അടിമാലി: പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് താന്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി. മൂന്നാര്‍ സമരം തെറ്റിദ്ധാരണയില്‍ നിന്നും തുടങ്ങിയതാണ്. അതിനാല്‍ അതില്‍ ഇടപെടില്ലയെന്നും എം.എം.മണി പ്രതികരിച്ചു.
മാധ്യമങ്ങള്‍ എന്ത് എഴുതിയാലും ചിരിച്ചുകൊണ്ടാണ് നേരിടുന്നത്. സ്ത്രീപീഡകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് . അഖിലേന്ത്യാ നേതാക്കന്മാര് മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് പോകുന്നില്ല. പോകുന്നത് വഷളാ.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിയത്. ഇതില്‍ പങ്കുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്കിയില്ലേ? സുനനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും മണി പറഞ്ഞു. സ്ത്രീ പീഡനം നടത്തിയത് ആരാണെന്നുള്ളത് ഇവിടെ ചരിത്രകാരന്മാര് എഴുതിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടയില്‍ മൂന്നാറില്‍ പൊമ്പിളൈ ഒരുമ നടത്തുന്ന സത്യാഗ്രഹ സമരം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് നിരാഹാര സമരം അവസാനിപ്പിച്ച് പൊമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരത്തിലേക്ക് മാറിയത്. മന്ത്രി എംഎം മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗോമതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: