തിരുവനന്തപുരം: ജീവിതവഴിയില്‍ ഒറ്റപ്പെട്ടുപോയ ശ്രീമതിയമ്മയ്ക്ക് ഇനി ഭാരതീയം ട്രസ്റ്റിന്റെ സ്നേഹക്കൂട്ടില്‍ ആരെയും ഭയക്കാതെ അന്തിയുറങ്ങാം. ഒരുവര്‍ഷം മുമ്പ് രണ്ട് ആണ്മക്കള് അടുത്തടുത്ത് മരിച്ചതോടെ തനിച്ചായ മുട്ടത്തറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീമതിയമ്മ (65) ഒരു ചെറ്റക്കുടിലില്‍ സുമനസുകളുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്.
22 വര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കയെ ശരണം പ്രാപിച്ച മക്കളായ ഉണ്ണി(36)യും കടുത്ത ഉദരരോഗത്തിന് കീഴ്പ്പെട്ട മധു(38)വും കഴിഞ്ഞ വര്‍ഷമാണ് ശ്രീമതിയമ്മയെ ഒറ്റയ്ക്കാക്കി യാത്രയായത്. അന്തിയുറങ്ങാന്‍ വീടില്ലാത്ത ശ്രീമതിയമ്മയ്ക്ക് തണലൊരുക്കാന്‍ ഭാരതീയം ട്രസ്റ്റ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തില്‍ മുട്ടത്തറയില്‍ ശ്രീമതിയമ്മയുടെ മകന് ഉണ്ണിയുടെ പേരില്‍ ആകെയുണ്ടായിരുന്ന രണ്ടരസെന്റില്‍ ഒരു വീടിന് ഭാരതീയം ചെയര്മാന് കരമന ജയന് തറക്കല്ലിട്ടു. ഭാരതീയത്തിന്റെ സൗജന്യ പാര്പ്പിടപദ്ധതിയിലെ ആദ്യ വീടാണിത്.
സ്നേഹവീടിന്റെ താക്കോല്‍ ദാനം നാളെ വൈകിട്ട് 5 ന് മുട്ടത്തറ ജംഗ്ഷനില്‍ നടക്കുന്ന ഭാരതീയത്തിന്റെ സാന്ത്വന സായാഹ്നത്തില്‍ എംഎല്‍എമാരായ ഒ. രാജഗോപാലും വി.എസ്. ശിവകുമാറും ചേര്‍ന്ന് ശ്രീമതിയമ്മയ്ക്ക് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചെയര്മാന് കരമന ജയന്, കൗണ്‍സിലര്‍ അഞ്ജു, സബീര്‍ തിരുമല തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: