മലയിന്‍കീഴ്: നേമം ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം വീണ്ടും നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെടാന്‍ സാധ്യത. 16 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഏഴ്, സിപിഎം ആറ്, സിപിഐ ഒന്ന്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് തുടര്‍ ഭരണം നേടിയെടുത്തത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കളായ എല്‍. അനിത പ്രസിഡന്റായും വീരേന്ദ്രകുമാര്‍ വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ഭരണസ്തഭനം, അഴിമതി, പദ്ധതി നിര്‍വഹണത്തിലെ സുതാര്യക്കുറവ് എന്നിവ ബ്ലോക്ക് ഭരണത്തിന്റെ താളം തെറ്റിച്ചു. ഇത് ചൂണ്ടിക്കാണിച്ചാണ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസവുമായി ഇപ്പോള്‍ രംഗത്തെത്തിയത്. ബിജെപി രണ്ടുപേര്‍ക്കുമെതിരെയുള്ള അവിശ്വാസത്തിലും അനുകൂലിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഭരണം പിടിക്കാന്‍ ആരെയും പിന്തുണയ്ക്കില്ലെന്നതാണ് ബിജെപി നിലപാട്. അങ്ങനെയായാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ വീണ്ടും നറുക്കെടുപ്പിലേക്ക് നീങ്ങും.
പ്രസിഡന്റും വൈസ്പ്രസിഡന്റും അവിശ്വാസത്തില്‍ പരാജയപ്പെട്ടതിനാല്‍ രണ്ടുസ്ഥാനത്തേയും താത്കാലിക ചുമതല വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വഹിക്കും. കോണ്‍ഗ്രസ് നേതാവ് സിന്ധുകുമാരി അശോകനാണ് നിലവിലെ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: