പത്തനംതിട്ട: ശബരിമലയിലേക്ക് പുതിയ പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയെകുറിച്ച് അന്വേഷണം നടക്കവെ ദേവസ്വം ആസ്ഥാനത്തു നിന്ന് ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് എസ്പിയോട് ആവശ്യപ്പെട്ടതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പത്തുവര്‍ഷത്തെ ഇത്തരം വാങ്ങലുകളെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.
2013-14 മകരവിളക്ക് കാലത്താണ് ബോര്‍ഡ് ഫണ്ടില്‍ നിന്ന് പണം ചെലവിട്ട് 1.87 കോടിരൂപയുടെ പാത്രങ്ങള്‍ വാങ്ങിയത്. ഇതില്‍ അഴിമതിയുണ്ടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി സ്വീകരിച്ചില്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍നിന്നു തുക തിരിച്ചുപിടിക്കാനും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന് വി.എസ്. ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെയായിരുന്നു പാത്രം വാങ്ങിക്കൂട്ടിയത്.
മുന്‍വര്‍ഷങ്ങളില്‍ വാങ്ങിയവ ഗോഡൗണില്‍ കെട്ടിക്കിടക്കുമ്പോഴായിരുന്നു വീണ്ടും കോടികള്‍ മുടക്കി പാത്രങ്ങള്‍ വാങ്ങിയത്. ഇത്രയും വലിയ തുകയുടെ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ ഓഡിറ്റോ കണക്കെടുപ്പോ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ ഇതൊന്നും ഇല്ലാതെയായിരുന്നു പാത്രങ്ങള്‍ വാങ്ങിയത്.
വി.എസ്.ജയകുമാര്‍ പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം നടക്കുന്നിതിനിടെ ഇതു സംബന്ധിച്ച ഫയല്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: