തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച രുദ്രയ്ക്ക് നീതി ലഭിക്കാന്‍ ശവപ്പെട്ടിക്കുള്ളില്‍ അമ്മയുടെ സമരം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല. രുദ്രയുടെ മരണത്തിനുഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സമരം.
മാറനല്ലൂര്‍ വിലങ്ങറത്തല കിഴക്കുംകര വീട്ടില്‍ സുരേഷ് ബാബു -രമ്യ ദമ്പതികളുടെ 4 മാസം പ്രായമുളള മകള്‍ രുദ്ര ആണ് എട്ടു മാസം മുന്‍പ് എസ്എടി ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം മരിച്ചത്. നാപ്കിന് ഉപയോഗിച്ച് പൃഷ്ട ഭാഗത്തു വന്ന പാട് കാണിക്കാനായി കുട്ടിയെ എസ്എറ്റി ആസ്പത്രിയിലെത്തിച്ചു.
എന്നാല്‍ പരിശോധനയ്ക്കു ശേഷം എസ്എറ്റിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നേ ദിവസം തന്നെ കുട്ടിയെ മെഡിക്കല്‍കോളേജിലെ ത്വക്ക് രോഗ വിഭാഗത്തിലേക്കയച്ചു. അവിടെ നിന്ന് നല്കിയ രണ്ട് ഓയില്‍മെന്റുകളും തുള്ളി മരുന്നും കുട്ടിക്ക് നല്കി. ഇവ ഉപയോഗിച്ചു തുടങ്ങിയതോടെ കുട്ടിയുടെ ത്വക്ക് ചുരിങ്ങി വരണ്ടു. ഗുരുതരാവസ്ഥയിലായ കുട്ടിയെ വീണ്ടും മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും എസ്എറ്റിയില്‍ അഡ്മിറ്റ് ചെയ്യാനാണ് ഡോക്ടര്നിര്ദ്ദേശിച്ചത്. എസ്എടിയിലെ ഐസിയുവില്‍ കുട്ടിക്ക് കൃത്യമായി പരിചരണവും ചികിത്സയും ലഭിച്ചില്ല. കുട്ടിയുടെ അച്ഛന് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയശേഷമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് തയ്യാറായത്. വെന്റിലേറ്ററില്‍ പ്രേവശിപ്പിച്ച കുട്ടി രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചു.
സംഭവം വിവാദമായതോടെ പോഷക കുറവ് ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പത്രകുറിപ്പിറക്കി. ആശുപത്രിഅധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടായി എന്നും നടപടി എടുക്കണമെന്നും യുവജന കമ്മീഷന് ഉത്തരവ് ഉണ്ടായിട്ടും നടപടി എടുത്തിട്ടില്ല.
പ്രതിഷേധം ശക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ ചെന്നെ ലാബിലേക്ക് അയക്കുമെന്ന് പറഞ്ഞെങ്കിലും തിരുവന്തപുരം ലാബില്‍ പോലും പരിശോധന നടത്തിയില്ലെന്ന് രുദ്രയുടെ അച്ഛന് സുരേഷ് ബാബു പറഞ്ഞു. ആരോഗ്യ വകുപ്പ് അന്വേഷണങ്ങളില്‍ ഡോക്ടര്‍മാരുടെ കുറ്റം തെളിഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ നാല് മാസം മുമ്പ് സെക്രട്ടേറിയേറ്റിന് മുന്നില്‍ സുരേഷ് ബാബുആത്മഹത്യക്ക് ശ്രമിച്ചു. അടിയന്തര നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഇനിയും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ രുദ്രയുടെ സഹോദരി ദുര്‍ഗ്ഗയ്ക്കൊപ്പം മരണം വരെ നിരാഹാരം കിടക്കാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: