മാറാട് കൂട്ടക്കൊല നടന്നിട്ട് 14 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. വിട്ടുവീഴ്ചയില്ലാതെ പോരാടി നീതി നേടിയെടുക്കാന്‍ കേരളത്തിലെ ഹിന്ദുസമൂഹത്തിന് കെല്‍പ്പുണ്ടെന്നു രാഷ്ട്രീയാധികാരം കൈയ്യാളുന്നവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് ഈ കാലയളവ് നല്കുന്ന സന്ദേശം. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയശേഷം കടല്ക്കരയിലിരുന്നു സൗഹൃദം പങ്കിടുന്ന എട്ടുപേരാണ് 2003 മെയ് 2 ന് സന്ധ്യാവേളയില്‍ കൂട്ടക്കുരുതിക്കിരയായത്. വളരെ ആസൂത്രിതമായി മുസ്ലിം ഭീകരന്മാരുടെ കൊലക്കത്തിക്കിരയായവര്‍ക്കും കുടുംബത്തിനും നീതിനിഷേധിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഭരണപക്ഷത്തുള്ള യുഡിഎഫും പ്രതിപക്ഷത്തുള്ള എല്‍ഡിഎഫും ഒറ്റക്കെട്ടായി അക്രമികള്‍ക്കു വക്കാലത്തു പറയുകയായിരുന്നു.
സിബിഐ അന്വേഷണമെന്ന ആവശ്യം നേടാന്‍ ഹിന്ദുക്കള്‍ക്ക് നീണ്ട പന്ത്രണ്ടുവര്‍ഷം പോരാടേണ്ടിവന്നു. കൂട്ടക്കൊല നടന്ന നാളുകളില്‍തന്നെ അതിനു പിന്നില്‍ സംസ്ഥാനാന്തരബന്ധമുള്ള ഗൂഢാലോചനയുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും ഹിന്ദുസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കൊലയുടെ രീതിയും നടത്തിപ്പും പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇക്കാര്യം പകല്‍വെളിച്ചംപോലെ തിരിച്ചറിയാനാവുന്നതായിരുന്നു. സംസ്ഥാന പോലീസിലെ ചിലരുടെ മൗനാനുവാദവും ഭരണത്തിലിരിക്കുന്നവരുടെ ഒത്താശയും ഇല്ലാതെ ഇത്തരമൊരു കൂട്ടക്കൊല ആസൂത്രണം ചെയ്യാനാവില്ലെന്ന് ആര്‍ക്കും മനസ്സിലാവുകയും ചെയ്യും. എന്നിട്ടും മാറാട് കൂട്ടക്കൊല കേസ് സിബിഐ അന്വേഷണത്തിനുവിടണമെന്ന ന്യായമായ ആവശ്യം യുഡിഎഫ് സര്‍ക്കാരും ഇടതുപ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ത്തു. കോഴിക്കോട് പൊതുവേദിയില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്കെ. മുരളീധരനും രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്നത് മാറാട്ടെ ഹിന്ദുക്കള്‍ക്ക് നീതിനിഷേധിക്കാനായിരുന്നു. ഒരു കാരണവശാലും സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. നിയമപോരാട്ടത്തിനൊടുവില്‍ സിബിഐ അന്വേഷണത്തിനു സുപ്രീം കോടതി ഉത്തരവിട്ടു.
ഹിന്ദുക്കള്‍ക്ക് ഔദാര്യം അനുവദിക്കുന്ന മട്ടിലാണ് അന്നത്തെ മുഖ്യമന്ത്രി ഏ.കെ. ആന്റണിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറായതുതന്നെ. ജുഡീഷ്യല്‍ കമ്മീഷന് ഈ നേതാക്കളെവരെ വിസ്തരിക്കുകയും ദീര്‍ഘമായ സിറ്റിങ്ങിലൂടെ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തശേഷം നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് സര്‍ക്കാര്‍ നിശ്ചയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റകരമായ വീഴ്ചവരുത്തിയെന്നും, സംസ്ഥാനന്തര ബന്ധമുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ്. മാറി മാറി വന്ന ഇടത്-വലതു മുന്നണി സര്‍ക്കാറുകള്‍ ഈ ആവശ്യം അംഗീകരിച്ചില്ല. കമ്മീഷന് കുറ്റവാളികളെന്നു കണ്ടെത്തിയവര്‍ക്കെതിരെ ഒരു ശിക്ഷാനടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, സ്ഥാനക്കയറ്റം നല്കി ഉപകാരസ്മരണപുതുക്കുകയും ചെയ്തു യുഡിഎഫ് സര്‍ക്കാര്‍.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിട്ടും ഒരു കൊലയാളിക്കുപോലും തൂക്കുകയര്‍ കിട്ടാത്തവിധം കേസ് സംബന്ധിച്ച തെളിവുകളില്‍ വെള്ളം ചേര്‍ക്കുകയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഹൈക്കോടതിയില്‍ വിളിക്കാതെ ഹാജരാക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായി.
ജുഡീഷ്യല്‍ കമ്മീഷന് ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തിന് വാദത്തിനുമാത്രം ആവശ്യമുന്നയിച്ച ഇടതുസര്‍ക്കാര്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരുമായി ഒത്തുകളിച്ച് ഹിന്ദുക്കളുടെ കണ്ണില്‍ പൊടിയിട്ടു. ഒരു കാരണവശാലും സിബിഐ അന്വേഷണം ഉണ്ടാവാതിരിക്കാന്‍ ശ്രമിച്ചു.
മാറാട് കൂട്ടക്കൊലക്കിരയായവര്ക്കെതിരെ കോണ്‍ഗ്രസ്-സിപിഎം ഒത്തുകളി തെരഞ്ഞെടുപ്പു രംഗത്തും പ്രകടമായിരുന്നു. മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ അവര്‍ പരസ്പരം വോട്ടുചെയ്തു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ ഈ ഒത്തുകളി തകര്‍ന്നു. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു. രണ്ടു തരത്തിലും നീതികിട്ടാന്‍ മാറാട്ടെ ഹിന്ദുക്കള്‍ക്ക് വ്യാഴവട്ടക്കാലം കാത്തിരിക്കേണ്ടിവന്നു; കഠിനമായി പ്രതിരോധിക്കേണ്ടിവന്നു.
മാറാട്ടെ വികസനത്തിന് എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു. ഇതൊന്നും കൂട്ടക്കൊലക്കിരയായ സമുദായത്തിന് ലഭിച്ചില്ല. പകരം കൂട്ടക്കൊല ആസൂത്രണം ചെയ്തവര്‍ക്കു വാരിക്കോരി കൊടുക്കുകയും ചെയ്തു. ‘സ്പര്‍ശം’ ന്നപേരില്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയും ഹിന്ദുക്കള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നില്ല.
മാറാട് ഒറ്റപ്പെട്ട സംഭവമല്ല. ഒരു കൊലയ്ക്ക് പകരം വീട്ടാന്‍ ചിലര്‍ ആസൂത്രണംചെയ്തതുമല്ല. ഈ രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്നവര്‍ മൂടിവെക്കുന്നത് ചരിത്രവസ്തുതകളാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദു ഉന്മൂലനത്തിന്റെ പുതിയ രൂപം മാത്രമാണ് മാറാട് കൂട്ടക്കൊല. ടിപ്പുവിന്റെ കാലത്ത് മലബാര്‍ ഭാഗത്ത് നടപ്പാക്കിയ ഹിന്ദുവംശംഹത്യക്കാരുടെ രക്തമാണ് മാറാട് ആസൂത്രകരുടെ സിരകളിലും. ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു 1921 ലെ മാപ്പിള ലഹള. ലഹളബാധിത പ്രദേശത്തുണ്ടായിരുന്ന 163324 ഹിന്ദുക്കള്‍ മാപ്പിള ലഹളകള്ക്കുശേഷം പകുതിയായി കുറഞ്ഞു. ഈ ലഹളയുടെ ഭവിഷ്യത്തുകള്‍ ഇന്നത്തെ തലമുറവരെ അനുഭവിക്കുന്നു എന്നാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.
മുസ്ലിംലീഗിനു വേണ്ടി ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും വരെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഒറ്റക്കെട്ടായി നിന്നു. ബിജെപിയുടെ വോട്ടുകുറയ്ക്കാനുള്ള തന്ത്രമായിരുന്നു സിപിഎം ആസൂത്രണംചെയ്തത്. പച്ചയായ വര്‍ഗ്ഗീയത വിളയാട്ടം നടത്തിയിട്ടും മലപ്പുറത്ത് മതേതരത്വത്തിന്റെ വിജയമായിരുന്നു എന്നാണ് സിപിഎം വിലയിരുത്തിയത്. മാറാട്ട് കണ്ട കോണ്‍ഗ്രസ്-ലീഗ്-സിപിഎം ഒത്തുകളി മലപ്പുറത്തും പച്ചയ്ക്ക് പുറത്തുവരുകയായിരുന്നു. ഈ ഹിന്ദുവിരുദ്ധ അവിശുദ്ധബന്ധത്തിനു ‘മതേതരത്വ’ ത്തിന്റെ മേലങ്കിയണിയിച്ചിരിക്കുകയാണ്.
1992 ല്‍ അയോധ്യയിലെ ബാബറി കെട്ടിടം തകര്‍ന്നപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതും അക്രമത്തിനിരയായതും മലപ്പുറം ജില്ലയിലായിരുന്നു. സംസ്ഥാനത്ത് അക്കാലത്ത് വധിക്കപ്പെട്ട 17 പേരില്‍ 5 പേര് മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. ഡിസംബര്‍ 21 ലെ ‘ഇന്ത്യ ടുഡെ’ വാരിക എഴുതി: ”1921 ലെ മാപ്പിള ലഹളയ്ക്കുശേഷം ഏറനാട്ടിലെ മണ്ണ് ഒരുക്കില്ക്കൂടി മനുഷ്യരക്തംകൊണ്ട് ചുവന്നു. അയോദ്ധ്യാ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ മലപ്പുറം ജില്ലയില്‍ കൊള്ളയും കൊള്ളിവെയ്പ്പും ആരംഭിച്ചു. വര്‍ഗ്ഗീയ കലാപവിമുക്തമെന്നു കീര്‍ത്തി നേടിയ ആ ജില്ല മതഭ്രാന്തന്മാരുടെ കൂത്തരങ്ങായി മാറി. വീടുകള്‍ തീവെച്ചു നശിപ്പിച്ചു. നിരപരാധികള്‍ കൊല്ലപ്പെട്ടു.” വര്‍ഷം ഏറെ കഴിയും മുമ്പ് ബാബറി സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും സമാധാനം നിലനിന്ന ജില്ല മലപ്പുറമായിരുന്നുവെന്നും അതിന്റെ ക്രഡിറ്റ് മുസ്ലിം ലീഗിനാണെന്നും കള്ളപ്രചാരണമിറക്കി. ആടിനെ പട്ടിയാക്കുന്ന ഈ തന്ത്രം മാറാട് സംഭവത്തിലും കാണാം. ഏകപക്ഷീയമായ മാറാട് കൂട്ടക്കൊലയെ അവര്‍ വിശേഷിപ്പിക്കുന്നത് ‘മാറാട് കലാപം’ എന്നാണ്. മാറാട് ഒരു കലാപവും നടന്നിട്ടില്ല എന്ന വസ്തുത മൂടിവച്ച് ഏകപക്ഷീയമായി കൂട്ടക്കൊലക്കിരയായ ഹിന്ദുക്കളെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള തന്ത്രമായിരുന്നു ഇത്.
പൊന്നാനി മുതല്‍ കാസര്‍കോടുവരെയുള്ള കടപ്പുറങ്ങളില്‍ ഏറിയ പങ്കും മുസ്ലിം ഭൂരിപക്ഷത്തിന്റെ കൈപ്പിടിയിലാണ്. അതിന് അപവാദമായി നില്ക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മാറാട്. മാറാട്ടെ ഹിന്ദുക്കളെ അക്രമത്തിലൂടെ തുരുത്തിയോടിക്കാന്‍ 2003 നു മുമ്പ് രണ്ടുതവണ ശ്രമം നടന്നു. മുസ്ലിം സംഘടിതനീക്കത്തിലൂടെ ഭൂമി കയ്യടക്കല്‍, ചെറിയസംഘര്ഷങ്ങളുണ്ടാക്കല് എന്നിവയും തുടര്‍ച്ചയായി നടന്നു. ഇതൊന്നും വിജയിക്കാതെ വന്നപ്പോഴാണ് കൂട്ടക്കൊല എന്ന തന്ത്രം മാറാട്ട് പ്രയോഗിച്ചത്. കൊലയാളികളില്‍ എന്‍ഡിഎഫിനൊപ്പം കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകരുണ്ടായിരുന്നു.
മാറാടുനിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ക്കു കണക്കില്ല. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, രാഷ്ട്രീയക്കാര്‍, സംസ്ഥാനത്തിനു പുറത്തുനിന്നെത്തി പരിശീലനം നല്കിയവര്, പള്ളിക്കകം ആയുധപ്പുരയാക്കിവര്- ഇങ്ങനെ നീളുന്ന മാറാട്ടെ വന്‍ ആസൂത്രകരില്‍ ആരും ഇതുവരെ നിയമത്തിനു മുമ്പില്‍ എത്തിയിട്ടില്ല. ഹിന്ദുക്കളുടെ ഭാഗ്യംകൊണ്ടു മാത്രമാണ് കൊലക്കിരയായവര് എട്ടായി ചുരുങ്ങിയത്. ഒരു പ്രദേശത്തെ ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്താനുള്ള ആയുധങ്ങളും ബോംബുകളും പള്ളിവളപ്പില്‍ ഉണ്ടായിരുന്നു. ഇതൊക്കെ പരസ്യമാക്കപ്പെട്ടിട്ടും സംസ്ഥാനാന്തരബന്ധമുള്ള ആസൂത്രകരെ നിയമത്തിനു മുമ്പിലെത്തിക്കുന്നത് ഇടതു വലതു മുന്നണികള്‍ തടഞ്ഞുവെച്ചു. ഹിന്ദു വശംഹത്യയ്ക്കു അവര്‍ കൂട്ടുനിന്നു.
ഇന്നലെ മാറാട്ടു സംഭവിച്ചത് നാളെ കേരളത്തില്‍ എവിടെയും സംഭവിക്കാം. മലയാളി ഐഎസ് റിക്രൂട്ടുകളായി പുറത്തേക്ക് പ്രവഹിക്കുന്ന കേരളത്തില്‍ ഇങ്ങനെ സംഭവിക്കില്ലെന്നു കരുതി മൂടിപ്പുതച്ചുറങ്ങുന്നവര്‍ സ്വന്തം കുഴിതോണ്ടുന്നവരാണ്. കഴുത്തില്‍ കത്തിയെത്തുമ്പോഴേ അവര്‍ തിരിച്ചറിയൂ. അതുകൊണ്ടുതന്നെ മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം കേരളത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കുകൂടി അത്യന്താപേക്ഷിതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: