പാലക്കാട്: കഴിഞ്ഞ ദിവസം കണ്ണാടിയില്‍ കാര്‍ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് ആദ്യ സൂചന. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി സയന്റെ ഭാര്യയും മകളുമാണ് കാറപകടത്തില്‍ മരിച്ചത്.
ഇരിങ്ങാലക്കുട സ്വദേശിനി വിനുപ്രിയ (30), മകള്‍ നീതു(5) എന്നിവരുടെ മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നു. ഇരുവരുടെയും കഴുത്തില്‍ ആഴമേറിയ മുറിവുകളുണ്ട്. എന്നാല്‍ ഇത് അപകടത്തില്‍ സംഭവിക്കാം, ഡോക്ടര്‍മാര്‍ പറയുന്നത്. തൃശൂരിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. സയന്റെ കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. കാര്‍ വന്നതിന്റെ ദൃശ്യങ്ങള്‍ വാളയാര്‍ ചെക്ക്പോസ്റ്റില്‍ കണ്ടെത്തിയില്ല. ഗുരുതരമായി പരിക്കേറ്റ സയന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സയന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഒന്നാംപ്രതി കനകരാജിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കനകരാജിനെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി.
കേസില്‍ അറസ്റ്റിലായ ഉദയകുമാര്‍, സന്തോഷ്് സ്വാമി,സതീശന്, ദീപു എന്നിവരെ കൊടനാട് എസ്റ്റേറ്റിലെത്തിച്ച് തെളിവെടുത്തു. നാലുപ്രതികളെ കോത്തഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കി. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള സയന്റെ നില മെച്ചപ്പെട്ടാല്‍ കൊലപാതകത്തിന്റെയും കവര്‍ച്ചയുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട് പോലീസ്.
എസറ്റേറ്റിലെ ഡ്രൈവറായിരുന്ന കനകരാജ് സയനൊപ്പം കവര്‍ച്ച ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന സയനാണ് കനകരാജിനു വേണ്ടി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയെന്നും പോലീസ് കരുതുന്നു. ഇതിന് ഇടനില നിന്ന ചേര്‍ത്തല സ്വദേശിക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഒന്നാംപ്രതി കനകരാജ് കൊല്ലപ്പെട്ടതോടെ ആശുപത്രിയില്‍ കഴിയുന്ന സയന്റെ മൊഴി ഏറെ നിര്‍ണ്ണായകമാണ്. അതേസമയം രണ്ടു അപകടമരണങ്ങളിലും ദുരൂഹതയില്ലെന്നാണ് തമിഴ്നാട് പോലീസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: