പത്തൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കാര്‍ നിശേഷം തകര്‍ന്നു.
അതേസമയം, വിനുപ്രിയയും നീതുവും കാറപകടത്തിനു മുന്‍പേ കൊല്ലപ്പെട്ടുവെന്ന സംശയവും ഉയര്‍ന്നു. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവുള്ളതായി പറയുന്നു. ഇവരുടെ മരണത്തിനു ശേഷമാണ് കാര്‍ അപകടത്തില്‍പെട്ടതെന്നാണ് സംശയം.
കനകരാജിന്റെ സുഹൃത്തായ സയന് കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാളും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കൊലപാതക ദിവസം പ്രതികള്‍ എസ്റ്റേറ്റില്‍ പോകാന്‍ ഉപയോഗിച്ചതാണെന്നു പോലീസ് അറിയിച്ചു.
കോയമ്പത്തൂരില്‍ താമസിക്കുന്ന സയന് ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. പോലീസ് പിന്തുടരുന്നത് മനസിലാക്കി ലോറിക്കു പിന്നില്‍ മനപൂര്‍വ്വം ഇടിക്കുകയായിരുന്നുവെന്നും സംശയം.
24ന് പുലര്‍ച്ചെയാണ് എസ്റ്റേറ്റിലെ കാവല്ക്കാരന് നേപ്പാള്‍ സ്വദേശി കൃഷ്ണ ബഹാദൂറിനെ മോഷണശ്രമത്തിനിടെ കൊന്നത്. സംഭവത്തില്‍ കനകരാജിനും സയനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് ദുരൂഹമരണങ്ങള്‍.
കേസുമായി ബന്ധപ്പെട്ട് ഏഴു മലയാളികളടക്കം 11 പേര് കഴിഞ്ഞ ദിവസം മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോടനാട് എസ്റ്റേറ്റ് കൊലക്കേസില്‍ വഴിത്തിരിവായത്.
ജയലളിതയുടെ കോടനാട്ടെ അവധിക്കാല വസതിയില്‍ പണവും സ്വര്‍ണവുമായി രണ്ടായിരം കോടിയിലേറെ രൂപയുടെ വസ്തുവകകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് ശ്രമം നടന്നതെന്നാണ് സൂചന. കവര്‍ച്ചയില്‍ ജയലളിതയുടെയും ശശികലയുടെയും നിര്‍ണായക വിവരങ്ങളടങ്ങുന്ന സ്യൂട്ട്കേസ് നഷ്ടപ്പെട്ടതായും സംശയം. ഈ സ്യൂട്ട് കേസുകളും ചില സുപ്രധാന രേഖകളും കാറിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: