കോഴിക്കോട്: മാറാട് കൂട്ടക്കൊലയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ പതിനാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാറാട് അരയസമാജവും ഹൈന്ദവപ്രസ്ഥാനങ്ങളും.
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്, ആവത്താന്‍പുരയില്‍ ദേവദാസന്, പാണിച്ചന്റകത്ത് ഗോപാലന്, അരയച്ചന്റകത്ത് കൃഷ്ണന്, ചന്ദ്രന്, തെക്കെത്തൊടി പുഷ്പന്, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറുപത്തിരണ്ടു പ്രതികളെ കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെക്കൂടാതെ ഇരുപത്തിനാലുപേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം നല്കി.
കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘം തയ്യാറായില്ല. അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. 2012ലെ ഹൈക്കോടതി വിധിയിലും ഗൂഢാലോചന അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്ഉദ്യോഗസ്ഥര് മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത് കൊല്ലപ്പെട്ട പുഷ്പരാജന്റയും സന്തോഷിന്റെയും അമ്മ ശ്യാമളയായിരുന്നു. 2012 ജനുവരി 19ന് കൊളക്കാടന്‍ മൂസ ഹാജി സിബിഐയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍, സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതിയിലെത്തി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എസ്പി സി.എം. പ്രദീപ്കുമാറും മാറാട് അരയസമാജം സെക്രട്ടറി വിലാസും അക്രമത്തില്‍ പരിക്കേറ്റ പ്രജുവും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നതോടെ കേസിന് കൂടുതല്‍ ഗൗരവം കൈവന്നു. മതതീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാറാട് കൂട്ടക്കൊലക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സിബിഐക്കു ബോധ്യമായി. ഇതെത്തുടര്‍ന്ന് കേസ് ഏറ്റെടുക്കാമെന്ന് സത്യവാങ്മൂലം നല്കി. ഇതോടെയാണ് കേസ് സിബിഐക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: