രാഷ്ട്രീയ പ്രതിയോഗികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുകയെന്നത് സിപിഎം നയമാണ്. ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിച്ചും കലാലയങ്ങളിള്‍ അതിക്രമം കാട്ടിയുമൊക്കെ ഇത് സാധ്യമാക്കുന്നു. തനി ഫാസിസം കാണിക്കുകയും എതിരാളികളെ ഫാസിസ്റ്റ് എന്നാക്ഷേപിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കപടമുഖം കേരളം കണ്ടുകൊണ്ടിരിക്കുകയുമാണ്. ഒടുവിലത്തേതാണ് ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടത്.
ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ നേമത്തെ ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടി. അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. രാത്രിയുടെ മറവില്‍ പതിയിരുന്ന് നടത്തിയ അക്രമം സിപിഎമ്മിന്റെ ഭീരുത്വംകൂടി വെളിവാക്കുകയാണ്. ഒ. രാജഗോപാലിനെപ്പോലെ സര്‍വസമ്മതനായ നേതാവിന്റെ ഓഫീസ് ആക്രമിച്ചത് എന്തിനെന്നു വ്യക്തമല്ല. ഏതാനും മാസം മുന്‍പ് ബിജെപി സംസ്ഥാന ഓഫീസിനുനേരെ ബോംബാക്രമണം ഉണ്ടായി. അതിലെ പ്രതികളെ പിടികൂടാന്‍ പോലീസിനിതുവരെ കഴിഞ്ഞിട്ടില്ല. രാത്രിയുടെ മറവിലായിരുന്നു ആ ആക്രമണവും.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പരസ്യമായ കലാപാഹ്വാനമാണ് ക്രിമിനലുകള്‍ അഴിഞ്ഞാടാന്‍ സാഹചര്യമൊരുക്കിയത്. സിപിഎമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍എസ്എസിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു കോടിയേരി. മറ്റാരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന മാര്‍ക്സിസ്റ്റ് മാടമ്പിത്തരത്തിന് ആഭ്യന്തര വകുപ്പ് കുടപിടിക്കുകകൂടി ചെയ്തു. പോലീസ് പലസ്ഥലത്തും സിപിഎം നേതൃത്വത്തിന്റെ ചട്ടുകമായി.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മുഖ്യമന്ത്രിയുടെ നാട്ടില്‍നിന്ന് തുടങ്ങിയ നരനായാട്ട് കേരളത്തിനുതന്നെ പേരുദോഷം ഉണ്ടാക്കി. ദേശീയതലത്തില്‍ കേരളത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി തിരിച്ചറിഞ്ഞു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി സര്‍വകക്ഷി സമാധാന ചര്‍ച്ച നടത്തിയെങ്കിലും സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ശക്തനായ പിണറായിയുടെ നേതൃത്വത്തില്‍ അധികാരം കിട്ടിയിട്ടും ജനങ്ങള്‍ക്ക് പ്രതീക്ഷയോ ആത്മവിശ്വാസമോ നല്കുന്ന ഒരു നടപടിയും സര്‍ക്കാരില്‍നിന്നുണ്ടായിട്ടില്ല. പിണറായിയുടെ ഏകാധിപത്യ രീതിയില്‍ സഹമന്ത്രിമാര്‍ അസംതൃപ്തരാണ്. പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകയുന്നു. ഇതില്‍ നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ കൂടിയാണ് പല അക്രമങ്ങളും.
രാഷ്ടീയ എതിരാളികളെ പ്രകോപനമൊന്നുമില്ലാതെ കൊന്നൊടുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുപോലും രക്ഷയില്ലെന്ന സാഹചര്യം സംസ്ഥാനത്ത് സംജാതമായിരിക്കുന്നു. പയ്യന്നൂരിലും കൂത്തുപറമ്പിലും തലശ്ശേരിയിലും വീട്ടമ്മമാരെ ക്രൂരമായി ആക്രമിച്ചു. കണ്ണൂരില്‍ എട്ട് വയസ്സുകാരന്റെ കൈവെട്ടിയ സിപിഎം മലപ്പുറത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും കേരളം സാക്ഷിയായി. പാലക്കാട് വീട്ടമ്മയെ ചുട്ടുകൊന്ന സംഭവം സമാനതകളില്ലാത്തതാണ്.
ഭരണ കക്ഷിയുടെ നേതൃത്വത്തില്‍ സ്ത്രീയുടെ മാനവും ജീവനും തെരുവില്‍ പിച്ചിച്ചീന്തപ്പെടുന്നു. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെയും അവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കുനേരെയും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നവര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടത്തിനൊപ്പം ഉപജീവന മാര്‍ഗ്ഗവും ഇല്ലാതാവുകയാണ്. പല അക്രമ പ്രവര്‍ത്തനങ്ങളിലും പ്രതിയായവരെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. എന്നാല്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്സെടുക്കുന്നു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ആക്രമിച്ചു തോല്‍പ്പിക്കാനാവില്ലന്ന് അറിയാത്തവരല്ല കമ്മ്യുണിസ്റ്റുകാര്‍. ആക്രമിക്കപ്പെടുന്നവര്‍ സംയമനം പാലിക്കുന്നത് ഭീരുത്വം കൊണ്ടല്ല, ഉത്തരവാദിത്തബോധമുള്ളതുകൊണ്ടാണ്. രാജ്യമെങ്ങും സിപിഎം തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്തുചെയ്താല്‍ അണികളെ പിടിച്ചുനിര്‍ത്താം എന്ന ആശയക്കുഴപ്പത്തിലാണ് അതിന്റെ നേതൃത്വം. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഒപ്പം ചില രാജ്യവിരുദ്ധശക്തികളെ പ്രീണിപ്പിക്കുകയെന്ന ദുഷ്ചിന്തയും.
സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കേണ്ടത്. സമാധാന ജീവിതം ഉറപ്പാക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി ഇതിനെതിരെ നടപടി എടുക്കണം. അതുണ്ടാകുന്നില്ല. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. പോലീസിന്റെ വീഴ്ച പലതവണ കുമ്പസരിച്ച് മുഖ്യമന്ത്രിതന്നെ സമ്മതിച്ചിട്ടുള്ളതാണ്. അതിനാല്‍ സംഘടനാ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: