കൊച്ചി: എറണാകുളം അയ്യപ്പന്‍കാവ് ശ്രീ അയ്യപ്പന് കോവിലില്‍ നടന്ന നാളീകേരമുടയ്ക്കല്‍ ചടങ്ങ് അവിസ്മരണീയമായി. തിങ്കളാഴ്ച ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ നവീകരണത്തിന്റെ ഭാഗമായാണു 12,008 നാളീകേരങ്ങള്‍ ഉടച്ചത്. ലിംഗ ഗിന്നസ് ജേതാവും യുആര്‍എഫ് ഏഷ്യന്‍ റെക്കോഡ് ജേതാവുമായ പന്തീരായിര രത്നം കാരൂര്‍മഠം രാമചന്ദ്രനാണു രാത്രി ഏഴരയോടെ ആരംഭിച്ച നാളീകേരമുടയ്ക്കല്‍ നിര്‍വഹിച്ചത്.
രാവിലെ പത്തുമണി മുതല്‍ ഭക്തര്‍ ക്ഷേത്രനടയില്‍ നാളീകേര സമര്‍പ്പണം ആരംഭിച്ചിരുന്നു. രാത്രി ഏഴരയോടെ നടന്ന പുഷ്പാഭിഷേകത്തിനും അത്താഴപ്പൂജയ്ക്കം ശേഷമാണു മണിക്കൂറുകളോളം നീണ്ട നാളീകേരമുടയ്ക്കല്‍ ആരംഭിച്ചത്. കളമെഴുത്തും നടതുറപ്പിനു ശേഷം തായമ്പകയും ഉണ്ടായിരുന്നു.
ഇന്നും നാളെയുമാണ് അഷ്ടബന്ധ നവീകരണത്തിന്റെ സുപ്രധാന ചടങ്ങുകള്‍. രാവിലെ ബ്രഹ്മകലശ പൂജയ്ക്കു ശേഷം 9.30ന് മഹാശനീശ്വര പൂജ. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു പ്രസാദമായി ശനീശ്വര യന്ത്രമുള്ള സ്വര്‍ണ ഏലസാണു നല്‍കുക.
വൈകിട്ട് ഉടുക്കുപാട്ട്, താലം വരവ്, പുഷ്പാഭിഷേകം എന്നിവയുമുണ്ട്.
നാളെ രാവിലെ ബ്രഹ്മകലശ പൂജ, സഹസ്രനാമാര്‍ച്ചന എന്നിവയ്ക്കു ശേഷം 9.30ന് അഷ്ടബന്ധ നവീകരണം ആരംഭിക്കും. ഇതോടൊപ്പം കലാശാഭിഷേകം, സഹസ്രകലശാഭിഷേകം, മഹാനിവേദ്യം എന്നിവയും നടക്കും. വൈകിട്ടു നാലിനു കാഴ്ചപ്പൂരം. രാത്രി പത്തരയ്ക്ക് അവഭൃഥ സ്നാനത്തോടെ ചടങ്ങുകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: