കൊച്ചി: വിശ്വസിച്ച തത്വം സമര്‍ത്ഥിക്കാന്‍ എം. വി. ദേവന് ആദരണീയരെ നിശിതമായി വിമര്‍ശിച്ച് പ്രതിലോമകാരിയായെന്ന് പ്രൊഫ. എം. കെ. സാനു. ബഹുമുഖ പ്രതിഭയായിരുന്ന എം.വി.ദേവന് സര്‍ഗ്ഗസൃഷ്ടികള്‍ക്കു നീക്കിവെച്ചതിനേക്കാള്‍ കൂടുതല്‍ സമയം വാദത്തിനും പ്രസംഗങ്ങള്‍ക്കും ചെലവിട്ടെന്നും ഇത് ദേവനെപ്പോലെ പലരുടെയും പരിമിതികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച എം. വി. ദേവന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ചിത്രകലക്ക് ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ദേവനാണ്. ആദ്യമായി കേരളത്തില്‍ ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിച്ചു. ചിത്രകലയെക്കുറിച്ച് എഴുതി. പ്രസംഗിച്ചു. ചിത്രകലയില്‍ മാത്രം ഒതുങ്ങാതെ ആധുനിക സാഹിത്യത്തില പ്രധാന എഴുത്തുകാരനും പ്രചാരകനുമായി. തന്റെ തത്വം സമര്‍ത്ഥിക്കാന്‍ ആദരണീയരെ വിമര്‍ശിച്ചു.
കലാകാരന്റെ സ്വാതന്ത്ര്യത്തിന് പരിമിതി വേണമെന്ന് ഇടതുപക്ഷം പറഞ്ഞു. എന്നാല്‍ മനസ്സില്‍ ഊറിക്കൂടുന്ന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും അതിനു പരിധി നിശ്ചയിക്കാന്‍ പാടില്ലെന്നും ദേവന് വാദിച്ചു. ഈ പ്രതിലോമ ചിന്തകളിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം, സാനു അനുസ്മരിച്ചു.
എം. വി. ദേവന് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടു വെച്ചു പുലര്‍ത്തിയ നിലപാട് ശരിയോ തെറ്റോ എന്ന് പഠിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ സത്യപാല്‍ അഭിപ്രായപ്പെട്ടു.
പി. സുധാകരന് അനുസ്മരണ പ്രഭാഷണം നടത്തി. പെട്ടെന്നൊന്നും ആളുകളുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നെങ്കിലും ഒരിക്കല്‍ അടുത്താല്‍ സൗഹൃദം ഒരിക്കലും തകര്ക്കാത്തയാളായിരുന്നു ദേവനെന്ന് സുധാകരന് പറഞ്ഞു. അദ്ദേഹത്തിലെ ശില്പ്പിയുടെ പ്രത്യേകതയായിരുന്നു അതെന്നും സുധാകരന് അഭിപ്രായപ്പെട്ടു. കലാപീഠത്തിലെ ദേവന്റെ കാലം കലാധരന്‍ അനുസ്മരിച്ചു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് സ്വാഗതം പറഞ്ഞു. ആറങ്ങോട്ടുകര പിറ കൃഷിപാഠശാലയിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനവിരുന്ന് പരിപാടിയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: