വര്‍ക്കല: അത്യുഷ്ണവും ശുദ്ധജല ദൗര്‍ലഭ്യവും വര്‍ക്കല ഉള്‍പ്പെടുന്ന ജില്ലയുടെ വടക്കന്മേഖലയിലെ ജനജീവിതം താറുമാറാക്കി. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ നിര്ജലീകരണമുള്പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ജനങ്ങളെ വലയ്ക്കുകയാണ്. വേനല്‍ക്കാല ചികിത്സതേടുന്നവരുടെ തിരക്ക് വര്‍ധിച്ചു.
ലവണ നഷ്ടം, നിര്‍ജലീകരണം എന്നിവയുടെ പാര്ശ്വഫലങ്ങളുമായാണ് അധികംപേരും ചികിത്സതേടുന്നത്. പലരും വിവിധയിനം ചര്‍മരോഗങ്ങള്‍ക്കും ഇരയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ ഏല്ക്കുന്നതിനാല് ചര്‍മത്തില്‍ പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു. ചൂടുകുരു, പൊള്ളല്‍, തൊലിപ്പുറത്തെ നിറഭേദം എന്നിവയാണ് ഇതിലേറെയും. ദാഹം, വിളര്‍ച്ച, ക്ഷീണം, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍ എന്നിവയും അനുഭവപ്പെടാറുണ്ട്.
താപനില 40 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോഴാണ് പ്രതിരോധശേഷി കുറഞ്ഞവരില്‍ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ കടുത്തചൂടും കുടിവെള്ളക്ഷാമവും കൂടുതല്‍ അനുഭവപ്പെടുന്നത് മെയ് മാസത്തിലാണ്. ഇപ്പോഴത് ജനുവരി ഫെബ്രുവരി മാസം മുതല്‍ ശക്തമായി.
വര്‍ക്കലയിലും പരിസരങ്ങളിലും ശക്തമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയില്‍ ജലലഭ്യത കുറഞ്ഞതോടെ വര്‍ക്കലയിലെ കുടിവെള്ള വിതരണം അവതാളത്തിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ രഘുനാഥപുരത്തെ ടാങ്കില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നുവെങ്കിലും ജലക്ഷാമംമൂലം അതും മുടങ്ങി.
വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള ഏക ജലസ്രോതസ് വാമനപുരം നദിയാണ്. നീരൊഴുക്ക് കുറഞ്ഞതോടെ നദിയിലെ പലഭാഗങ്ങളിലുമുള്ള കയങ്ങളിലെ വെള്ളമാണ് പുരവൂര്‍ പുഴക്കടവിലുള്ള പമ്പിംഗ് സ്റ്റേഷനിലെ കിണറുകളില്‍ എത്തിക്കുന്നത്. അവിടെനിന്നുമാണ് ജലം രഘുനാഥപുരത്തെ ഓവര്‍ ഹെഡ് ടാങ്കില്‍ എത്തിക്കുന്നത്. ശേഷം ടാങ്കറുകളിലും പൈപ്പ് ലൈന്‍ വഴിയും ഒരുദിവസം വിതരണം ചെയ്താല്‍ വീണ്ടും വെള്ളം ലഭിക്കണമെങ്കില്‍ നാലുംഅഞ്ചും ദിവസം കാത്തിരിക്കണം.
ഒരുദിവസം രണ്ടായിരം കോടി ലിറ്റര്‍ ജലമാണ് വര്‍ക്കലയില്‍ വേണ്ടിവരുന്നത്. ഇപ്പോഴതിന്റെ പത്തിലൊന്ന് പോലും ലഭ്യമല്ല. വെള്ളം ലഭിക്കുന്നില്ലെന്ന നൂറുകണക്കിന് പരാതികളാണ് ദിവസവും വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലഭിക്കുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
നിരവധി പൊതുകിണറുകളും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വറ്റിവരണ്ട് ഉപയോഗശൂന്യമായി. ഇവ വൃത്തിയാക്കാനോ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: