തൃശൂര്‍: ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തില്‍ മുഴുകിയപ്പോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പത്രമാരണ ഉത്തരവ്. ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും അരുതെന്ന് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതു സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററാണ് ഉത്തരവ് ഇറക്കിയത്.
ഇന്നലെ വിവിധ ബ്രാഞ്ചുകളില്‍ മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചു.
കോഫിഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ഇനി ദേശാഭിമാനി മതിയെന്നാണ് നിര്‍ദ്ദേശം. അതേസമയം ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്.
ലോബിയില്‍ വായിക്കാന്‍ ഇടുന്നതിനു പുറമേ ചില കോഫീഹൗസുകളില്‍ പത്രങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇതും നിര്‍ത്തിവക്കണം. കോഫീ ബോര്‍ഡ് ഓഫീസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ. സിപിഎമ്മിന്റെ ഏകാധിപത്യ ശൈലിയാണ് ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് കോഫീ ബോര്‍ഡ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
അതിനിടെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജെടുത്ത ശേഷം നൂറോളം പേരെ സ്ഥലം മാറ്റിയ നടപടിയും വിവാദമായിട്ടുണ്ട്. ഭരണസമിതി പിരിച്ചുവിട്ട നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രശ്നത്തെ തുടര്‍ന്ന് ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ അത് നല്കാന് മാത്രമാണ് ഹൈക്കോടതി അഡിമിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയത്. സ്ഥലം മാറ്റാനും മറ്റു നടപടികള്‍ക്കും അനുമതിയില്ലെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തില്‍ പങ്കെടുത്തവരെ സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: