ഭുവനേശ്വര്‍: ഒഡീഷയില്‍ പുതിയ റെയില്‍വേ ലൈന്‍ എന്ന പദ്ധതിയ്ക്ക് അംഗീകാരം നല്കാന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എടുത്തത് മൂന്നു മിനിറ്റ് മാത്രം. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടാണ് മൂന്നാം മിനിട്ടില്‍ അംഗീകാരം നല്കി മന്ത്രി റിക്കോര്‍ഡിട്ടത്.
പുരി-കൊണാര്‍ക്ക് റൂട്ടില്‍ പുതിയ ഒരു റെയില്‍വേ ലൈനിനായുളള പ്രൊപ്പോസല്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ട്വീറ്റ് ചെയ്യുന്നത് വെള്ളിയാഴ്ച രാത്രി 10.05ന് . സമയബന്ധിതമായി പണി തീര്‍ക്കുന്നതിന് പെട്ടെന്ന് തന്നെ അനുമതി നല്‍കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ നവീന്‍ പട്നായിക് പറഞ്ഞു.പദ്ധതിയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃത്യം 10.08നു തന്നെ ഇത് അംഗീകരിച്ചുകൊണ്ടുളള സുരേഷ് പ്രഭുവിന്റെ മറുപടിയുമെത്തി. സംസ്ഥാനത്തോടൊപ്പം ചേര്‍ന്നുള്ള ഈ പദ്ധതിക്ക് ഏതു ദിവസം വേണമെങ്കിലും ഒപ്പുവെക്കാന്‍ തയാറാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
വിനോദസഞ്ചാര മേഖലയില്‍ പുതിയ റെയില്‍വേ ലൈന്‍ വളരെയേറെ പ്രയോജനം ചെയ്യുമെന്ന് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ പങ്കാളിത്തം പദ്ധതി ചിലവു തിരിച്ചു പിടിക്കുന്നതില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടാക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: