ന്യൂദല്‍ഹി: ടെലികോം, പോസ്റ്റല്‍ സര്‍വ്വീസുകള്‍ക്കെതിരെ ട്വിറ്ററിലൂടെ നല്കിയ 99 ശതമാനം പരാതികളും തങ്ങള്‍ പരിഹരിച്ചുവെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പറഞ്ഞു. സാധാരണജനങ്ങള്‍ക്ക് പരാതി നല്കാന് വേണ്ടി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മനോജ് സിന്‍ഹ ട്വിറ്റര്‍ സേവ അവതരിപ്പിച്ചത്.
ട്വിറ്റര്‍ വഴി തങ്ങള്‍ക്കെതിരെ രേഖപ്പെടുത്തിയ പരാതികളില്‍ 99.91 ശതമാനവും ബിഎസ്എന്‍എല്‍ പരിഹരിച്ചു കഴിഞ്ഞു. 2017 ഏപ്രില്‍ 15 ആയപ്പോഴേക്കും 27,988 പരാതികളായിരുന്നു ബിഎസ്എന്‍എല്ലിന് ലഭിച്ചത്. അതില്‍ 27,965 പരാതികളും തങ്ങള്‍ പരിഹരിച്ചുവെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയത്.
ട്വിറ്റര്‍ സേവ മുഖേന ലഭിച്ച പരാതികളിലധികവും ടെലികോം കമ്പനികളുമായി ബന്ധപ്പെട്ടതായിരുന്നു. ടെലിഫോണ്‍ ബില്ലുകള്‍, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, തെറ്റായ കണക്ഷന്,ലാന്‍ഡ് ലൈന്‍ ഫോണുകളുടെ വ്യതിയാനം, വൈഫൈ ഹോട്ട്സ്പോട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പരാതികളായിരുന്നു കൂടുതലും.
പാന്‍ കാര്‍ഡുകള്‍, റോള്‍ നമ്പറുകള്‍, പാഴ്സല്‍, മണി ഓഡര്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യസാമഗ്രികള്‍ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസം എന്നിവ സംബന്ധിച്ച പരാതികളും ഉണ്ടായിരുന്നു. ഇന്ത്യാ പോസ്റ്റുമായി ബന്ധപ്പെട്ട് 27,000 പരാതികളാണ് ട്വിറ്റര്‍ സേവയിലൂടെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: