ഒരു സര്‍ക്കാര്‍ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുക എന്ന് പറയുന്നത് ജനാധിപത്യഭാരതത്തില്‍ അപൂര്‍വമാണ് എന്നതാണ് അനുഭവം. എന്നാല്‍ മോദി മുന്നോട്ടുവച്ച സ്വച്ഛ് ഭാരത് അഭിയാന് ദല്‍ഹി കോര്‍പ്പറേഷനിലെ ജനങ്ങള്‍ ഏറ്റെടുക്കുകയും പരിപൂര്‍ണമായി വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചൂലെടുത്തവന് ചൂലാലെ എന്നാണ് ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ന്യൂജെന്‍ ചൊല്ല്. അഴുക്കുചാലുകള്‍ വൃത്തിയാക്കി, മാലിന്യമൊക്കെ അടിച്ചുവാരി കുപ്പയില്‍തട്ടാനുള്ള ജനകീയമുന്നേറ്റമാണ് അരാജകത്വം കൊടിയടയാളമാക്കിയ അരവിന്ദ് കേജരിവാളിന്റെ അനിവാര്യമായ പതനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. തെറ്റിദ്ധാരണകൊണ്ട് ചുമലിലേറ്റിയ വിഴുപ്പ് ഭാണ്ഡം അവര്‍ വലിച്ചെറിയുന്നു. രാജ്യദ്രോഹികളുടെ കുഴലൂത്തുകാര്‍ക്ക് ജനം മറുപടി നല്കുന്നു.
ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെന്ന് മാധ്യമങ്ങളും ബിജെപി വിരുദ്ധ രാഷ്ട്രീയക്കാരും വിശേഷിപ്പിച്ച നരേന്ദ്രമോദി അധികാരത്തിലേറിയപ്പോള്‍ ഇക്കണ്ട പ്രചാരണങ്ങളൊക്കെയും വിശ്വസിച്ചുപോയ ജനങ്ങളില്‍ പലരും കരുതിയത് മദ്രസകള്‍ അടച്ചുപൂട്ടാനും പള്ളികള്‍ പൊളിക്കാനും ഒക്കെയുള്ള കര്‍മ്മ പദ്ധതികളാവും അദ്ദേഹം നടപ്പാക്കുക എന്നാണ്. എന്നാല്‍ സകലമാന പ്രചാരവേലക്കാരെയും അമ്പരപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദി 2014 ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ മാലോകരോടെല്ലാം ചൂലെടുക്കാന്‍ ആഹ്വാനം ചെയ്യുകയും സ്വയം ചൂലെടുത്ത് നിരത്തിലിറങ്ങുകയും ചെയ്തത്.
ദേവാലയങ്ങള്‍ കെട്ടിഉയര്‍ത്തുന്നതിനേക്കാള്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് ആ വര്‍ഷം ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി ആഹ്വാനം ചെയ്തതിന്റെ പിന്നാലെയായിരുന്നു രാജ്യമാകെ അടിച്ചുവാരി ശുചിയാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങിയത്. മോദിയുടെ ആഹ്വാനത്തിന് ചെവി കൊടുക്കാതിരിക്കാന്‍ പിണറായി വിജയന് പോലും കഴിഞ്ഞില്ല എന്നതാണ് വസ്തുത. സിപിഎം സെക്രട്ടറി ആയിരുന്ന വിജയന് ഷൂവും ഗ്ലൗസും അണിഞ്ഞ്, ഇട്ടിരുന്ന കുപ്പായത്തില്‍ ഇച്ചീച്ചി പറ്റാതെ ചവറുവാരുന്ന ചിത്രങ്ങള്‍ കണ്ട് കോരിത്തരിച്ചതാണ് പാര്‍ട്ടി സഖാക്കളുടെ കൗമാരവും വാര്‍ധക്യവും എല്ലാം.
മോദി ഇമ്മാതിരി ആഹ്വാനങ്ങള്‍കൊണ്ട് ആം ആദ്മിക്ക് പ്രിയങ്കരനാകുന്നത് സഹിക്കാതെ പോയ ഒരേയൊരു നേതാവേ ഉണ്ടായിരുന്നുള്ളൂ. ആം ആദ്മിയുടെ ചെലവില്‍ ദല്‍ഹിയില്‍ അധികാരത്തിലേറിയ അരവിന്ദ് കേജ്രിവാള്. അഴിമതിയുടെ കുപ്പത്തൊട്ടിയിലേക്ക് രാജ്യത്തെ വലിച്ചെറിഞ്ഞ യുപിഎ ഭരണത്തിനെതിരെ ജന്തര്‍മന്ദറില്‍ സത്യാഗ്രഹവുമായി കുടിയേറിയ അണ്ണാ ഹസാരെയുടെ തണലിലായിരുന്നു കുറുക്കന്റെ കണ്ണുമായി കേജ്രിവാളിന്റെ നുഴഞ്ഞുകയറ്റം. ആദ്യം ഹസാരെയുടെ സമരപ്പന്തലിലേക്കും അതുവഴി ദല്‍ഹിയിലെ രാഷ്ട്രീയത്തിലേക്കും.
നേരാംവണ്ണം പണിയെടുത്ത് ശീലമില്ലാത്ത വൈറ്റ് കോളര്‍ ആദര്‍ശ വായാടികളുടെ കൂടാരമാണ് ആം ആദ്മിയുടെ പേരില്‍ രാജ്യത്ത് മുതലെടുപ്പിന് ഇറങ്ങിയത്. അഞ്ചക്കശമ്പളവും ഇംബാല കാറുമുള്ളവന്‍ ആം ആദ്മിക്ക് വേണ്ടി പ്രസംഗിച്ചു. കൊച്ചിയില്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ഒരു ആപ്പുകാരി സ്വന്തം കാറില്‍ വന്നിറങ്ങിയിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ഓട്ടോയില്‍ വോട്ട് തെണ്ടുന്ന ചിത്രം നമ്മള് മറന്നിട്ടില്ല. അഴിമതിക്കെതിരെ ദേശീയപതാകയുയര്‍ത്തി ഭാരത് മാതാ കീ ജയ് വിളിച്ച് സമരം തുടങ്ങിയ ഹസാരെയുടെ പന്തലില്‍നിന്ന് കേജ്രിവാള് രാഷ്ട്രീയത്തില്‍ കൊയ്ത്തിനിറങ്ങിയപ്പോള്‍ രൂപവും ഭാവവും മാറി. തലയില്‍ തൊപ്പിവെച്ച്, തൊപ്പിയില്‍ ആം ആദ്മിയെന്ന് എഴുതിവെച്ച്, ഒപ്പം കൂടിയവരെ ഒക്കെ തൊപ്പിയിടുവിച്ച് സാധാരണക്കാരെ പരിഹസിച്ചു. ദല്‍ഹിയില്‍ വീണുകിട്ടിയ അധികാരത്തിന്റെ ബലത്തില്‍ രാജ്യത്തിന്റെ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചു. പോലീസും ഭരണഘടനയും തനിക്കുകീഴെയാണെന്ന മട്ടില്‍ അധികാരം നടത്തി.
ഭരിക്കാന്‍ അറിയാത്തതിന്റെ പഴി അത്രയും ലെഫ്റ്റനന്റ് ജനറലിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തലയില്‍ ചാരി പിന്നെയും ഉപരോധവും സമരവുമായി നിരത്തിലിറങ്ങി. ജനക്ഷേമം എന്നത് എന്താണെന്ന് തുടര്‍ച്ചയായ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്ത നരേന്ദ്രമോദി സര്‍ക്കാരിന് ലഭിക്കുന്ന ജനപിന്തുണ കേജ്രിവാള് എന്ന സ്ഥാനമോഹിയില്‍ അസൂയ ജനിപ്പിച്ചു. പാക്ക് ഭീകരര്‍ക്കെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പോലും അദ്ദേഹം എതിര്‍ത്തു. മോദിസര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും കണ്ണും പൂട്ടി എതിര്‍ത്തു. ദല്‍ഹിയിലെ പോലീസിനെയും ഗവര്‍ണറെയും പുലഭ്യം പറഞ്ഞു. സ്ത്രീപീഡനവും അഴിമതിയും അടക്കമുള്ള കേസുകളില്‍ ആപ്പ് മന്ത്രിമാര്‍ ജയിലിലായി. യോഗേന്ദ്ര യാദവിനെപോലുള്ളവര്‍ കേജ്രിയുടെ തനിനിറം കണ്ട് കൂട്ടില്‍ നിന്ന് പുറത്തുചാടി.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ഏല്പിച്ച അവമതിപ്പില്‍ മനംനൊന്തവര്‍ കേജ്രിവാളിന്റെ നീലച്ചായം കണ്ട് ഭ്രമിച്ചാണ് അയാളെ വണങ്ങിത്തുടങ്ങിയത്. ജെഎന്‍യു കുറുക്കന്മാരുടെ രാജ്യവിരുദ്ധ ഓരിയിടലില്‍ നിറം മറന്ന് കേജ്രിയും കൂവിത്തിമിര്‍ത്തതോടെ ചായമഴിഞ്ഞ കുറുക്കനായി ദല്‍ഹിയുടെ മുഖ്യമന്ത്രി.
അഴിമതിക്കെതിരായ മുദ്രാവാക്യം പരണത്ത് വച്ച് അധികാരഭ്രാന്തനായി മാറി അദ്ദേഹം. പഞ്ചാബിലും ഗോവയിലും മത്സരിക്കാനിറങ്ങിയ ആപ്പ് നിലം തൊട്ടില്ല. മോദിക്കെതിരെ വാരാണസിയില്‍ കാവിച്ചായത്തില്‍ മുങ്ങിയാണ് കേജ്രി ഇറങ്ങിയത്. എന്നിട്ടും നാണം കെട്ടു. ആപ്പ് പോയ കുരങ്ങനെപ്പോലെ മരക്കഷ്ണങ്ങള്‍ക്കിടയില്‍ വാലുപെട്ട അവസ്ഥയിലാണ് ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞതോടെ കേജ്രിവാളിന്റെയും ആപ്പിന്റെയും അവസ്ഥ.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട കേജ്രിവാളില് ഇപ്പോള്‍ അദ്ദേഹത്തിന്റെ വലം കൈ ആയിരുന്ന കുമാര്‍വിശ്വാസിനും വിശ്വാസം ഇല്ലാതായിരിക്കുന്നു. അമേഥിയില്‍ രാഹുല്‍ഗാന്ധിയെയും സ്മൃതി ഇറാനിയെയും തോല്പിക്കാന് കേജ്രിവാള് രംഗത്തിറക്കിയ ആളാണ് ഇപ്പറഞ്ഞ വിശ്വാസ്. എല്ലാ ആംആദ്മിക്കാരെയും പോലെ കെട്ടിവെച്ച കാശ് പോലും കിട്ടാതെയാണ് കുമാര്‍ വിശ്വാസ് മടങ്ങിയത്. കാശിക്കുപോയ കേജ്രിവാളിന്റെയും അവസ്ഥയില്‍ വലിയ മാറ്റമുണ്ടായിരുന്നില്ല.
ഉയരും ഞാന്‍ നാടാകെ പടരും എന്നൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നവുമായി നടന്ന് മാന്യന്മാര്‍ക്കെതിരെയൊക്കെ വായില്‍ത്തോന്നിയത് വിളിച്ചു പറഞ്ഞ് വിചാരണ അടക്കമുള്ള നടപടികള്‍ നേരിടുന്ന ആപ്പ് ഇപ്പോള്‍ വംശനാശഭീഷണി നേരിടുകയാണെന്ന് സാരം. ഇനി എന്തെങ്കിലും മാറ്റം ഉണ്ടാക്കണമെങ്കില്‍ കേരള ആപ്പ് നീലകണ്ഠന് കനിയണം എന്നാണ് തോന്നുന്നത്. ഹസാരെയുടെ സമരപ്പന്തലിലെ നീലച്ചായത്തില്‍ കേജ്രിവാള് വീണതുപോലെ ഒരു ആക്രാന്തത്തിലാണ് അദ്ദേഹം. പെമ്പിളൈ ഒരുമൈ ഗോമതിയുടെ പന്തലില്‍ ചായത്തൊട്ടി ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആണെന്ന് തോന്നുന്നു നീലാണ്ടന്. വീണാല്‍ വീണു എന്ന മട്ടിലൊരു ചാട്ടം. അത്ര തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: