കാട്ടാക്കട: കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കട്ടയ്ക്കോട് വില്ലിടുംപാറ പുല്ലുവിളാകത്ത് ഹോളോബ്ളോക്ക് കമ്പനി തുടങ്ങുന്ന സ്ഥലത്ത് മതില് നിര്‍മ്മാണം ആരംഭിച്ചു. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെയും സമരസമിതിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കമ്പനി തുടങ്ങുന്നതിനെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ 280 ദിവസത്തോളമായി സമരം നടത്തി വരുകയായിരുന്നു.
ജനവാസകേന്ദ്രത്തില്‍ കമ്പനി പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുമെന്നും കാണിച്ചു പ്രദേശവാസികള്‍ പഞ്ചായത്ത്, കോടതി, മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്ഥലമുടമ കോടതി ഉത്തരവുമായി പോലീസ് സംരക്ഷണത്തോടെ മതില് കെട്ടാന്‍ എത്തിയത്. ആഴ്ചകള്‍ക്കു മുന്‍പ് മതില് കെട്ടാന്‍ ഉടമ എത്തിയിരുന്നു. നാട്ടുകാര്‍ സമരവും പ്രതിഷേധവും ശക്തമാക്കുകയും പ്രദേശവാസിയായ സോമനും ഇയാളുടെ ഭാര്യയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തപ്പോഴാണ് പിന്‍വാങ്ങിയത്. ഇതോടെ അഡിഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാമെന്ന് ധാരണയുണ്ടായി. ഇതിനിടെയാണ് ഇന്നലെ ഡിവിഷന് ബഞ്ച് വിധിയുമായി ഉടമ മതില് കെട്ടാനെത്തിയത്.
പ്രതിഷേധവുമായി എത്തിയ സമരസമിതി അംഗങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. ഇതിനു ശേഷമാണ് മതില് കെട്ടാന്‍ ആരംഭിച്ചത്. ബിജെപി നേതാക്കളായ കാട്ടാക്കട ഹരി, കിള്ളി കണ്ണന്, മുകേഷ്, പ്രസാദ്, ബിനു കിള്ളി എന്നിവരെയും പ്രദേശവാസികളായ വൃദ്ധരും സ്ത്രീകളും ഉള്‍പ്പടെയുള്ളവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മൂന്നു മണിയോടെ വിട്ടയച്ചു.
മുന്‍കരുതല്‍ എന്ന നിലയ്ക്ക് മുന്‍പ് ആത്മഹത്യാ ഭീഷണി മുഴക്കി നിര്‍മ്മാണം തടസപ്പെടുത്തിയ സോമനെ ശനിയാഴ്ച രാത്രിതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വ്യാജ രേഖ ചമച്ചും പഞ്ചായത്തിനെ സ്വാധീനിച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉടമ അനുകൂല വിധി നേടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: