കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനത്തില്‍ ഇടപെടുന്നതിന് പഞ്ചായത്ത്-നഗരസഭാ ഭരണസമിതികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് നല്‍കാനോ നിരസിക്കാനോ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ അതില്‍ ഭരണസമിതിക്ക് ഇടപെടാനാവില്ല.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര് പറഞ്ഞാലും അന്വേഷിച്ച് ബോധ്യമായ കാര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും സെക്രട്ടറിമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സെക്രട്ടറിമാരുടെ അര്‍ധ ജുഡീഷ്യല്‍ അധികാരമാണിത്.
സെക്രട്ടറിമാരുടെ ഉത്തരവുകളില്‍ പലതിലും തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതി ഇടപെടലുണ്ടാകാറുണ്ട്. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയുള്ള നടപടി, പുതിയ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് അനുവദിക്കല്‍ തുടങ്ങിയവയിലാണ് കൂടുതല്‍. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ കോടതിയിലെത്തുകയും സെക്രട്ടറിമാര്‍ക്ക് ഉത്തരവു തിരുത്തുകയും വേണ്ടിവന്നിട്ടുണ്ട്. ഇത് ഭരണ നിര്‍വഹണത്തെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് ഭരണസമിതികളുടെ ഇടപെടലുകള്‍ സര്‍ക്കാര്‍ വിലക്കിയത്.
അതേസമയം, സെക്രട്ടറിമാരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. കെട്ടിടങ്ങള്‍ക്ക് പെര്‍മ്മിറ്റ് നല്കുമ്പോഴും അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോഴും സ്ഥലം സന്ദര്‍ശിച്ച് പരിശോധനയുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. ശേഷമേ നടപടി പാടുള്ളു.
പൊതുജനങ്ങളുടെ പരാതികള്‍ക്ക് പുറമെ വിവിധ വകുപ്പുകളില്‍ നിന്നുള്ള പരാതികളിലും പരിശോധന വേണം. പഞ്ചായത്ത്-നഗരസഭകളുടെയോ അധ്യക്ഷന്മാരുടെയോ പൊതു അഭിപ്രായമുണ്ടെങ്കിലും തീരുമാനം സെക്രട്ടറിയുടേതാകണം. തീരുമാനത്തില്‍ ആരുടെയും ഇടപെടലില്ലെന്ന രേഖ സെക്രട്ടറി സൂക്ഷിക്കണം. ഭാരിച്ച ഉത്തരവാദിത്തമായിരിക്കും ഇത്.
സെക്രട്ടറിമാര്‍ തീരുമാനം വൈകിച്ചാല്‍ ഭരണസമിതിക്ക് ഇടപെടാം. ഇത്തരം കേസുകളില്‍ ഒരു മാസത്തിനകം ഭരണസമിതികള്‍ക്ക് തന്നെ തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: