ബറേലി: അസുഖം ബാധിച്ചത് നാലു പശുക്കള്‍ക്ക്, അതില്‍ മൂന്നെണ്ണം ചത്തു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാന്‍ ഒരു ജില്ലാ ഭരണകൂടം ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ വാര്‍ത്ത വരുന്നു ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്ന്.
ബറേലി ജില്ലയിലെ ചൗബരി ഗ്രാമത്തിലുള്ള ഷംസുദ്ദീന് സെയിഫി എന്ന കര്ഷകന് കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ നാലു പശുക്കള്‍ക്ക് അസുഖം ബാധിച്ചെന്നും പരിശോധിക്കാന്‍ എത്തണമെന്നും ഗ്രാമത്തിലെ കന്നുകാലി സംരക്ഷണ കേന്ദ്രത്തിന് ഷംസുദ്ദീന് പരാതി നല്കി. വീടിനടുത്തുള്ള പറമ്പില്‍ പുല്ലു തിന്നാന്‍ കിട്ടിയ പശുക്കളെ വൈകുന്നേരം അഴിക്കാന്‍ ചെന്നപ്പോഴാണ് വായില്‍ നിന്നു നുരയും പതയും വരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ഷംസുദ്ദീന് പറഞ്ഞത്.
രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം കന്നുകാലികളെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ വധിച്ച സംഭവം മനസിലുണ്ടായിരുന്ന പ്രാദേശിക ഓഫിസര്‍ ജില്ലാ വെറ്ററിനറി ഓഫിസറെ(ഡിവിഒ) വിവരം അറിയിച്ചു. ബറേലി നഗരത്തില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് പെട്ടെന്നു തന്നെ ഡോക്ടര്‍മാരെ അയച്ച ഡിവിഒ ഉടന്‍ സംഭവം ജില്ലാ മജിസ്ട്രേറ്റ് പിങ്കി ജോവലിനെ അറിയിച്ചു.
അധികം വൈകാതെ ചൗബരി ഗ്രാമത്തിലേക്ക് പോലീസ് സന്നാഹവുമെത്തി. പശുക്കളുടെ ശരീരത്തില്‍ വിഷം ചെന്നിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതോടെ മുപ്പതു പോലീസുകാരെക്കൂടി ഗ്രാമത്തിലേക്കു വിളിപ്പിച്ചു. ഇതിനിടെ മൂന്നു പശുക്കള്‍ ചത്തു. ഇതോടെ ആശങ്ക വര്‍ധിച്ചു. എന്നാല്‍ പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സമയോചിതമായ ഇടപെല്‍ പ്രശ്നങ്ങള്‍ ഗുരുതരമാക്കിയില്ല. ചത്ത പശുക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഗ്രാമത്തില്‍ ഇപ്പോഴും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇതൊന്നുമല്ല ഷംസുദ്ദീനെ അലട്ടുന്നത്. വീട്ടു ചെലവിന് ആശ്രയിച്ചിരുന്ന പശുക്കളില്‍ നാലെണ്ണം ഇല്ലാതായതിന്റെ വിഷമത്തിലാണ് ആ കര്ഷകന്. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷംസുദ്ദീന് പറഞ്ഞു, മതപരമായ പ്രശ്നങ്ങളൊന്നും എനിക്കറിയില്ല. എനിക്കു മൂന്നു പശുക്കളെ നഷ്ടമായി. അതിന്റെ വിഷമത്തിലാണ് ഞാന്‍. അതിനപ്പുറം എനിക്കൊന്നുമറിയില്ല, ഷംസുദ്ദീന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: