ഭോപ്പാല്‍: സാക്ഷരതയില്‍ പിന്നോക്കം നില്ക്കുന്ന ജാബുവയിലെ ഗോത്രവര്‍ഗക്കാരായ 55 വിദ്യാര്‍ഥികള്‍ അത്ഭുതം സൃഷ്ടിച്ചു. ഈ വര്‍ഷത്തെ ഐഐടി- ജെഇഇ പ്രധാന പരീക്ഷയില്‍ വിജയം കൊയ്ത് ഇവര്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിന് യോഗ്യത നേടി.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അതീജീവിച്ചാണിവര് അസാധ്യമെന്ന് തോന്നിയ വിജയം പിടിച്ചെടുത്തത്. ചെറിയ ഗ്രാമങ്ങളില്‍ നിന്നുളള ഈ കുട്ടികള്‍ കിലോമീറ്ററുകളോളം നടന്നാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ എത്തിയിരുന്നത്. ഒരു പ്രൊഫഷണല്‍ കോച്ചിംഗ് സെന്റര്‍ പോലും ഗ്രാമത്തിലുണ്ടായിരുന്നില്ല.
എന്നാല്‍ ജാംബുവ ജില്ലാ പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ( സിഇഒ)റായ ഐഎഎസുകാരന് അനുരാഗ് ചൗധരി വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കി.
സര്‍ക്കാര്‍ സ്്കൂളുകളിലെ വിദഗ്ധരായ അധ്യാപകരെ കൊണ്ട് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്കി. ഈ ശ്രമമാണ് വിജയം കണ്ടത്. ദിവസവും 12 കിലോമീറ്റര്‍ നടന്നാണ് സ്കൂളിലെത്തിയിരുന്നതെന്ന് ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയ മൊഹിത് കുട്സെന പറഞ്ഞു. ജനം എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍ നടത്തമൊന്നും ഒരു പ്രശ്നമായില്ല. സ്കൂള്‍ സമയത്തിനു ശേഷം ലഭിച്ച പരിശീലനം വിജയത്തിന് സഹായകമായി. കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാനാണ് ആഗ്രഹമെന്നും മൊഹിത് പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ നിന്നാണ് ഈ പരിശീലനത്തിന് പണം കണ്ടെത്തുന്നത്. രണ്ടു വര്‍ഷമായി പരിശീലനം തുടരുന്നു. കഴിഞ്ഞ വര്‍ഷം 30 കുട്ടികള്‍ യോഗ്യത നേടി. അടുത്ത വര്‍ഷം 150 പേരെ വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അനുരാഗ് ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: