‘നാണമില്ലേ നിനക്ക് പെണ്ണുങ്ങളുടെ വണ്ടിയുമായി വരാന്‍’ഗിയറില്ലാത്ത വണ്ടിയോടിച്ച് വരുന്ന പയ്യന്മാരെ നോക്കി പണ്ട് കൂട്ടുകാര്‍ ഇങ്ങനെ കമന്റടിച്ചു. പക്ഷേ, ഇന്ന് ഗിയറില്ലാ വണ്ടികളാണ് ആണഴകിന്റെ പ്രതീകം. ബസുകളെ ഓവര്‍ടേക്ക് ചെയ്ത് നിരത്തുകളിലൂടെ ചീറിപ്പായുന്ന ടൂവീലറുകള്‍ ഒന്ന് നോട്ടമിട്ടാല്‍ ആ അഴക് കാണാം. ഇടിവെട്ട് നിറം പൂശിയ സ്കൂട്ടറില്‍ ചെത്തിപ്പൊളിച്ചുള്ള ചുള്ളന്മാരുടെ ഇരുപ്പിലാണ് ഗിയറില്ലാത്ത ആ വണ്ടികളുടെ പത്രാസ്.
ഗിയറുള്ള വണ്ടിയില്‍ നിന്ന് ഗിയറില്ലാത്ത വണ്ടിയിലേക്കുള്ള ആണുങ്ങളുടെ മാറ്റത്തിന് അല്പം വേഗം കൂട്ടിയത് ഇറ്റാലിയന്‍ കമ്പനിയായി പിയാജിയോ ആണ്. ഗിയറുള്ള വെസ്പയില്‍ നിന്ന് ഗിയറില്ലാ വെസ്പയിലേക്ക് അവര്‍ ചുവടുമാറിയപ്പോള്‍ പുരാഷാരവും ഗിയര്ലെസ്സിന് പിന്നാലെ പാഞ്ഞു. ഇപ്പോള്‍, ഒട്ടേറെ കമ്പനികള്‍ ഗിയറില്ലാത്ത സ്കൂട്ടറുകളുമായി ആണ് ഹൃദയം കവരാന്‍ റോഡിലിറങ്ങിയിട്ടുണ്ട്. എങ്കിലും, ആകാരവടിവും ഭംഗിയുംകൊണ്ട് പിയാജിയോയുടെ വെസ്പ വേറിട്ടു നില്ക്കുന്നു.
പിയോജിയോ സത്യത്തില്‍ സ്കൂട്ടര്‍ നിര്‍മ്മിക്കുന്ന കമ്പനിയായിരുന്നില്ല. യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കലായിരുന്നു അവരുടെ പ്രധാന പണി. പക്ഷേ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് അവര്‍ സ്കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. പിയാജിയോ പ്രതീക്ഷിച്ചതിതലും ജനസമ്മതിയാണ് വെസ്പ സ്കൂട്ടര്‍ അവര്‍ക്ക് സമ്മാനിച്ചത്. പിന്നെ, അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരു കാലത്ത് എല്‍എംഎല്‍ വെസ്പ സ്കൂട്ടര്‍ ഗമ തന്നെയായിരുന്നു. പക്ഷേ, പുതിയ കമ്പനികളുടെ വരവോടെ വെസ്പ ഓര്‍മ്മയായി മാറി.
ഇപ്പോഴിതാ വന്‍ തിരിച്ചുവരവാണ് പിയാജിയോ നടത്തിയത്.
2012ല്‍ അവര്‍ ഇന്ത്യയില്‍ പുതിയ ഫാക്ടറി സ്ഥാപിച്ച് വെസ്പയുടെ പഴയ പ്രതാപം വീണ്ടെടുത്തു. ആരും കൊതിക്കുന്ന സൗന്ദര്യവുമായി രണ്ടാം വരവിനെത്തിയ വെസ്പ എല്ലാവരുടെയും മനം കവര്‍ന്നു. ആദ്യം 125 സിസി കരുത്തും ഫോര്‍ സ്ട്രോക്ക് എന്‍ജിനുമായിട്ടായിരുന്നു വെസ്പയുടെ വരവ്. ഇപ്പോഴിതാ 150 സിസിയില്‍ കരുത്ത് കൂട്ടി വെസ്പ ഒന്നുകൂടി ഇരുചക്രവാഹന വിപണയില്‍ ചുവടുറപ്പിച്ചു.
ചതുരാകൃതിയിലുള്ള ഹെഡ് ലാംപും കിടിലന്‍ നിറങ്ങളുമാണ് വെസ്പയുടെ പ്രധാന ആകര്‍ഷണം. യെല്ലോ, മാറ്റ് ബ്ലാക്ക്, റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീന്‍ തുടങ്ങി വിവിധ നിറങ്ങളില്‍ വെസ്പ കിട്ടും. വെസ്പ വിഎക്സ് എല്‍ 150, വെസ്പ എലഗന്റ്, വെസ്പ എക്സ് എസ്എല്‍ 150 തുടങ്ങി ഒട്ടേറെ വേരിയന്റുകള്‍ ഇന്ന് വിപണിയിലുണ്ട്. 80,000 രൂപ മുതല്‍ 1.07 ലക്ഷം രൂപ വരെ നല്കിയാല് വെസ്പ സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: