ഭോപ്പാല്‍: നിക്കാഹിലും അതിനു ശേഷമുള്ള സത്ക്കാരത്തിലും പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിക്കണം എന്ന പതിവിനപ്പുറം ഇത്രമാത്രം പറയാനെന്ത് ആ ക്ഷണക്കത്തിനെക്കുറിച്ച്?
മുഹമ്മദ് സലീമിന്റെ വിവാഹ ക്ഷണക്കത്തില്‍ കൃഷ്ണന്റേയും രാധയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍… ഞെട്ടല്‍ സ്വാഭാവികം. അതും മധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍… ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവിടെ വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റത്.
അതു തന്നെയാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്നു പറയുന്നു മുഹമ്മദ് സലീമിന്റെ മൂത്ത സഹോദരന് മുഹമ്മദ് ആരിഫ്.
ഝാബുവ ജില്ലയിലെ ചില പ്രദേശങ്ങളില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സംഭവിച്ചതില്‍ അതീവദുഃഖിതരായിരുന്നു സലീമും ആരിഫും. പല സ്ഥലത്തും തലേന്നു വരെ വളരെ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നവരാണ് പിറ്റേന്ന് കലഹിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ സമൂഹത്തിനു ചെറിയൊരു സന്ദേശമെങ്കിലും നല്‍കണം തന്റെ വിവാഹത്തിലൂടെ എന്നു തീരുമാനിച്ചു സലീം. ആരിഫിനോട് ഇക്കാര്യം പങ്കുവെച്ചു. ഇരുവരും ഇക്കാര്യം വീട്ടില്‍ സംസാരിച്ചപ്പോള്‍ തുടക്കത്തില്‍ വീട്ടുകാര്‍ക്ക് അത്ര സമ്മതമായിരുന്നില്ല. ഇത് സമൂഹമെങ്ങനെ കൈകാര്യം ചെയ്യും? വിപരീതഫലമുണ്ടാക്കുമോ? എന്നീ സംശയങ്ങളായിരുന്നു അച്ഛനെന്ന് ആരിഫ് പറയുന്നു.
ക്ഷണക്കത്തില്‍ കൃഷ്ണന്റേയും രാധയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ വച്ചതില്‍ അവസാനിപ്പിച്ചില്ല സലീമും ആരിഫും. ജൈന സമുദായത്തിന്റെ രീതികള്കള്ക്കനുസരിച്ചുള്ള സദ്യയാണ് വിളമ്പിയത്. പരിഹാറും അരുണ്‍ ജെയിനുമടക്കമുള്ള സുഹൃത്തുക്കള്‍ സലീമിനെ അഭിനന്ദിക്കുകയാണിപ്പോള്‍. മതസൗഹാര്‍ദത്തിന്റെ വിശേഷണമായി ഉപയോഗിക്കാറുള്ള ഗംഗാ ജമുനി തെഹ്സീബ് എന്ന പ്രയോഗം സലീമിന്റെ വിവാഹത്തില്‍ യാഥാര്‍ഥ്യമായി എന്നാണ് അവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: