റബര്‍, കശുവണ്ടി ബോര്‍ഡുകളുടെ മാതൃകയില്‍ ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന ഗര്‍വണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നിര്‍ദ്ദേശം അങ്ങേയറ്റം സ്വാഗതാര്‍ഹവും ഉടന്‍ നടപ്പാക്കേണ്ടതുമാണ്.
കേരളത്തിന്റെ സ്വന്തം ഭക്ഷ്യവിഭവമായ ചക്കയുടെ ഗുണങ്ങള്‍ വളരെ വൈകിയാണ് മലയാളികള്‍ക്ക് മനസ്സിലാവുന്നത്. പണ്ടൊക്കെ പാവപ്പെട്ട വീടുകളില്‍ വിശപ്പടക്കാന്‍ ഉപയോഗിച്ചിരുന്ന ചക്ക ഇപ്പോള്‍ പ്രമേഹത്തെ ചെറുക്കാന്‍ പോലും സഹായകമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ആരോഗ്യത്തിന് മാരകമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള ജങ്ക് ഫുഡിന് പിന്നാലെ പോകുന്ന മലയാളി സ്വന്തം വീട്ടുവളപ്പില്‍ ഉണ്ടാകുന്ന ചക്ക തിന്നാന്‍ തുടങ്ങുന്നത് വലിയൊരു ഭക്ഷ്യവിപ്ലവത്തിന് തുടക്കം കുറിക്കും. ശരിയായി സംസ്കരിച്ച് രുചികരമായ വിഭവങ്ങളാക്കുന്നതോടെ നാണ്യവിളയുടെ സ്ഥാനവും ചക്കയ്ക്ക് ലഭിക്കുമെന്നുറപ്പാണ്.
സി.വി. വാസുദേവന്‍,
ഇടപ്പള്ളി
മെര്‍ക്കലിന്റെ സൗദി സന്ദര്‍ശനം
ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ സൗദി സന്ദര്‍ശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ചാന്‍സലര്‍ തല മറയ്ക്കാതെ സൗദിയിലെ ചിട്ട അവഗണിച്ചാണ് എത്തിയതെന്ന് സൂചിപ്പിച്ചിരിക്കുന്നു ( ജന്മഭൂമി, മേയ് 3).
സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിനുള്ള ചിട്ടയില്‍ കഴുത്തു മുതല്‍ താഴോട്ട് പാദംവരെ മറച്ചിരിക്കണം എന്നാണ്. (കൈപ്പത്തികള്‍ മറയണമെന്നില്ല.) തലയുടേയും മുഖത്തിന്റെയും കാര്യം വരുമ്പോള്‍, സൗദിക്കാരായ സ്ത്രീകള്‍ തലയും മുഖവും, മറ്റു രാജ്യക്കാരായ മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാതെ തല മാത്രവും മറ്റു രാജ്യക്കാരായ മുസ്ലീംങ്ങള്‍ അല്ലാത്തവര്‍ തലയും മുഖവും മറയ്ക്കേണ്ടതില്ലെന്നുമാണ് രീതി. തലയും മുഖവും മറയ്ക്കണമെങ്കിലും സൗദിക്കാരായ സ്ത്രീകള്‍ പാസ്പോര്‍ട്ട് മുതലായ തിരിച്ചറിയല്‍ രേഖകള്‍ക്കായി മുഖത്തിന്റെ ഫോട്ടോ എടുക്കാന്‍ വിസമ്മതിക്കുകയില്ലതാനും.
മുസ്ലിങ്ങളല്ലാത്ത ചില വിഐപി സ്ത്രീകള്‍, പ്രത്യേകിച്ചും ഏഷ്യാക്കാര്‍, സൗദിയില്‍ എത്തുമ്പോള്‍ അവിടത്തെ ആചാരത്തോടുള്ള ബഹുമാന സൂചകമായി തലയില്‍ തട്ടം ഇട്ടേക്കാം എന്നേയുള്ളൂ. അമുസ്ലിമായ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മര്‍ക്കല്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന അബയ പോലുള്ള വേഷം ധരിച്ചിരിക്കുന്നതിനാല്‍ തലയും മുഖവും മറയ്ക്കുന്ന തട്ടമിടണമെന്നില്ല.
ആര്.ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
എന്തിനു പേടി?
സര്‍ക്കാര്‍ പോലീസ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിയ സെന്‍കുമാറിന്റെ പുനര്‍നിയമനം വച്ചുതാമസിപ്പിക്കുന്നതിന് സര്‍ക്കാരിലെ ആര്‍ക്കോ അമിത താല്പര്യമുള്ളതുപോലെയാണ് തോന്നുക. പുനര്‍നിയമനത്തിന് വ്യക്തത ലഭിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഈ ദിശയില്‍ കാണണം. സെന്‍ കുമാറിനെ തങ്ങള്‍ക്കു പേടിയില്ലെന്ന മട്ടില്‍ മന്ത്രി ജി. സുധാകരന് കവല പ്രസംഗം നടത്തിയത് ഇതിന് തെളിവ്. തന്നെ പേടിക്കണമെന്ന് സെന്‍കുമാര്‍ ആരോടും ആവശ്യപ്പെടാത്ത സ്ഥിതിക്ക് എന്തിനു പേടിയെക്കുറിച്ചു പറയണണം?
സുപ്രീംകോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും നീതി നടപ്പാവുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത് ശരിയാവണമെങ്കില്‍ പുനര്‍നിയമനം നടക്കണം. സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണ്. ആശ്രിതവല്‍സലരും ആസനം താങ്ങികളും മതി തങ്ങള്‍ക്കു ഉദേ്യാഗസ്ഥരായി എന്ന മനോഭാവം മന്ത്രിമാര്‍ ഉപേക്ഷിക്കണം. വ്യത്യസ്ത അഭിപ്രായമുള്ള ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ കഴിയണം.
സെന്‍കുമാറിന് പുനര്‍ നിയമനം നല്‍കാതെ റിവിഷന്‍ ഹര്‍ജിയുമായി മുന്നിട്ടിറങ്ങിയതിനാല്‍ സര്‍ക്കാരിനെ ആര്‍ക്കും രക്ഷിക്കാനാവില്ല. തങ്ങളുടെ ഉത്തരവു നടപ്പിലാക്കാതെ കപട നാടകം കളിക്കുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് അറിയാത്തവരല്ല വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍. ഇക്കാര്യത്തിന് പരാതിയുമായി ചെന്നു കോടതിയുടെ സമയം മെനക്കെടുത്തുന്നതിന്റെ ഫലം സര്‍ക്കാരിന് വൈകാതെ മനസ്സിലാകും.
കെ.എ. സോളമന്
എസ്എല്‍ പുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: