മലയിന്‍കീഴ്: പോലീസ് കോട്ടേഴ്സിലെ കക്കൂസ് മാലിന്യം നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നു. മലയിന്‍കീഴ് പോലീസ് സ്റ്റേഷന് കാമ്പൗണ്ടിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കക്കൂസ് മാലിന്യം റോഡിലേക്ക് പൊട്ടിയൊഴുകുന്നത്.
സ്റ്റേഷന് പരിസരത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊതുഓടയിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദുര്‍ഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെ നാട്ടുകാരും ജീവനക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്. ഈ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രദേശവാസികളെ ചൊടിപ്പിക്കുന്നത്. റസിഡന്‍സ് അസോസിസേയഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബന്ധപെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മലയിന്‍കീഴ്– ജംഗ്ഷന് സമീപമാണ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. പോലീസ് ക്വാര്‍ട്ടേഴ്സും സ്റ്റേഷന് പരിസരത്താണ്.ഇരുപതോളം കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു. ഇവിടെങ്ങളിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ റോഡരികിലെ മതിലിനോട് ചേര്‍ന്നുള്ള ടാങ്കിലാണ് എത്തിച്ചേരുന്നത്. ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ മതിലിനിടയിലൂടെ റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്.ഇവ പൊതുഓടവഴി സമീപത്തെ ജലസ്രോതസ്സുകളിലേക്കും പറമ്പുകളിലേക്കും എത്തിച്ചേരുന്നുണ്ട്. ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ പോലീസ് കുടുംബങ്ങള്‍ പണംമുടക്കി മാലിന്യം നീക്കം ചെയ്തിരുന്നു.എന്നാല്‍ നിറഞ്ഞൊഴുകുന്നത് പതിവായതോടെ അവരും കയ്യൊഴിഞ്ഞു. ടാങ്കിനടിയില്‍ പാറയായതിനാല്‍ വെള്ളം താഴാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.അതിനാല്‍ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്ന് പൊതുമരാമത്തിനോടും പോലീസ് വകുപ്പിലെ നിര്‍മ്മണ വിഭാഗത്തോടും സിഐ ജയകുമാര്‍ ആവശ്യപെട്ടിടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കും. താല്കാലികമായെങ്കിലും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: