ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നു..നമ്മെ ആരോ വലയംചെയ്യുന്നെന്ന രീതിയിലുള്ള സൂചനകള്‍ കാണുന്നു. പക്ഷെ നമുക്കിനിയും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടില്ലെന്നു തോന്നുന്നു. പിടികിട്ടിയിരുന്നെങ്കില്‍ സുഖ്മ സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുമായിരുന്നു.
ശരിയാണ്, വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതില്‍ നാം വീഴ്ച വരുത്തിയിട്ടില്ല. സുരക്ഷാ സൈനികര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ ഗ്രാമീണരെയും പങ്കാളികളാക്കുന്ന നക്സല്‍ നേതാക്കളും അവരുടെ പ്രസ്ഥാനവും കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് താക്കീത് നല്‍കിയിട്ടുമുണ്ട്. ചെറിയ സഹായമെത്തിക്കുന്നതിനുപോലും നിരവധി കടമ്പകള്‍ കടക്കേണ്ടിവരുന്ന ഭരണസംവിധാനത്തിനു പകരം മാവോയിസ്റ്റ് ഭരണം നിലവില്‍ വരണമെന്നും, അതുമാത്രമാണ് മോക്ഷമാര്‍ഗമെന്നുമുള്ള തരത്തില്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട വിപ്ളവപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം താക്കീതുകള്‍ക്ക് അവര്‍ വലിയ വിലയൊന്നും കല്പിക്കാറില്ല.
സുരക്ഷാസൈനികരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനും അവരെ വളഞ്ഞുപിടിച്ച് ആക്രമിച്ചു കൊല്ലാനുമുള്ള നക്സലുകളുടെ കഴിവ് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലെ സുഖ്മയില്‍ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇത് നിരന്തരം സംഭവിക്കുന്നത്. ഈ പ്രശ്നബാധിതപ്രദേശത്ത് രാഷ്ട്രീയനേതാക്കളുടെ കൊലപാതകമുള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ ഇതിനുമുന്‍പും നടന്നിട്ടുണ്ട്. ബസ്തര്‍ മേഖലയില്‍ ചില നക്സലുകളെ ജീവനോടെ പിടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കൊണ്ടുമാത്രമായില്ല, തങ്ങള്‍ കേവലം കാഴ്ചക്കാരല്ലെന്നും സായുധരായ നക്സലുകളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ തങ്ങള്‍ സജ്ജരാണെന്നും കേന്ദ്രത്തിലെയും റായ്പൂരിലെയും രാഷ്ട്രീയനേതൃത്വവും സുരക്ഷാസേനയുടെ തലപ്പത്തുള്ളവരും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
തങ്ങള്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ പോലും ഒരുക്കിത്തരുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന അലംഭാവമാണ് നിഷ്കളങ്കരായ ഗ്രാമീണരെ നക്സല്‍ അനുഭാവികളായി മാറ്റുന്നതെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. നിരന്തരമായ അക്രമങ്ങളാണ് ധാതുസമ്പുഷ്ടമായ മേഖലയിലെ വനവാസികളെ അനുസരണയുള്ള മാര്ക്സിസ്റ്റുകളാക്കി മാറ്റുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സുഖ്മയിലെ ആക്രമണത്തിനുപിന്നിലെ ബുദ്ധികേന്ദ്രം ഹിദ്മ എന്ന മുപ്പത്തിരണ്ടുകാരനായ നക്സല്‍ നേതാവാണ്. ഹിദ്മ വനവാസി വിഭാഗത്തില്‍നിന്നുതന്നെ ഉള്ള ആളാണ്. നക്സലുകള്‍ കാലാകാലങ്ങളായി ഭാരതഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. അതെന്തുകൊണ്ടെന്ന ചോദ്യം കക്ഷിരാഷ്ട്രീയഭേദമന്യേ നമ്മള് ഉയര്‍ത്തിയിട്ടുണ്ടോ?
അവിടെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അവരവരുടെ മണ്ഡലങ്ങളില്‍ എത്രമാത്രം സ്വാധീനമുണ്ട്? അവിടുത്തെ മണ്ഡലങ്ങളെല്ലാം വനവാസികള്‍ക്കായി സംവരണം ചെയ്യപ്പെട്ടവയാണ്. മണ്ണിന്റെ മക്കളുടെമേല്‍ അവര്‍ക്കിടയില്‍നിന്നു തന്നെയുള്ള രാഷ്ട്രീയനേതാക്കന്മാര്ക്കുള്ള സ്വാധീനത്തിന്റെ തോത് എത്രയുണ്ട് എന്നറിയാന്‍ സ്വതന്ത്ര ഗവേഷണങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ? തങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മപരിശോധന നടത്തിയിട്ടുണ്ടോ? വനവാസി എന്ന മുന്‍ഗണനയില്‍ ജോലിനേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യമോ?
സംഭവങ്ങളിലേക്കിറങ്ങി ചെല്ലുകയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകരെ സംസ്ഥാന ഭരണാധികാരികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നതാണ് വസ്തുത.
നക്സലുകളുടെ കൈവശം എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ വലിയൊരു ആയുധശേഖരം ഉണ്ടെന്നാണു സുഖ്മ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. മുമ്പ് നടന്ന ഏറ്റുമുട്ടലുകളില്‍ സുരക്ഷാസേനയില്‍ നിന്നു തട്ടിയെടുത്ത ആയുധങ്ങളും അതിലുണ്ടാകാം. വ്യത്യസ്ത സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശക്തമായ ശൃംഖല എങ്ങനെയാണവര്‍ നടത്തിക്കൊണ്ടുപോകുന്നത്.
ആന്ധ്രയില്‍ നിയമവിരുദ്ധമായ ആയുധങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അപ്പോള്‍ കണ്ടത്തിയ ഒരു വസ്തുത പ്രാദേശിക ആയുധകള്ളക്കടത്ത് സംഘത്തില്‍നിന്നും വിദേശത്തുനിന്നും നക്സലുകള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നു എന്നാണ്. പക്ഷേ സുഖ്മ സംഭവത്തില്‍ നക്സലുകള്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ കൊടിയ ശത്രുക്കളുമായി അവര്‍ക്കുള്ള ഇഴപിരിയാത്ത ബന്ധമാണ്.
ശ്രീനഗറിലെ കല്ലേറുകാരായ പ്രതിഷേധക്കാരുമായി സുഖ്മ സംഭവത്തിനു ബന്ധമുണ്ടോ? കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരരുമായി നക്സല്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതായി സര്‍ക്കാരിന്റെ പക്കല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. നമ്മുടെ സുരക്ഷാസംവിധാനങ്ങളുടെ മൂക്കിനു താഴെ ഇത്തരം ഒത്തുചേരലുകള്‍ നിര്‍ബാധം നടക്കുന്നുണ്ടത്രെ. ഇന്ത്യന്‍ സുരക്ഷാസേനയെ താറടിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയും പ്രകോപനപരമായ സംഭവങ്ങള്‍ സൃഷ്ടിക്കുകയുമാണ് പരിശീലനം ലഭിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരും കാശ്മീരിലെ പ്രാദേശിക തീവ്രവാദികളും ചെയ്യുന്നത്. നക്സലുകളും ലക്ഷ്യംവക്കുന്നത് സുരക്ഷാസേനയെയാണ്. കിഴക്കെ അതിര്‍ത്തിയിലെ ചില സംഭവങ്ങളും ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ വലയം ചെയ്തുകൊണ്ടിരിക്കുന്ന ചില ഭീഷണികളെ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.
രണ്ടു സുപ്രധാന സംഭവങ്ങള്‍ ഇത്തരുണത്തില്‍ നമ്മള് ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്: അരുണാചല്‍പ്രദേശിലെ ദലായ്ലാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ചൈന ബഹളം ഉണ്ടാക്കിയത്. രണ്ട്: അരുണാചല്‍ പ്രദേശ് ചൈനയുടേതാണെന്ന മട്ടില്‍ അവിടുത്തെ ചില സ്ഥലങ്ങളുടെ പേരുകള്‍ അവര്‍ മാറ്റിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന ഇടപെടലുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. അമ്പത് ബില്യണ്‍ ഡോളര്‍ മുടക്കി പണിത പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം ചൈനീസ് വ്യാപാരത്തെ വിപുലമാക്കുന്നതോടൊപ്പം ഇന്ത്യക്കു ചുറ്റും വലയം സൃഷ്ടിക്കാനുംകൂടി ഉദ്ധേശിച്ചുള്ളതാണ്. മാവോയിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന നക്സലുകളും കാശ്മീരിലെ വിഘടനവാദികളും ജിഹാദി വിദ്യാര്‍ത്ഥികളും സുരക്ഷാസേനയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുരക്ഷാസേനകളുടെ വീര്യം കെടുത്തുന്നതിലൂടെ അവരുടെ ലക്ഷ്യം എളുപ്പം കൈവരിക്കാമെന്ന് അവര്‍ കരുതുന്നു.
ഇവര്‍ക്കെല്ലാം പുറമെ മൂന്നാമതൊരു ഘടകം കൂടിയുണ്ട്. നമ്മുടെ ഇടയില്‍ തന്നെയുള്ള ഇടതു ലിബറല്‍ ചിന്താഗതിക്കാര്‍. മാര്‍ക്സിസ്റ്റ് ചൈന ഭാരതത്തെ വലയം ചെയ്യാന്‍ നടത്തുന്ന പദ്ധതികളെ ഗൗരവത്തിലെടുക്കേണ്ടെന്ന് അവര്‍ നയരൂപീകരണം നടത്തുന്നവരെ ഉപദേശിച്ചുകൊണ്ടേയിരിക്കും. സുഖ്മ സംഭവം നമ്മെ ജാഗരൂകരാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: