തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനും വാട്ടര്‍ ടാങ്കിനുമിടയില് പൊട്ടിക്കിടക്കുന്ന ഓട ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നു. റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്ക്കിംഗിനടത്തുള്ള സിമന്റ് നിര്‍മ്മിതമായ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് ഓട നിറഞ്ഞ് കിടക്കുന്നത്. സ്റ്റേഷനിലെ ഓരു ഹോട്ടലിന്റെ പാചകപ്പുരയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഹോട്ടലിന്റെ ചുമരിനും വാട്ടര്‍ ടാങ്കിനുമിടയിലുള്ള സ്ഥലത്താണ് കക്കൂസ് മാലിന്യങ്ങളടക്കം പുറത്തേയ്ക്കൊഴുകുന്നത്. റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്കും സ്റ്റേഷനകത്തെ വിവിധ ആവശ്യങ്ങള്‍ക്കും ജലമെടുക്കുന്നത് ഈ ടാങ്കില്‍നിന്നാണ്. ഹോട്ടലിലെ മലിനജലവും ഇവിടെക്ക് തന്നെയൊഴുക്കുന്നു. കൂടാതെ പച്ചക്കറികള്‍ വൃത്തിയാക്കുന്നതും ഇതിന് മുമ്പില്‍ തന്നെ. എലികളും ഈച്ചകളും പെരുകിക്കിടക്കുന്ന ഇതു വഴിയാണ് ജീവനക്കാര്‍ ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതും. പാചകശാലയിലെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുന്നതും രോഗം ക്ഷണിച്ചുവരുത്തുന്നു. പകര്‍ച്ചവ്യാധികള്‍ക്കും ജലജന്യരോഗങ്ങള്‍ക്കും ഇതു വഴിവച്ചേക്കാം എന്നിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ശുചീകരണ തൊഴിലാളികളടക്കമുള്ളവര്‍ റെയില്‍വേയില്‍ തന്നെ ഉണ്ടെന്നിരിക്കെ ഇത്രയും ദിവസമായിട്ടും പ്രശ്നം പരിഹരിക്കാതെ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: