പള്ളുരുത്തി: ഉള്‍നാടന്‍ കായല്‍ അടിത്തട്ടിലും വേമ്പനാട്ടു കായലിലും
വെണ്ണപ്പായല്‍ ദുരിതം. കായലിന്റെ അടിത്തട്ടില്‍ വളര്‍ന്ന് ജലനിരപ്പില്‍
ഒഴുകി നടക്കുന്ന പായല്‍ മത്സ്യ ബന്ധനം ദുഷ്ക്കരമാക്കുകയാണെന്ന്
തൊഴിലാളികള്‍ പറയുന്നു.
പഞ്ഞിക്കെട്ടിന് സമാനമായ രൂപത്തില്‍
കടും പച്ച നിറത്തിലുള്ള വെണ്ണ പായല്‍ ശക്തമായ നീരൊഴുക്കില്‍ കായലില്‍ നാട്ടിയിരിക്കുന്ന വലകളില്‍ തങ്ങുകയാണ് സ്പോഞ്ചിനു
സമാനമായി വെള്ളം വലിച്ചെടുക്കുന്നതോടെ ഇവയ്ക്ക് കടുത്ത ഭാരം
അനുഭവപ്പെടുന്നു. വലകളില്‍ പായല്‍ നിറയുന്നതോടെ ഊന്നിക്കുറ്റികളില് കെട്ടി നിര്‍ത്തിയിരിക്കുന്ന വല കീറി നശിക്കുകയാണ്.
മണല്തിട്ടനിറയുന്ന കായലിന്റെ അടിത്തട്ടില്‍ വളരുന്ന പായല്‍ അടര്‍ന്ന് നീരൊഴുക്കനുസരിച്ച് കായലില്‍ വ്യാപിക്കുകയാണ്. വെണ്ണപ്പായല്‍ വര്‍ദ്ധനവ് കായലിന്റെ ആരോഗ്യ
സ്ഥിതിക്ക് ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധന്
ഡോ. ബി. മധുസൂദനക്കുറുപ്പ് അഭിപ്രായപ്പെട്ടു. കായലിന്റെ അടിത്തട്ടില്‍ പൊട്ടി മുളയ്ക്കുന്ന ഇവ കൂട്ടത്തോടെയാണ് വളരുന്നത്. അന്തരീക്ഷത്തില്‍നിന്ന് പ്രാണവായു വെള്ളത്തില്‍ ലയിക്കുന്നതിനുള്ള സാദ്ധ്യത വെണ്ണപ്പായലിന്റെ വര്‍ദ്ധനവിലൂടെ ഇല്ലാതാകുന്നു. ജീവജാലങ്ങള്‍ക്ക് ഇത് ദോഷകരമാണ്. കായലില്‍ മാലിന്യം വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ് ഇത്തരം പായലുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ഡോ. മധുസൂദനക്കുറപ്പ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: