സിപിഎമ്മിന്റെ തന്ത്രം കുതന്ത്രം അടവുനയം തുടങ്ങിയ വെട്ടുകത്തികളുടെ മൂര്‍ച്ചയൊക്കെ പോയിരിക്കയാണ്. ഇപ്പോള്‍ അതൊക്കെ വെറും പൊട്ടാസ് ആയി. മറ്റു പാര്‍ട്ടികളുടെ കുബുദ്ധികള്‍ കടംവാങ്ങേണ്ട ഗതികേടിലാണ് ഇന്ന് സിപിഎം. കെ.എം.മാണിയുടെ വിഷയത്തില്‍ പാര്‍ട്ടി നയം പാടെ പാളി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നല്ല വേറെ പലതുമായി.
പണ്ടേ എല്‍ഡിഎഫ് ക്യാമ്പിലേക്കു ഒളിനോട്ടം നടത്തുന്ന മാണിയെ ഒന്നുകൂടി പ്രലോഭിപ്പിക്കാനും സിപി ഐയെ പേടിപ്പിക്കാനും കൂടിവേണ്ടിയാണ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം ഒരു രാഷ്ട്രീയ അവിഹിതം നടത്തിയത്. അതിപ്പോള്‍ ഏതാണ്ട് ആരോ പറഞ്ഞപോലെയായി. അതിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ തന്നെ വലിയ പൊട്ടിത്തെറിയായിട്ടുണ്ട്. കോണ്‍ഗ്രസ് കൊള്ളരുതായ്മ പറഞ്ഞ് മാണിയെ ഇഞ്ചപ്പരുവത്തിലാക്കി. സിപിഎമ്മിനെ തല്ലാനും പരിഹസിക്കാനും സിപിഐയ്ക്ക് വീണ്ടും നല്ലൊരു വടികിട്ടി. സിപിഎമ്മില്‍ തന്നെ രണ്ടഭിപ്രായം. പാര്‍ട്ടിക്കു ഇപ്പോള്‍ ശനിദശയാണെന്നാണ് പാര്‍ട്ടിയിലെ തന്നെ വലിയ കണിയാന്മാര് പറയുന്നത്. പണ്ട് എല്ലാം വെടക്കാക്കി തനിക്കാക്കുന്ന പാര്‍ട്ടിക്കിപ്പോള്‍ വെടക്കൊഴിഞ്ഞിട്ടു നേരമില്ല.
അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് എത്ര ഉപദേശകരുണ്ടെന്ന് അദ്ദേഹത്തിനു തന്നെ അറിയാത്തതെന്ന കാര്യം പുറത്തു വന്നത്. നിയമ സഭയില്‍ ആദ്യം പറഞ്ഞത് ആറെന്ന്. പിന്നെ എട്ടായി. ഇനിയും ചിലപ്പോള്‍ കൂടാം. ഉപദേശകരാണോ മുഖ്യനാണോ ഭരിക്കുന്നതെന്നു ചോദിച്ചാല്‍ അതും പ്രശ്നമായി. അതും അറിയില്ല. എന്തായാലും ഉപദേശിച്ചു ഉപദേശിച്ചു ഇത്രയുംവരെ ആയല്ലോ. എം.വി.ജയരാജനെപ്പോലുള്ള ഉപദേശകരുള്ളപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: