കെ.എം.മാണി തന്നെ ഇതു പറയണം. അല്ലെങ്കില്‍ പാലായിലെ മാണിക്യം കുപ്പയായാലോ. കോണ്‍ഗ്രസ് രാഷ്ട്രീയ വഞ്ചനയുടെ ആശാന്മാരെന്നാണ് ഇപ്പോള്‍ മാണി പറയുന്നത്. കൂടെ കിടന്നവര്‍ക്കല്ലേ രാപ്പനി അറിയൂ. പക്ഷേ ഇത്തരം പനി അറിയാന്‍ പതിറ്റാണ്ടുകളോളം കിടക്കണോ എന്നാണ് അറിയേണ്ടത്.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വോട്ടുവാങ്ങി വിജയിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള മാണിയുടെ പുതിയ കണ്ടുപിടിത്തം. കോണ്‍ഗ്രസിന്റെ വോട്ടു വാങ്ങി വിജയിച്ച ജോസ്.കെ.മാണി രാജിവെക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞിരുന്നു. പി.സി.ജോര്‍ജും കിടിലന്‍ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. പക്ഷെ മാണിയുണ്ടോ അതൊക്കെ വകവെക്കുന്നു. മകനേ നിനക്കുവേണ്ടി എന്നുമാത്രം ധ്യാനിച്ചുകഴിയുന്ന ഈ രാഷ്ട്രീയ കുബുദ്ധി പുത്രനുവേണ്ടി എന്തെല്ലാം സ്വപ്നങ്ങളാണ് കൊരുത്തിയിരിക്കുന്നത്. പക്ഷേ ആരും അതൊന്നും വകവെക്കുന്നില്ല. പക്ഷേ മാണി വിടുമോ. സ്വപ്നത്തില്‍ എന്തുകാണാനും ആരുടേയും അനുമതി വേണ്ടല്ലോ.
പുത്ര സ്നേഹംകൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ധൃതരാഷ്ട്രരാണ് സാക്ഷാല്‍ കെ.എം.മാണി. ചിലപ്പോള്‍ കക്ഷി പിച്ചുംപേയും പറയുന്നത് ഈ സ്നേഹംകൊണ്ടു മതിമറക്കുമ്പോഴാണ്. ഇന്ത്യാ മഹാരാജ്യത്തിന് പാലായുടെ വലിപ്പംമാത്രമുള്ളതുകൊണ്ട് മകന് ജോസ്.കെ.മാണിയെ എന്തായും അവരോധിക്കാമെന്നാവും മാണിയുടെ കണക്കുകൂട്ടല്‍. കാറല്‍ മാര്‍ക്സിനെക്കാള്‍ വലിയ സാമ്പത്തിക ശാസ്ത്ര വിശാരദനായതുകൊണ്ട് ഒരു കണക്കും പിഴക്കില്ലെന്നാണ് മൂപ്പരുടെ വിശ്വാസം. കുഞ്ഞുമാണിക്ക് നല്ലൊരു ഓഫര്‍ ആരു തരുന്നുവോ അവരുടെ കൂടെ കൂടാന്‍ മാണി എന്നേ റെഡി. പക്ഷേ മാണിയെ ചുമന്നതുപോലെ മകനെ ചുമക്കാന്‍ മാണിയുടെ തഴമ്പ് മകനില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: