കൊച്ചി: പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിന് സിഎംഎഫ്ആര്‍ഐയില്‍ യോഗം നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി സുദര്ശന് ഭഗത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി മത്സ്യകര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യലഭ്യതയ്ക്ക് ഗണ്യമായ കുറവുണ്ടായതിനാല്‍ മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 2012ന് ശേഷം കേരളത്തില്‍ മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണുണ്ടായത്.
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭം ലഭിച്ചിരുന്ന മത്തിയുടെ കുറവ് മത്സ്യമേഖലയില്‍ ദുരിതം വിതച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനായിരം കോടിയുടെ നഷ്ടം സംഭവിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു.
ഇതുമൂലം മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് പറഞ്ഞു. മത്സ്യമേഖലയ്ക്ക് മാത്രമായി കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കൂടുമത്സ്യ കൃഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വൈപ്പിന്കരയില് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ഹാര്‍ബര്‍, എന്നിവയാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍.
മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിറവേറ്റുന്നതിന് കേരള സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: