പീരുമേട്(ഇടുക്കി): ഏലപ്പാറ ഹെലുബറിയയിലെ തേയില ഫാക്ടറി കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ എട്ടരയോടെയുണ്ടായ തീപ്പിടിത്തത്തില്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തേയില നിര്‍മ്മാണ ഫാക്ടറി പൂര്‍ണ്ണമായും അഗ്നി വിഴുങ്ങി. ആറര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചത്.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് വാഹനങ്ങളാണ് സ്ഥലത്തെത്തിയത്. നാല് നിലകളായി നിര്‍മ്മിച്ചിരിക്കുന്ന പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ബോയിലറിന് മുകളിലായാണ് ആദ്യം തീ കണ്ടത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. തേയില വറക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് തീപ്പിടിത്തം. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഫാക്ടറിയുടെ നല്ലൊരു ഭാഗം കത്തി നശിച്ചു.
നാല്‍പ്പതോളം ജീവനക്കാര്‍ ഉണ്ടായിരുന്ന ഇവിടെ ഇതേ സമയം നാല് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാളുകളായി അടഞ്ഞ് കിടന്നിരുന്ന ഫാക്ടറി നാല് ദിവസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാശ നഷ്ടം കണക്കാക്കിയിട്ടില്ല.
പീരുമേട് സിഐ ഷിബു, എസ്ഐ നാരായണപിള്ള, ഫയര്‍ഫോഴ്സ് അസി.ഡിവിഷണല്‍ ഓഫീസര്‍ കെ ആര് ഷിനോയി, പീരുമേട് സ്റ്റേഷന് ഓഫീസര്‍ കെ പി സോമന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: