വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണം കോവളം അനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീടും സ്ഥലവും നല്കുന്ന തരത്തില്‍ സമഗ്ര പാര്‍പ്പിട പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കടല്‍ത്തീരത്ത് സ്വന്തമായി വീടുള്ളവര്‍ ഉള്‍പ്പെടെ 33,000 ആളുകളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ഇതിന് പതിമൂന്നായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കും. കടല്‍ തീരത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരു തരത്തിലുള്ള കയ്യേറ്റങ്ങളും അനുവദിക്കില്ല. തീരം കൂടുതല്‍ മനോഹരമാക്കി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വിഴിഞ്ഞത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് ക്ഷേമനിധി വിഹിതം തിരികെ നല്‍കുന്നതിന് തീരുമാനമായെന്നും 1986 മുതലുള്ള വിഹിത വിതരണത്തിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ 194 മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണം നടന്നു. എം. വിന്‍സെന്റ് എംഎല്‍എ, മത്സ്യബോര്‍ഡ് ചെയര്മാന് പി.പി. ചിത്തരഞ്ജന്, വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: