ന്യൂദൽഹി: മുത്തലാഖ് എന്ന ദുരാചാരത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രധാനമന്ത്രി. ഈ ആചാരത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ മുസ്ലീം സമുദായത്തിലെ പരിജ്ഞാനമുള്ളവർ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബസവേശ്വരയുടെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പെൺമക്കൾക്കും അമ്മമാർക്കുമെതിരായ ഈ ദുരാചാരം അവസാനിപ്പിക്കാൻ മുസ്ലീം സമുദായത്തിൽനിന്നു ശക്തരായവർ ഉയർന്നുവരേണ്ടതുണ്ട്. മുത്തലാഖിനു പരിഹാരം കാണുകയാണെങ്കിൽ തലമുറകൾ നിങ്ങളെ ഓർമിക്കും, മോദി പറഞ്ഞു.
ബസവേശ്വരന്റെ തത്വസംഹിതകളെ ആസ്പദമാക്കി രചിച്ച വചൻ എന്ന ഗ്രന്ഥം മോദി പ്രകാശനംചെയ്തു. 23 ഭാഷകളിൽ ഈ ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താവാണു ബസവേശ്വരനെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടകത്തിലെ ലിംഗായത് സമുദായത്തിന്റെ ആചാര്യശ്രേഷ്ഠനാണു ബസവണ്ണ എന്ന ബസവേശ്വര. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് ബസവേശ്വരനെ സംബന്ധിക്കുന്ന പരിപാടികളുമായി ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: